'ചതുരം കണ്ട് പ്രേമിന്റെ പ്രതികരണം; അച്ഛനും അമ്മയും കണ്ടോ എന്നറിയില്ല; ഏത് സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്യും'
വിവാഹ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് നടി സ്വാസിക. നടൻ പ്രേം ജേക്കബിനെയാണ് സ്വാസിക ജീവിത പങ്കാളിയാക്കിയിരിക്കുന്നത്. ഒരുമിച്ച് സീരിയൽ ചെയ്യവെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. തിരുവനന്തപുരത്ത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആഘോഷപൂർവമാണ് വിവാഹം നടന്നത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെയാണ് സ്വാസിക വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. വിവാഹശേഷവും അഭിനയ രംഗത്ത് തുടരാനാണ് സ്വാസികയുടെ തീരുമാനം.
കരിയറിന് പ്രേം ജേക്കബ് നൽകുന്ന പിന്തുണയെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസികയിപ്പോൾ. സിനിമകളിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നത് പ്രേം ജേക്കബിന് പ്രശ്നമല്ലെന്ന് സ്വാസിക വ്യക്തമാക്കി. ഒറിജിനൽസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ചതുരം എന്ന സിനിമ ചെയ്യുന്ന സമയത്ത് പ്രേം ജേക്കബ് തന്റെ ജീവിതത്തിൽ ഇല്ലെന്ന് സ്വാസിക പറയുന്നു.

'ചതുരം റിലീസിന് മുമ്പാണ് ഞങ്ങൾ മീറ്റിംഗ് ഒക്കെ ആയത്. റിലീസ് സമയത്ത് പ്രേം കണ്ടിട്ടില്ല. മുംബെെയിൽ ഷൂട്ടിലായിരുന്നു. നന്നായി ചെയ്തിട്ടുണ്ടെന്നാണ് സിനിമ കണ്ട ശേഷം പറഞ്ഞത്. സിദ്ധാർത്ഥ് ഭരതന്റെ സിനിമയിൽ അവസരം കിട്ടുകയെന്ന് പറഞ്ഞാൽ ഭയങ്കര ഭാഗ്യമാണ്, നല്ല കഥാപാത്രമാണ് എന്ന് പറഞ്ഞു'
'നീ ഇങ്ങനത്തെ ഡ്രസ് ഇട്ടാൽ ഇത്ര ഭംഗിയുണ്ടാകുമെന്ന് ഓർത്തില്ല എന്നൊക്കെ പറഞ്ഞു. ബാക്കിയുള്ള വിഷയങ്ങളെക്കുറിച്ചൊന്നും ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. പ്രേമിന്റെ ചേട്ടൻ എന്നെ അളിയാ എന്നാണ് വിളിക്കുന്നത്. സിനിമ തിയറ്ററിൽ പോയി കണ്ട് അളിയാ പൊളിച്ചു എന്ന് പറഞ്ഞു. അദ്ദേഹത്തിനും അഭിനയത്തോട് വലിയ താൽപര്യമുണ്ട്. പ്രേമിന്റെ അച്ഛനും അമ്മയും സിനിമ കണ്ടോ എന്ന് എനിക്കറിയില്ല'

'അതിന് ശേഷം ഉടൽ സിനിമയുടെ തമിഴ് റീമേക്കിന് ഞാൻ കമ്മിറ്റ് ചെയ്തു. അത് പ്രേമിനോട് പറഞ്ഞപ്പോൾ തമിഴിൽ അങ്ങനെ എൻട്രി ചെയ്യുന്നത് നല്ലതാണെന്ന് പറഞ്ഞു. ആൾ അങ്ങനെയാണ്. പ്രേമിന് നാളെ ഇങ്ങനെയൊരു സീൻ വന്നാൽ ചെയ്യാതിരിക്കാൻ പറ്റുമോ. കാത്തിരുന്ന് രാജമൗലിയുടെ സിനിമയിൽ പ്രേമിന് ഇന്റിമേറ്റ് സീൻ വന്നാൽ പ്രേം ആ അവസരം വേണ്ടെന്ന് വെക്കില്ല. പൊസസീവ്നെസ് എനിക്കില്ല'
'എന്റെയടുത്ത് പറഞ്ഞിട്ട് ഓരോ തക്കിട തരികിട ചെയ്താൽ അത്രയും സന്തോഷം. പിന്നെ എവിടെ പോയി, എന്ത് ചെയ്തു എന്നൊക്കെ അന്വേഷിച്ച് നടക്കേണ്ടല്ലോ. ഓവറായി നിയന്ത്രിക്കുമ്പോൾ നമ്മളെ വിട്ട് പോകാനുള്ള തോന്നൽ കൂടും. ഒരു സമാധാനക്കേട് വരുമല്ലോ'
'നമ്മൾ ഓപ്പണായി നിങ്ങൾ വേണമെങ്കിൽ പോയിട്ട് വാ എന്ന് പറയാം. മുംബൈയിൽ ആയിരുന്നപ്പോൾ പാർട്ടിക്ക് പോകുകയാണ്, കൂടെ അഭിനയിക്കുന്നവരുടെയൊപ്പം ഡ്രെെവിന് പോകുകയാണ് എന്നൊക്കെ പ്രേം എന്നോട് പറയും. നേരെ മറിച്ച് എന്തിനാണ് പോകുന്നതെന്നൊക്കെ ചോദിച്ചാൽ പിന്നെ പറയുകയേ ഇല്ല. അത് നമുക്കൊരു വിഷമം ആണ്. എല്ലാ കാര്യങ്ങളും പറഞ്ഞിട്ട് ചെയ്യുന്നത് ഒരു സന്തോഷം,' സ്വാസിക പറയുന്നു.
വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിൽ തനിക്ക് വലിയ ടെൻഷനില്ലെന്നും സ്വാസിക പറയുന്നു. ഭർത്താവിന്റെ വീട്ടിൽ എങ്ങനെയായിരിക്കും, അവരുടെ കൾച്ചർ എങ്ങനെയായിരിക്കും, അമ്മയും അച്ഛനും എങ്ങനെയായിരിക്കും എന്നുള്ള ടെൻഷനൊന്നും എനിക്കില്ല. ഏത് സഹാചര്യത്തിൽ കൊണ്ടിട്ടാലും ഞാൻ സന്തോഷത്തോടെ അത് അഡ്ജസ്റ്റ് ചെയ്യും.
നമ്മൾ വേറൊരു സ്ഥലത്തേക്ക് ചെല്ലുമ്പോൾ അവിടത്തെ പല കാര്യങ്ങളിലും കംഫർട്ട് ആയിരിക്കില്ല. നമ്മുടെ ജോലിയിലും അങ്ങനെയാണ്. നമുക്ക് കിട്ടുന്ന ക്യാരക്ടർ, ലൊക്കേഷൻ എന്നിവയിലെല്ലാം എന്തെങ്കിലും പ്രശ്നമുണ്ടാകും, പക്ഷെ നമ്മൾ അഡ്ജസ്റ്റ് ചെയ്യുകയാണെന്നും സ്വാസിക ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications