'വേഗം വീട്ടിലേക്ക് വാ, സംസാരിക്കാനുണ്ടെന്ന് പറഞ്ഞു, പോയിരുന്നെങ്കിൽ ചിലപ്പോൾ സിൽക് മരിക്കില്ലായിരുന്നു'
80 കളിൽ ഇന്ത്യൻ സിനിമകളിലാകെ ഗ്ലാമറസ് നായികയായി തിളങ്ങിയ താരമാണ് സിൽക് സ്മിത. ഒരു കാലത്ത് നായകൻമാരേക്കാൾ കൂടുതൽ പ്രശസ്തി ആർജിച്ച സ്മിതയ്ക്ക് വൻ ആരാധക വൃന്ദമായിരുന്നു ഉള്ളത്. 17 വർഷക്കാലമാണ് സിനിമകളിൽ സിൽക് സ്മിത നിറഞ്ഞു നിന്നത്. 1979 ൽ തമിഴ് ചിത്രമായ വണ്ടിചക്രം എന്ന സിനിമയിലെ വേഷത്തിലൂടെയാണ് സ്മിത ശ്രദ്ധിക്കപ്പെടുന്നത്.
സിൽക് എന്നായിരുന്നു സിനിമയിലെ കഥാപാത്രത്തിന്റെ പേര്. ഹിറ്റ് കഥാപാത്രത്തിന്റെ പേര് നടി ഒപ്പം ചേർത്തു. പിന്നീട് സിൽക് സ്മിത എന്ന പേരിൽ നടി അറിയപ്പെട്ടു. 1996 ലാണ് സിൽക് സ്മിത ആത്മഹത്യ ചെയ്യുന്നത്.

ഏവരെയും ഞെട്ടിച്ച സംഭവം ആയിരുന്നു ഇത്. ചെന്നെെയിലെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. മുമ്പൊരിക്കൽ സിൽക് സ്മിതയുടെ മരണത്തെ സംബന്ധിച്ച് സുഹൃത്തായിരുന്ന നടി അനുരാധ സംസാരിച്ചിരുന്നു. സിൽക് സ്മിത മരിക്കുന്നതിന്റെ തലേദിവസം തന്നെ ഫോണിൽ വിളിച്ചിരുന്നെന്നും വീട്ടിലേക്ക് വരുമോ എന്ന് ചോദിച്ചിരുന്നെന്നും അനുരാധ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

'ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് രാത്രി എന്നെ സിൽക് വിളിച്ചിരുന്നു. അനൂ ഒന്ന് വീട്ടിലേക്ക് വരാൻ പറ്റുമോ എന്ന് ചോദിച്ചു. എന്താണ് പെട്ടന്ന്, രാത്രി ഒമ്പതര മണിയാവുന്നു. എന്താണ് വിഷയമെന്ന് ചോദിച്ചു. ഒന്നുമില്ല വീട്ടിലേക്ക് വാ കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു. ഇപ്പോ വരണോ അതോ നാളെ രാവിലെ വന്നാൽ മതിയോ എന്ന് ഞാൻ ചോദിച്ചു. കുട്ടികൾ ഒറ്റയ്ക്കായിരുന്നു'
'സതീഷ് ( ഭർത്താവ്) 20 മിനുട്ടിനുള്ളിൽ വരും. അദ്ദേഹം വന്ന ശേഷം വരാം. അല്ലെങ്കിൽ നാളെ രാവിലെ വരാം എന്ന് പറഞ്ഞു. നിനക്കിപ്പോ വരാൻ പറ്റുമോ എന്ന് ചോദിച്ചു. അത്യാവശ്യമാണെങ്കിൽ വരാം എന്ന് ഞാൻ പറഞ്ഞു. എന്നാൽ നാളെ രാവിലെ വാ, ചില പ്രധാന വിഷയങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് സിൽക് ഫോൺ വെച്ചു'

'പിറ്റേന്ന് രാവിലെ വീട്ടിൽ വെച്ച് സതീഷ് ടിവി കാണവെ എന്നെ വിളിച്ചു. നോക്ക് സിൽക് സ്മിത ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞു. എനിക്കാകെ ഷോക്ക് ആയി. രാവിലെ വരാൻ പറഞ്ഞതാണല്ലോ എന്താണ് അവൾ പറയാനിരുന്നതെന്നും അറിഞ്ഞില്ല. ഉടനെ ഞാനും സതീഷും സിൽകിന്റെ വീട്ടിലേക്ക് പോയി. വീട്ടിലേക്ക് ശ്രീവിദ്യാമ്മയും എത്തിയിരുന്നു. ഉള്ളിലേക്ക് പോയപ്പോൾ ബോഡി ആശുപത്രിയിലേക്ക് കൊണ്ടു പോയി എന്ന് പറഞ്ഞു'
'ഞങ്ങൾ ഉടനെ ആശുപത്രിയിലേക്ക് പോയി. പോയപ്പോൾ കണ്ട കാഴ്ച സഹിക്കാൻ പറ്റാത്തതായിരുന്നു'
Recommended Video

'ഒരു സ്ട്രക്ചറിൽ മീഡിയും ടോപ്പും ഇട്ടാണ് അവളെ കിടത്തിയിരുന്നത്. മൃതദേഹത്തിന്റെ മുഖത്തെല്ലാം ഈച്ചകളായിരുന്നു. കോടാനുകോടി പേർ കാണാനാഗ്രഹിച്ച അവളുടെ ശരീരത്തിൽ ഈച്ചയാർക്കുന്നു'
'ഞാനും വിദ്യാമ്മയും ഓടിപ്പോയി ഒരു തുണിയെടുത്ത് വീശി. അത് മറക്കാനേ പറ്റില്ല. അവൾ വളരെ ബോൾഡായിരുന്നു. എന്റെയുള്ളിലെ ഒരു കുറ്റബോധം എന്നത് കാണണം എന്ന് പറഞ്ഞപ്പോൾ ഞാനെന്ത് കൊണ്ട് പോയില്ല എന്നതാണ്. ഞാനന്ന് പോയിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നോ എന്ന് ചിന്തിക്കും' പഴയകാല നടി അനുരാധ പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications