'അമ്മ ഒരുപാട് പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തി, ടെൻഷനുണ്ടായിരുന്നു, അമ്മ പറഞ്ഞതുപോലെ കൃത്യം ഒരു മാസം ചതുരം ഓടി'
സ്വാസികയുടെ കരിയറിൽ സംഭവിച്ച വലിയൊരു ടേണിങ് പോയിന്റായിരുന്നു സിദ്ധാർത്ഥ് ഭരതൻ സിനിമ ചതുരം. ഇന്നേവരെ ഇത്രത്തോളം ഇറോട്ടിക്കായ ഒരു സിനിമയോ കഥാപാത്രമോ നടിയുടെ അഭിനയ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നപ്പോൾ തന്നെ സ്വാസികയും സിനിമയും ചർച്ച വിഷയമായി. റിലീസിനുശേഷം നടിയുടെ പ്രകടനത്തിനാണ് ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചത്. ഇന്ന് തമിഴിൽ നിന്ന് അടക്കം നിരന്തരം റോളുകൾ സ്വാസികയ്ക്ക് ലഭിക്കുന്നതിന് ഒരു പ്രധാന കാരണവും ചതുരം തന്നെയാണ്.
ഇപ്പോഴിതാ സിനിമയുടെ സ്ക്രിപ്റ്റ് കേട്ടശേഷമുള്ള അമ്മയുടെ പ്രതികരണത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടി. ഫറ ഷിബ്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വാസിക. ഞാൻ ചതുരം ചെയ്യുന്ന സമയത്ത് അമ്മയ്ക്ക് ഉള്ളിൽ ഒരുപാട് ടെൻഷൻസ് ഉണ്ടായിരുന്നിരിക്കണം.

അതെല്ലാം ഉള്ളിൽ വെച്ച് തന്നെയാണ് അമ്മ എനിക്ക് മെന്റൽ സപ്പോർട്ട് തന്നത്. നാട്ടിൻപുറത്തുകാരി ടിപ്പിക്കൽ മലയാളി അമ്മയാണ് എന്റേത്. അമ്മയുടെ ആങ്ങളമാർ എന്ത് പറയും എന്നതടക്കമുള്ള ടെൻഷൻസ് അമ്മയ്ക്ക് ഉണ്ടായിക്കാണും. എന്നിരുന്നാലും എന്നിലേക്ക് ആ പ്രഷർ തരാതെ അതെല്ലാം മനസിൽ വെച്ച് മോൾക്ക് ത്രൂഔട്ട് ഒരു വേഷം സിനിമയിൽ കിട്ടുന്നത് ഭാഗ്യമല്ലേയെന്നും അത്തരത്തിൽ ഒരു കഥാപാത്രം ഞാൻ എത്ര ആഗ്രഹിക്കുന്നുണ്ടെന്നും അമ്മയ്ക്ക് അറിയാം.
കാരണം കരിയറിന്റെ തുടക്കം മുതൽ അമ്മ എനിക്കൊപ്പമുണ്ട്. കഥകേട്ട് തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ഉടനീളം ഞങ്ങൾ ഇതാണ് ഡിസ്കസ് ചെയ്തത്. 99 സീനുള്ള സിനിമയിൽ 90 സീനിലും ഞാനാണുള്ളത്. സിനിമയുടെ ഫ്ലെക്സ് വരുമ്പോൾ എന്റെ ഫോട്ടോയുണ്ടാകും.
അവർക്കത് വെക്കാതിരിക്കാൻ പറ്റില്ല. എത്രയോ സിനിമകൾ ഞാൻ ചെയ്തിട്ടും അതിൽ നിന്ന് എന്റെ സീനുകൾ എഡിറ്റ് ചെയ്ത് പോയിട്ടില്ലേ?. ഈ സിനിമയിൽ നിന്നും എന്റെ സീനുകൾ കട്ടാവില്ല. അങ്ങനെ ചെയ്താലും ഒന്നോ രണ്ടോ സീനേ കട്ട് ചെയ്യൂ. ബുക്ക് മൈ ഷോയിൽ വരും. എന്റെ സിനിമയാണെന്ന് പറയാതെ തന്നെ ആളുകൾ അത് മനസിലാക്കും പേരുണ്ടാകും. അതുകൊണ്ട് ഈ സിനിമ ലഭിക്കുന്നത് നല്ലതല്ലേ എന്നൊക്കെ അമ്മയോട് ഞാൻ സംസാരിച്ചു.
അങ്ങനെയാകും മനസുകൊണ്ട് അമ്മ ചതുരം സിനിമയ്ക്ക് സമ്മതം പറഞ്ഞത്. അമ്മ പ്രാർത്ഥിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. അമ്മ ദൈവവിശ്വാസിയാണ്. വഴിപാട് വരെ നേർന്നിരുന്നു. സിനിമയുടെ പേരിൽ മോശമായി ഒന്നും വരരുത്. സ്വാസിക നന്നായി അഭിനയിച്ചുവെന്നുള്ള പേര് വരണം അല്ലാതെ സ്വാസിക അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്ന് ആളുകൾ പറയാൻ ഇടവരാതിരിക്കാനാണ് അമ്മ പ്രാർത്ഥിച്ചത്.

ഒരു മാസം സിനിമ ഓടിയാൽ മതി എന്നായിരുന്നു അമ്മ ആഗ്രഹിച്ചത്. ഒരുപാട് ഹിറ്റാകണം എന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. അമ്മ പ്രാർത്ഥിച്ചതുപോലെ കറക്ട് ഒരു മാസം ആ സിനിമ ഓടി. അപ്പോഴേക്കും ഗോൾഡ് റീലിസാവുകയും ചതുരം തിയേറ്ററിൽ നിന്നും പോവുകയും ചെയ്തു. കല്യാണം കഴിഞ്ഞശേഷമാണ് അമ്മ എനിക്കൊപ്പം ഷൂട്ടിങിന് വരാതെയായത്.
അമ്മ ഒരുപാട് ബുക്ക്സ് കൊണ്ടുവന്ന് ലൊക്കേഷനിൽ ഇരുന്ന് വായിച്ചാണ് സമയം തള്ളി നീക്കുന്നത്. ബോറടിക്കുന്നുവോയെന്ന് ചോദിച്ചാലും പരാതി പറയില്ല. ഇരുന്ന് ഇരുന്ന് നടുവേദനയെടുക്കുന്നുവെന്ന് പറയും. അമ്മ വരാതെയായപ്പോൾ ഒറ്റപ്പെട്ടതുപോലെ തോന്നിയിരുന്നു. അമ്മയുള്ളപ്പോൾ അധികം ചിന്തിക്കേണ്ടി വരില്ല. പക്ഷെ ഇപ്പോൾ ഒരുപാട് കാര്യങ്ങൾ ചിന്തിക്കണം ഒറ്റയ്ക്ക് ചെയ്യണം.
പക്ഷെ അമ്മ പറയും എന്തുണ്ടെങ്കിലും വിളിച്ചാൽ മതി ഞാൻ വരാമെന്ന് സ്വാസിക പറഞ്ഞു. മുപ്പത്തിമൂന്നുകാരിയായ സ്വാസിക അവസാനം ചെയ്ത് തമ്മുഡു എന്ന സിനിമയാണ്. അതിന് മുമ്പ് റിലീസായത് സൂരി നായകനായ മാമൻ ആയിരുന്നു.


Click it and Unblock the Notifications











