'മഞ്ജുവിനെ ദിലീപ് സംശയിക്കുന്നു, ദിലീപിനോട് വിരോധമുള്ളവർ ധാരാളം, അദ്ദേഹത്തെ താഴ്ത്തികെട്ടാൻ എല്ലാവർക്കും വാശി'
നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടശേഷം മാധ്യമങ്ങളിലും ജനങ്ങളുടെ ഇടയിലുമെല്ലാം കേസ് വീണ്ടും വലിയ രീതിയിൽ ചർച്ച വിഷയമായി മാറുന്നുണ്ട്. അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരിൽ ഭൂരിഭാഗവും ദിലീപ് പണം എറിഞ്ഞ് കേസിൽ നിന്നും മുക്തി നേടിയെന്ന് വിശ്വസിക്കുന്നവരാണ്. കേസുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കുകയാണ് ഇപ്പോൾ ടി ജി മോഹൻദാസ്.
ദിലീപിനോട് വിരോധമുള്ള ധാരാളം പേരുണ്ടെന്ന് ടി ജി മോഹൻദാസ് പറയുന്നു. ദിലീപിനോട് വിരോധമുള്ള ധാരാളം പേരുണ്ട്. ഹിന്ദു പത്രത്തിന് കൊടുത്ത അഭിമുഖത്തിൽ ദിലീപ് പറഞ്ഞിട്ടുണ്ട് എനിക്ക് എതിരെയാണ് ഗൂഢാലോചന നടന്നത്. അത് ആര് നടത്തിയെന്ന് എനിക്ക് അറിയണം. ജഡ്ജ്മെന്റ് വന്ന് കഴിഞ്ഞിട്ട് അതിനുള്ള നിയമനടപടികൾ ഞാൻ ആലോചിക്കുമെന്ന്.

പ്രഥമദൃഷ്ടിയാൽ കോടതിയിൽ നിന്ന് ഇറങ്ങി വന്നപ്പോൾ തന്നെ ദിലീപ് അത് സൂചിപ്പിച്ചു. ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞപ്പോഴാണ് ഈ കേസിൽ ഒരു ഗൂഢാലോചനയുണ്ടായത്. അതുകൊണ്ട് തന്നെ ദിലീപിന്റെ ദൃഷ്ടിയിൽ മഞ്ജു സംശയത്തിന്റെ നിഴലിലാണ്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ദിലീപിന് എതിരെ ഒരു തെളിവും ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്തശേഷം ഉണ്ടാക്കിയ കള്ളക്കഥകളാണ് പിന്നീട് തെളിവുകൾ എന്ന പേരിൽ പ്രചരിച്ചത്.
വെറുതെ ഒരാളെ പ്രതിയാക്കാൻ കഴിയും. പോലീസിനേയും മജിസ്ട്രേറ്റുമാരേയും കുറിച്ച് ആളുകൾക്ക് ധാരണയില്ലാത്തതുകൊണ്ടാണ് തെളിവുകളില്ലാത്ത അറസ്റ്റ് ചെയ്യാൻ പറ്റില്ലെന്ന് തോന്നുന്നത്. ദിലീപ് കേസിൽ പലരേയും ഒരു കാരണവും കൂടാതെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിലീപിന്റെ മൊബൈലിൽ നിന്നും ഡാറ്റ എടുത്ത് കളഞ്ഞുവെന്നതിന്റെ പേരിൽ ഒരു ടെക്നീഷ്യനെ അറസ്റ്റ് ചെയ്തിരുന്നു. അയാൾ കുറേക്കാലം ജയിലിലായിരുന്നു.
പോലീസുകാർ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം. ഈ കേസിലെന്ന് മാത്രമല്ല ഭൂരിഭാഗം കേസിലും നീതി കിട്ടാറില്ല. നീതി കിട്ടുക എന്നതിന്റെ നിർവചനം പോലെയിരിക്കും ആർക്കൊക്കെ നീതി കിട്ടി ഇല്ലയോ എന്നത്. ബലാത്സംഗം കുറ്റകരമാണ്. കൂട്ടബലാത്സംഗം ഹീനാണ്. നടിക്ക് നടന്നത് കൂട്ടബലാത്സംഗമാണ്. അതിൽപ്പെട്ട ആറുപേരെ കുറ്റക്കാരെന്ന് വിധിച്ച് കോടതി ശിക്ഷിച്ചിട്ടുണ്ട്.
നീതി കിട്ടിയോ എന്ന് ചോദിച്ചാൽ അത് ഓരോരുത്തരുടെ കാഴ്ചപ്പാടിനെ ആശ്രയിച്ച് ഇരിക്കും. അപ്പോഴും സംഭവിച്ചത് സംഭവിച്ചില്ലേ. നഷ്ടം സംഭവിച്ചില്ലേ. അത് ഒരിക്കലും മാറ്റാൻ കഴിയില്ലല്ലോ ടി ജി മോഹൻദാസ് പറഞ്ഞു. വേടൻ വിഷയത്തിൽ ഭാഗ്യലക്ഷ്മി അടക്കമുള്ളവർ സ്വീകരിച്ച നിലപാടിനേയും അദ്ദേഹം വിമർശിച്ചു. അടുത്തിടെ വേടന് എതിരെ ഒരു ബലാത്സംഗ കേസുണ്ടായിരുന്നു.

ഡോക്ടറെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഇപ്പോൾ അയാൾ മുൻകൂർ ജാമ്യത്തിലാണ് നിൽക്കുന്നത്. ആ വേടനോട് ഈ മാന്യന്മാരും മാന്യത്തികളും ചെയ്തത് എന്താണെന്ന് നോക്കൂ... പാട്ട് എഴുതിയതിന് സംസ്ഥാന അവാർഡ് കൊടുത്തു. ആർക്കും അതിൽ ഒരു പ്രശ്നവും അർഹത കുറവും തോന്നിയില്ല.
മുൻകൂർ ജാമ്യത്തിൽ നിൽക്കുന്ന ഒരു അധമനേയാണ് ആഘോഷിക്കുന്നതെന്ന് നന്നായിട്ട് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവരെല്ലാം വേടനെ പൊക്കി കൊണ്ട് നടന്നതും നടക്കുന്നതും. അതും ഒരു അതിജീവിതയാണ്. സാധു ഡോക്ടറാണ്. പ്രശസ്തയല്ലെന്നതുകൊണ്ട് ആ സ്ത്രീയുടെ മാനത്തിന് വിലയില്ലേ?. വേടനെ കൊണ്ട് ചിലർക്ക് ചില അവശ്യങ്ങളുണ്ട്. അതുകൊണ്ട് വേടൻ യോഗ്യനായി. ദിലീപ് വെറുക്കപ്പെട്ടവനായി. വേടൻ കോടതിയിൽ നിന്ന് പാസ്പോർട്ട് തിരിച്ച് വാങ്ങി വിദേശ രാജ്യത്തും പോയി.
അതുപോലെ അതിജീവിതയ്ക്കൊപ്പമെന്ന് പറഞ്ഞ് വിതുമ്പുന്ന ഭാഗ്യലക്ഷ്മി വേടനൊപ്പം ഒരു സ്റ്റേജ് പങ്കിട്ടു. വേടന്റെ കയ്യിൽപ്പെട്ട് ജീവിതം തുലഞ്ഞ അതിജീവിതയെ ഭാഗ്യലക്ഷ്മി കണ്ടില്ല. ഒരേ ഭാഗ്യലക്ഷ്മിയാണ് അതിജീവിതയുടെ കൂടെ ഇരുന്ന് കരയുന്നതും അവിടെ പീഡകന്റെ കൂടെ ആഘോഷിക്കുന്നതും. ദിലീപിനെ താഴ്ത്തികെട്ടാൻ ഒട്ടുമിക്ക മാധ്യമങ്ങൾക്ക് അടക്കം എല്ലാവർക്കും അസാമാന്യ വാശിയാണെന്നും ടി ജി മോഹൻദാസ് ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











