വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പ്രശ്നം; അടിച്ചപ്പോൾ ഞാനും തിരിച്ചടിച്ചു; ഡിവോഴ്സിനെക്കുറിച്ച് കൃതിക
വിവാഹമോചനത്തെക്കുറിച്ചും മുൻ ഭർത്താവിൽ നിന്നുണ്ടായ ഉപദ്രങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞ് തമിഴ് നടി കൃതിക. വിവാഹം തെറ്റായ തീരുമാനമായിരുന്നെന്നും താനൊരുപാട് വിഷമഘട്ടങ്ങൾ അഭിമുഖീകരിച്ചെന്നും കൃതിക തുറന്ന് പറഞ്ഞു. തമിഴ് സിനിമാ, സീരിയൽരംഗത്ത് സജീവമാണ് കൃതിക. വിവാഹ ജീവിതത്തിൽ നിരവധി പ്രശ്നങ്ങളുണ്ടായെന്ന് കൃതിക പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
നമ്മുടെ വിധിയാണ്. അത് പോലെയേ നടക്കൂ. സിനിമയിലേക്ക് പോയാൽ ട്രാക്ക് മാറും എന്ന് പറഞ്ഞ് അമ്മ വിവാഹം നടത്തി. 25 വയസായിരുന്നു. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അഭിനയിക്കുന്നതിലൊന്നും അദ്ദേഹത്തിന് കുഴപ്പമില്ലായിരുന്നു. ഗർഭിണിയായ സമയത്ത് മുന്താണി മുടിച്ച് എന്ന സീരിയൽ ചെയ്തു. 9 മാസം വരെയും ഞാൻ അഭിനയിച്ചു. ഡെലിവറിക്ക് ശേഷം മൂന്ന് മാസമെങ്കിലും എനിക്ക് ഇടവേള വേണ്ടി വന്നു. അതിനെല്ലാമപ്പുറം എനിക്കും അദ്ദേഹത്തിനുമിടയിൽ വ്യക്തിപരമായ ചില പ്രശ്നങ്ങൾ നടന്നു. കുടുംബത്തിലെ ചില വിഷയങ്ങൾ പ്രശ്നങ്ങളായി.

എല്ലാവർക്കും അവരുടെ അമ്മ പ്രിയപ്പെട്ട ആളാണ്. അമ്മയെക്കുറിച്ച് മോശം പറഞ്ഞാലോ നിന്നെ അമ്മ വളർത്തിയത് ശരിയായില്ലെന്ന് പറഞ്ഞാലം ആർക്കും ദേഷ്യം വരും. ഇത്തരം ചില വിഷയങ്ങളുണ്ടായി. കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഞങ്ങൾക്കിടയിൽ പ്രശ്നം വന്നു. എന്റെ അമ്മ സിംഗിൾ മദറാണ്. അച്ഛനുണ്ടെങ്കിലും അവർ പിരിഞ്ഞതാണ്. അമ്മയെ പോലെ തന്നെ മകളും എന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുത് എന്നുണ്ടായിരുന്നു. അതിനാൽ ഞങ്ങൾക്കിടയിൽ എന്ത് പ്രശ്നം വന്നാലും അമ്മയോട് പറയില്ലായിരുന്നു.
അമ്മയ്ക്ക് എന്നെ വലിയ കാര്യമാണ്. എന്നെ വഴക്ക് പറയുന്നെന്ന് അമ്മയറിഞ്ഞാൽ അതൊരിക്കലും അംഗീകരിക്കില്ല. മുന്നിൽ നിന്ന് വഴക്കിടുക അമ്മയായിരിക്കും. ഭർത്താവുമായി ഒരുപാട് പ്രശ്നങ്ങൾ വന്നു. അടിയായാലും അമ്മയിൽ നിന്ന് മറച്ച് വെക്കും. ഭർത്താവ് ശാരീരികമായി തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും കൃതിക തുറന്ന് പറഞ്ഞു. ഞാനും വെറുതെയിരിക്കില്ല. അദ്ദേഹം എന്നെ ഒരടി അടിച്ചാൽ ഞാനും തിരിച്ചടിക്കും. പക്ഷെ അത് കൊതുക് കടി പോലെയായിരിക്കും അദ്ദേഹത്തിന്. നല്ല ഉയരമുള്ള സുമുഖനായിരുന്നു മുൻ ഭർത്താവെന്നും കൃതിക പറയുന്നു.

സഹികെട്ടപ്പോൾ വേർപിരിയാൻ തീരുമാനിച്ചതിനെക്കുറിച്ചും കൃതി സംസാരിച്ചു. വീട്ടിൽ പോയി ഇക്കാര്യം പറഞ്ഞു. അമ്മയ്ക്ക് ഷോക്ക് ആയി. കാരണം അവർക്ക് ഇതൊന്നും അറിയില്ലായിരുന്നു. എന്റെ ശത്രുക്കൾക്ക് പോലും ഇങ്ങനൊയൊന്നും സംഭവിക്കാൻ പാടില്ല. കോടതിയിൽ പോയി നിൽക്കണം. ആർട്ടിസ്റ്റ് ആയതിനാൽ ആളുകൾ തിരിച്ചറിയും. എന്താണ് ഇവിടെയെന്ന് ചിലർ ചോദിക്കും. അന്ന് അതൊക്കെ കഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ താനതെല്ലാം താണ്ടി മുന്നോട്ട് നീങ്ങിയെന്നും കൃതിക വ്യക്തമാക്കി.
സീരിയൽ ആർട്ടിസ്റ്റുകൾക്കൊന്നും വിവാഹം ജീവിതം ശരിയാവില്ലെന്ന് കമന്റുകൾ വന്നിരുന്നു. സീരിയൽ താരങ്ങൾക്ക് മാത്രമാണോ വിവാഹമോചനം നടക്കുന്നതെന്നും കൃതിക ചോദിക്കുന്നു. വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ കാരണം താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ചും കൃതിക സംസാരിച്ചു.
മകൻ ജനിച്ച് രണ്ടാമത്തെ മാസം ഞാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചു. പത്ത് ദിവസം ഐസിയുവിലായിരുന്നു. അന്ന് പത്രത്തിലൊക്കെ വന്നിട്ടുണ്ട്. എന്റെ യഥാർത്ഥ പേര് ഉമ മഹേശ്വരി എന്നാണ്. ആ പേരിലാണ് പത്ര വാർത്ത വന്നത്. ഒരുപാട് പേർക്ക് മനസിലായില്ലെന്നും കൃതിക ചൂണ്ടിക്കാട്ടി.
മുമ്പൊരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വശം കൂടി കേട്ടാൽ ആരുടെ ഭാഗത്താണ് തെറ്റെന്ന് മനസിലാകുമെന്ന് കമന്റുകൾ വന്നു. ഞാൻ ആരെയും കുറ്റപ്പെടുത്തിയതല്ലെന്നും കൃതിക വ്യക്തമാക്കി.


Click it and Unblock the Notifications