'അച്ഛൻ മിലിട്ടറി സ്കൂളിന് സമം, വളരെ സ്ട്രിക്ടാണ്... കൃത്യനിഷ്ഠ പഠിച്ചത് അങ്ങനെയാണ്'; അച്ഛനെ കുറിച്ച് വിജയ്!
തെന്നിന്ത്യൻ സിനിമയുടെ ദളപതിയാണ് വിജയ്. ഇന്ത്യൻ സിനിമയുടെ സൂപ്പർ ഹീറോകളിലൊരാളായ വിജയ്‌യുടെ ഏറ്റവും പുതിയ സിനിമയായ ലിയോയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. സംവിധായകൻ എസ്.എ ചന്ദ്രശേഖറിന്റെ മകനായി സിനിമയിലെത്തി ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളായി മാറി ആളാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ്.
നിലവിൽ തമിഴ് സിനിമയിലെ ഒന്നാം നമ്പർ താരമെന്ന് വിശേഷിപ്പിക്കുന്ന നടന്റെ വളർച്ച അത്ഭുതകരമാണ്. ചെറുപ്പത്തിൽ വളരെ ബഹളക്കാരനായ വിജയ് പിന്നീട് മൗനിയായി മാറിയത് അനുജത്തി വിദ്യ മരിച്ചതിന് ശേഷമാണ്.
സഹോദരി വിജയ്‌യുടെ ജീവനായിരുന്നുവെന്ന് അമ്മ ശോഭയും പിതാവ് ചന്ദ്രശേഖറും പറഞ്ഞിട്ടുണ്ട്. കൂടെപിറപ്പിന്റെ മരണം വിജയ്‌യെ വല്ലാതെ ഉലച്ചിരുന്നു. രണ്ട് വർഷമെടുത്താണ് വിജയ് കുറച്ചെങ്കിലും സാധാരണ നിലയിലേയ്ക്ക് എത്തിയതെന്നും മാതാപിതാക്കൾ പറഞ്ഞിരുന്നു. വിജയ്‌യുടെ വിവി പ്രൊഡക്ഷൻ ഹൗസും വിദ്യയ്ക്കുള്ള സമർപ്പണമാണ്.

കുട്ടിക്കാലം തൊട്ടുതന്നെ പഠനത്തിൽ അത്ര താൽപര്യമില്ലായിരുന്ന വിജയ്‌യുടെ ലക്ഷ്യം സിനിമ തന്നെയായിരുന്നു. സിനിമയിലെ അതികായനായ ചന്ദ്രശേഖറിന്റെ മകന് സിനിമാപ്രവേശനം ബുദ്ധിമുട്ടുള്ളതായിരുന്നില്ല. എപ്പോഴും കൃത്യനിഷ്ഠയുടെ കാര്യത്തിൽ മറ്റെല്ലാ താരങ്ങളെക്കാളും ഒരുപടി മുന്നിലാണ് വിജയ്.
ഏത് സ്ഥലത്തും പറഞ്ഞ സമയത്തിനേക്കാൾ അൽപം മുമ്പ് എത്തിച്ചേരണം എന്നത് ഇന്നും വിജയ് തുടരുന്ന ശീലമാണ്. ആ ശീലം തന്നിൽ ഉറച്ച് പോയെന്ന് പറയുകയാണ് വിജയ്. അച്ഛൻ പട്ടാള ചിട്ടയോടെയാണ് തന്നെ വളർത്തിയതെന്നും അച്ഛൻ എന്ന മിലിട്ടറി സ്കൂളാണ് തന്റെ ശീലങ്ങൾക്ക് പിന്നിലെന്നും വിജയ് പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
അച്ഛൻ മിലിട്ടറി സ്കൂളിന് സമമാണെന്നും വളരെ സ്ട്രിക്ടാണെന്നുമാണ് വിജയ് പറയുന്നത്. 'രാവിലെ ആറ് മണിക്കാണ് പരിപാടിയെന്ന് ആരെങ്കിലും പറഞ്ഞിട്ട് പോയശേഷം ഞാൻ ആറ് മണി കഴിഞ്ഞ് അഞ്ച് മിനിറ്റും കഴിഞ്ഞാണ് എത്തുന്നതെങ്കിൽ എനിക്ക് എന്തോ തെറ്റ് ചെയ്ത ഫീൽ ഉണ്ടാകും.'
'കാരണം അത്രത്തോളം സമയനിഷ്ഠ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അഞ്ച് മിനിറ്റ് വൈകിയാൽ പോലും ഞാൻ ഡ്രൈവറോട് ദേഷ്യപ്പെടും. ഞാൻ ആറ് മണിക്ക് എത്തിയാലും ചിലപ്പോൾ ഷൂട്ട് ഏഴ് മണിക്കെ തുടങ്ങൂ. പക്ഷെ അതൊന്നും എന്നെ ബാധിക്കില്ല. അവർ പറഞ്ഞ സമയത്ത് ഞാൻ അവിടെ ഉണ്ടാകണം എന്നതാണ് എന്റെ പോളിസി.'

'ഷൂട്ടിങ് ആയാലും ഫങ്ഷൻ ആയാലും പറഞ്ഞ സമയത്ത് അവിടെ എത്തണം എന്നത് എനിക്ക് നിർബന്ധമാണ്. എന്റെ അച്ഛൻ ഒരു മിലിട്ടിറി സ്കൂൾ പോലെയാണ്. അദ്ദേഹം വളരെ സ്ട്രിക്ടാണ്', എന്നാണ് വിജയ് അച്ഛനിൽ നിന്നും പഠിച്ച കാര്യങ്ങളെ കുറിച്ച് വിശദീകരിച്ച് പറഞ്ഞത്.
പതിനെട്ടാം വയസിൽ പിതാവ് ഒരുക്കിയ നാളയ തീർപ്പ് എന്ന സിനിമയിലാണ് വിജയ് ആദ്യമായി നായകനായെത്തിയത്. വിജയ് എന്നായിരുന്നു ആദ്യ നായകസിനിമയിലെ കഥാപാത്രത്തിന്റെ പേര്. ലിയോയാണ് റിലീസിന് തയ്യാറെടുക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ സിനിമ. സിനിമാലോകം ഉറ്റുനോക്കുന്ന ഒരു റിലീസാണ് ലിയോയുടേത്.


Click it and Unblock the Notifications