ഹോട്ടലിൽ ജോലി ചെയ്ത് പഠനം, ഒരു സിനിമയ്ക്ക് വാങ്ങുന്നത് കോടികൾ, 56ലും എസ്ജെ സൂര്യ അവിവാഹിതനായിരിക്കാൻ കാരണം!
തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടനും സംവിധായകനുമെല്ലാമാണ് എസ്ജെ സൂര്യ. കേരളത്തിലും എസ്ജെ സൂര്യയ്ക്ക് നിരവധി ആരാധകരുണ്ട്. സെൽവരാജ് ജെസ്റ്റിൻ പാണ്ഡ്യൻ എന്നാണ് യഥാർത്ഥ പേര്. പണ്ട് മുതൽ സിനിമ നടന്റെ സ്വപ്നമായിരുന്നു. നായക കഥപാത്രങ്ങളായിരുന്നു ലക്ഷ്യം. ഹോട്ടലിൽ ജോലി ചെയ്തുകൊണ്ടായിരുന്നു സൂര്യയുടെ പഠനം. സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബമായതുകൊണ്ട് തന്നെ പഠിക്കുന്ന കാലം മുതൽ നിത്യചിലവിന് സൂര്യ ജോലി ചെയ്ത് പണം കണ്ടെത്തിയിരുന്നു.
കോളേജ് പഠനം പൂർത്തിയാക്കിയശേഷമാണ് സിനിമയ്ക്ക് പിന്നാലെയുള്ള സഞ്ചാരം എസ്ജെ സൂര്യ ആരംഭിച്ചത്. ചെന്നൈ ലെയോള കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദം പൂർത്തിയാക്കിട്ടുണ്ട് താരം. നായക നടനാകാനുള്ള ആഗ്രഹത്തിന് പിന്നാലെ അലഞ്ഞ് നടന്നാൽ സിനിമ എന്നന്നേക്കുമായി കയ്യിൽ നിന്നും നഷ്ടമാകുമെന്ന് മനസിലായ സാഹചര്യത്തിലാണ് അസിസ്റ്റന്റ് ഡയറക്ടറുടെ കുപ്പായമണിയാൻ എസ്ജെ സൂര്യ തീരുമാനിക്കുന്നത്.

അങ്ങനെ തമിഴിലെ എണ്ണം പറഞ്ഞ സംവിധായകരായ ഭാഗ്യരാജ്, ഭാരതിരാജ, വസന്ത് തുടങ്ങിവരുടെ കൂടെ സഹായിയായി ചേർന്ന് അസിസ്റ്റന്റ് ഡയറക്ടറായി. ശേഷമാണ് സൂര്യയ്ക്ക് ചെറിയ വേഷങ്ങൾ ചെയ്യാൻ അവസരം ലഭിക്കുന്നത്. ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ചുകൊണ്ടിരിക്കെയാണ് സഹസംവിധായകനിൽ നിന്നും മാറി സ്വതന്ത്ര്യ സംവിധായകനാകുന്നത്. സംവിധായകൻ എന്ന നിലയിൽ 1999ലാണ് എസ്ജെ സൂര്യയുടെ ആദ്യ സിനിമ സംഭവിക്കുന്നത്.
1997ൽ ഉല്ലാസം എന്ന സിനിമയുടെ ടീമിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ നായകൻ അജിത് കുമാർ സൂര്യയെ തിരിച്ചറിഞ്ഞു. അതിന് മുമ്പ് അജിത്തിന്റെ ആസൈ എന്ന സിനിമയിൽ എസ്ജെ സൂര്യ പ്രവർത്തിച്ചിരുന്നു. അങ്ങനെയണ് അജിത്ത് സൂര്യയുമായുള്ള പരിചയം പുതുക്കുന്നത്. സംഭാഷണത്തിനിടയിൽ സ്വതന്ത്ര സംവിധായകനാകാനുള്ള ശ്രമത്തിലാണെന്ന് സൂര്യ പറഞ്ഞതോടെ കഥ പറയാൻ അജിത്ത് സമയം നൽകി.
സൂര്യയുടെ സ്ക്രിപ്റ്റിൽ ആകൃഷ്ടനായ അജിത്ത് നിർമാതാവ് എസ്.എസ് ചക്രവർത്തിയെ സമീപിക്കാൻ സൂര്യയെ സഹായിക്കുകയും 1997 അവസാനത്തോടെ വാലി എന്ന ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുകയും ചെയ്തു. അങ്ങനെയാണ് അജിത്തിനെ നായകനാക്കി വാലിയെന്ന തന്റെ ആദ്യ സിനിമ സൂര്യ എടുക്കുന്നത്. സൂര്യയുടേത് തന്നെയായിരുന്നു കഥയും. സിമ്രാൻ നായികയായ സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റായില്ലെങ്കിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു.
ശേഷമാണ് ഖുശി എസ്ജെ സൂര്യ ഒരുക്കുന്നത്. വിജയിയും ജ്യോതികയും നായിക നായകന്മാരായ സിനിമ അന്നും ഇന്നും യൂത്തിനിടയിൽ ഹിറ്റാണ്. ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം സംവിധായകൻ റോളിൽ നിന്നും മാറി നടൻ എന്ന രീതിയിൽ അറിയപ്പെടാൻ തുടങ്ങിയെങ്കിലും എസ്ജെ സൂര്യ എന്ന പേര് കേൾക്കുമ്പോൾ സിനിമയെ സ്നേഹിക്കുന്നവരുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്നത് ഖുശി സിനിമ തന്നെയാണ്. ഖുശി ചെയ്തശേഷമാണ് ലക്ഷങ്ങൾ സൂര്യയ്ക്ക് പ്രതിഫലമായി ലഭിച്ച് തുടങ്ങിയത്.

ഖുശിക്ക് ലഭിച്ച പ്രതിഫലം കൊണ്ട് അസിസ്റ്റന്റ് ഡയറക്ടറമാർക്ക് ബൈക്ക് വാങ്ങി നൽകിയ സംവിധായകൻ കൂടിയാണ് എസ്.ജെ സൂര്യ. അന്ന് ബൈക്ക് ലഭിച്ചവരിൽ ഒരാൾ എ.ആർ മുരുഗദോസാണ്. നടനായശേഷം എസ്ജെ സൂര്യ ചെയ്തതിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കഥാപാത്രം ഇരൈവിയിലേതാണ്. ആ സിനിമയുടെ റിലീസിനുശേഷമാണ് വില്ലൻ റോളുകളും അഭിനയപ്രാധാന്യമുള്ള റോളുകളും നടനിലേക്ക് എത്തി തുടങ്ങിയത്.
വില്ലൻ റോളുകൾ ചെയ്ത് തുടങ്ങിയശേഷം കോടികളാണ് നടന്റെ പ്രതിഫലം. ഇരൈവിക്ക് ശേഷം എസ്‌ജെ ഇപ്പോൾ ഒരു സിനിമയ്ക്ക് അഞ്ച് മുതൽ ആറ് കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നു. എസ്ജെ സൂര്യ ഭാഗമല്ലാത്ത തമിഴ് സിനിമകൾ കുറവാണ്. ചെന്നൈയിലും ജന്മനാട്ടിലുമായി നിരവധി സ്വത്തുക്കളും ആഢംബര വസതിയും വാഹനങ്ങളും നടനുണ്ട്. സൂര്യയുടെ ആസ്തി ഏകദേശം 150 കോടിക്ക് അടുത്താണ്.
അമ്പത്തിയാറിലും അവിവാഹിതനായി തുടരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... ബുദ്ധിമുട്ടുകൾ വരുമ്പോൾ അത് ഞാൻ ഒറ്റയ്ക്ക് അനുഭവിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല. എന്നാൽ വിവാഹം ചെയ്താൽ എനിക്കുണ്ടാകുന്ന പരാജയങ്ങളും വീഴ്ചകളും ഭാര്യയേയും കുഞ്ഞുങ്ങളേയും ബാധിക്കും അവരും വിഷമിക്കും. അത്തരമൊരു സാഹചര്യത്തിലൂടെ അവർ കടന്നുപോകുന്നത് കാണാൻ എനിക്ക് കഴിയില്ലെന്നായിരുന്നു നടന്റെ മറുപടി.


Click it and Unblock the Notifications











