'ധനുഷും മദ്യപാനിയായിരുന്നു... അദ്ദേഹം ചാൻസ് തരാറില്ലെങ്കിലും ജീവിതം തിരികെ തന്നു'; നടനെ കുറിച്ച് റോബോ ശങ്കർ!
വിശ്വാസം, മാരി പോലുള്ള നിരവധി സിനിമകളിലൂടെ ഏറെ ശ്രദ്ധ നേടിയ തമിഴ് ഹാസ്യ നടനാണ് റോബോ ശങ്കര്‍. വ്യത്യസ്തമായ അവതരണം കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും തമിഴകം കടന്നും റോബോ ശങ്കറിന് ആരാധകരുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി നടൻ അസുഖങ്ങളുമായി പോരാടുകയായിരുന്നു. ഡയറ്റിങില്‍ ആയിരുന്നു താരം. ഡയറ്റ് കുറച്ച് കടുത്തപ്പോള്‍ ശരീരത്തെ ബാധിച്ചു. മരണത്തിന്റെ വക്കില്‍ നിന്നാണ് റോബോ ശങ്കർ തിരിച്ചുവന്നത്. അമിത മദ്യപാനശീലവും റോബോ ശങ്കറിന്റെ അസുഖത്തിന് കാരണമായിരുന്നു.
കൂടാതെ മഞ്ഞപ്പിത്തം ബാധിച്ച് നാല് മാസം കിടപ്പിലുമായിരുന്നു റോബോ ശങ്കർ. ഒരു ഘട്ടത്തിൽ മദ്യപിക്കാനാകാതെ വന്നപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വരെ താരം അടുത്തിടെ നടത്തിയിരുന്നു. മദ്യപാനത്തിൽ നിന്ന് മോചിതനായ റോബോ ശങ്കർ സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തിയിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളു.

ഇപ്പോഴിതാ നടൻ ധനുഷിനും തനിക്ക് ഉണ്ടായിരുന്നത് പോലെ മദ്യപാന ശീലമുണ്ടായിരുന്നുവെന്ന് പറയുകയാണ് റോബോ ശങ്കർ. പ്രമുഖ ചാനലായ ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് ധനുഷുമായുള്ള സൗഹൃദത്തെ കുറിച്ച് വരെ സംസാരിച്ചത്. 'ധനുഷ് എനിക്ക് അവസരം നൽകിയില്ലെങ്കിലും എനിക്ക് ജീവിതം തിരികെ തന്ന വ്യക്തികളിൽ ഒരാളാണ്.'
'അദ്ദേഹത്തെ കുറിച്ച് പറയേണ്ടത് അങ്ങനെയാണ്. മാരി ഷൂട്ടിങ് സ്പോട്ടിൽ ഞാൻ ഒരുപാട് കാര്യങ്ങൾ ചേർത്തിട്ടുണ്ട്. സിനിമയിൽ അദ്ദേഹം ധരിച്ചിരിക്കുന്ന കണ്ണടകൾ ഞാനാണ് തെരഞ്ഞെടുത്തത്. ഞാൻ ധാരാളം മദ്യപിക്കുമായിരുന്നു. പിന്നീട് സ്വമേധയാ ആ ശീലം ധനുഷും പൂർണമായും നിർത്തി. പാർട്ടികളിൽ എല്ലാവരും വിശ്രമിക്കുകയും കുടിക്കുകയും ചെയ്യും.'
'എന്നാൽ ധനുഷ് അതും നിർത്തി. എന്നോടും നിർത്താൻ നിർദേശിച്ചു. അദ്ദേഹം ഒരു വെജിറ്റേറിയനാണ്. ഒരിക്കൽ എന്റെ വിവാഹ വാർഷിക ദിനത്തിൽ ഞാൻ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം അദ്ദേഹം ഞങ്ങളോടൊപ്പം ഇരുന്നു കഴിച്ചിരുന്നു', എന്നാണ് ധനുഷുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് റോബോ ശങ്കർ പറഞ്ഞത്.
'അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്ന് ഒരു കാര്യം കൂടെ പറയാം... എനിക്ക് ചില ദുശീലങ്ങള്‍ ഒക്കെയുണ്ടായിരുന്നു. അതാണ് എന്നെ ഈ അവസ്ഥയില്‍ എത്തിച്ചത്. എന്നെ കേള്‍ക്കുന്ന ചെറുപ്പക്കാരോടായി പറയുകയാണ്. ഒരു ഘട്ടം എത്തിക്കഴിഞ്ഞാല്‍ അതെല്ലാം നമ്മള്‍ ഉപേക്ഷിക്കണം. അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും കൂടെയുള്ള ജീവിതത്തിന്റെ സുഖം മരണത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ മാത്രമെ അറിയൂ.'

'ഞാന്‍ അത് അനുഭവിച്ചവനാണ്', എന്നാണ് അസുഖം മാറി ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോൾ റോബോ ശങ്കർ ചെറുപ്പക്കർക്ക് നൽകിയ ഉപദേശം. അടുത്തിടെയായി ചില വിവാദങ്ങളിലും റോബോ ശങ്കർ ഉൾപ്പെട്ടിരുന്നു. തെന്നിന്ത്യൻ നടി ഹൻസിക മോത്വാനിയുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. സിനിമയിൽ ഹൻസികയുടെ കാൽ തടവുന്ന രംഗം ചെയ്യാൻ തന്നെ അനുവദിച്ചില്ലെന്നും ഹീറോയുടെ വില അപ്പോഴാണ് മനസിലായതെന്നുമായിരുന്നു റോബോ ശങ്കറിന്റെ പരാമർശം.
ആദി പിനിഷെട്ടിയും ഹന്‍സികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പാര്‍ട്ണര്‍ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് വിവാദ പരാമർശം താരം നടത്തിയത്. ഹന്‍സികയെ അപമാനിക്കുന്ന രീതിയിൽ റോബോ ശങ്കര്‍ സംസാരിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് മാധ്യമപ്രവർത്തകരടക്കം രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.
'സിനിമയില്‍ ഒരു രംഗമുണ്ട്. ഹന്‍സികയുടെ കാല്‍ ഞാന്‍ തടവണം. ആ സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല. ഞാനും ഡയറക്ടറും കെഞ്ചി ചോദിച്ചു. കാല്‍വിരല്‍ മാത്രമെ തടവൂവെന്ന് പറഞ്ഞു. പക്ഷെ പറ്റില്ലെന്ന് ഹന്‍സിക തീര്‍ത്ത് പറഞ്ഞു. ഹീറോ ആദി മാത്രമെ എന്നെ തൊടാവൂ. മറ്റാര്‍ക്കും പറ്റില്ലെന്ന് പറഞ്ഞു. ഹീറോ ഹീറോയാണെന്ന് അപ്പോഴാണ് മനസിലായത്', എന്നാണ് റോബോ ശങ്കർ നടത്തിയ വിവാദ പരാമർശം. റോബോ ശങ്കറിന്റെ വാക്കുകള്‍ കേട്ട് വേദിയിലിരുന്ന ഹന്‍സിക അസ്വസ്ഥയായിരുന്നു.


Click it and Unblock the Notifications











