ആ സ്ത്രീകളുടെ അഭിമുഖം എടുക്കരുത്, ഓരോ ദിവസവും ഓരോ പേരുകൾ; വിമർശനവുമായി സ്വാസിക
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വലിയ വിവാദങ്ങളാണ് സിനിമാ മേഖലയിലുണ്ടായത്. നടിമാരുടെ തുറന്ന് പറച്ചിലിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെ കേസെടുത്തു. നടൻമാരായ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്. ആരോപണങ്ങൾ ഇവർ നിഷേധിക്കുന്നുണ്ട്. എന്നാൽ ഈ താരങ്ങൾ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് സ്ത്രീകൾ ചാനലുകളിൽ തുറന്ന് പറയുകയുണ്ടായി.
ഇപ്പോഴിതാ നിലവിലെ വിവാദങ്ങളിൽ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് നടി സ്വാസിക. ആരോപണമുന്നയിക്കുന്ന ചില സ്ത്രീകൾ വിശ്വാസ്യ യോഗ്യരല്ലെന്ന് സ്വാസിക പറയുന്നു. വൺ 2 ടോക്സിനോടാണ് പ്രതികരണം. കുറ്റം തെളിഞ്ഞ ശേഷം ഒരാളെ കുറ്റപ്പെടുത്തുന്നതായിരിക്കാം നല്ലത്. ഇപ്പോൾ എന്തെങ്കിലും കേൾക്കുമ്പോഴേക്കും പുരുഷനെ ഭയങ്കരമായി നാറ്റിക്കുന്നു. രണ്ട് വശത്തും എന്താണെന്ന് കൃത്യമായി അറിയണം. സിനിമാ രംഗത്ത് മാത്രമല്ല ഈ പ്രശ്നങ്ങൾ.

ഹേമ കമ്മിറ്റി പോലുള്ള കമ്മിറ്റികൾ എല്ലാ മേഖലയിലും വന്നാൽ അതേക്കുറിച്ച് കുറേക്കൂടി അറിയാൻ പറ്റും. എല്ലാവർക്കും സിനിമയെന്ന ഫാന്റസി നിൽക്കുന്നത് കൊണ്ട് അതിലേക്കാണ് താൽപര്യം. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ കണ്ണുമടച്ച് വിശ്വസിക്കുന്നില്ല. ചാനലുകളിൽ വന്നിരുന്ന് കുറേ പേർ പറയുന്നത് സത്യമാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. അവർ പറയുന്നതിൽ ഒരുപാട് കള്ളങ്ങളുണ്ടെന്ന് തോന്നുന്നു. മാധ്യമ പ്രവർത്തകർ ആ സ്ത്രീകളുടെ അഭിമുഖം അമിതമായി എടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. അവർ ഓരോ ഇന്റർവ്യൂകളിലും മാറ്റി മാറ്റിയാണ് കാര്യങ്ങൾ പറയുന്നത്.
ഓരോ ദിവസവും ഓരോ പേരുകൾ ഓർത്ത് വരുന്നു. അവർ പറയുന്ന കാര്യത്തിലേ മൊത്തം പ്രശ്നങ്ങളാണ്. മാധ്യമങ്ങൾക്ക് ഇവർക്ക് പ്രോത്സാഹനം കൊടുക്കരുതെന്നും സ്വാസിക അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് കുറേ ആനുകൂല്യങ്ങൾ നിയമം കൊടുക്കുന്നുണ്ട്. പക്ഷെ കുറേപ്പേർ അത് ദുരുപയോഗം ചെയ്യുന്നു. യഥാർത്ഥ കേസുമായി വരുമ്പോൾ ആൾക്കാർ വിശ്വസിക്കാത്ത സാഹചര്യമുണ്ടാകുമെന്നും സ്വാസിക പറയുന്നു.

എല്ലാ സ്ത്രീകൾക്കും ഡിഗ്നിറ്റി ഉണ്ടാവണം. അത് വിട്ട് കളിക്കാതിരിക്കുക. അവരെന്നെ അങ്ങനെ ചെയ്തു, അതുകൊണ്ട് ഞാൻ കാശ് ചോദിച്ചു എന്ന് ഈ സ്ത്രീ പറയുന്നു. അവിടെ തന്നെ ഡിഗ്നിറ്റി പോയില്ലേ. എവിടെയാണോ നമ്മുടെ വ്യക്തിത്വം കളയുന്നത് അവിടെയാണ് മറ്റുള്ളവർ നമ്മളെ ഉപയോഗിക്കാൻ തുടങ്ങുന്നത്. ഒരു നോട്ടം കൊണ്ട് പുരുഷൻമാരെ ലക്ഷ്മണ രേഖയിൽ നിർത്താം. സ്ത്രീകൾ വിചാരിച്ചാൽ ഇത്തരം 90 ശതമാനം പ്രശ്നങ്ങളും ഇല്ലാതാക്കാമെന്നും സ്വാസിക അഭിപ്രായപ്പെട്ടു.
അതേസമയം സത്യസന്ധമായ പരാതികളിൽ പരിഹാരം കാണേണ്ടതുണ്ടെന്നും സ്വാസിക ചൂണ്ടിക്കാട്ടി. നേരത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സ്വാസിക നടത്തിയ പരാമർശം ചർച്ചയായിരുന്നു. റൂം തുറന്ന് കൊടുക്കാതെ ഒരാളും ഒരു സ്ത്രീയുടെ മുറിയിലേക്ക് വരില്ലെന്നാണ് സ്വാസിക പറഞ്ഞത്. സിനിമാ രംഗത്ത് സജീവമായി സ്വാസികയുടെ പുതിയ തമിഴ് ചിത്രം ലബ്ബർ പന്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിൽ നായികയായും സഹ നായികയായുമെല്ലാം സ്വാസിക അഭിനയിക്കുന്നു.


Click it and Unblock the Notifications