'എട്ടാം വയസിൽ അച്ഛൻ ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ചു, ഭർത്താവിനെ ദൈവമായിട്ടാണ് അമ്മ കണ്ടത് '; ഖുശ്ബു!
16 വയസ് എത്തും മുമ്പുതന്നെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എവിടെ നിന്ന് ലഭിക്കുമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു അന്ന് ഞങ്ങൾക്ക്
തെന്നിന്ത്യയിലെ മുതിർന്ന നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ അഭിനയത്തിലും രാഷ്ട്രീയ ജീവിതത്തിലും വളരെ സജീവമാണ്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുള്ള തന്റെ ശക്തമായ അഭിപ്രായങ്ങളും പ്രസ്താവനകളും കൊണ്ട് എപ്പോഴും വാർത്തകളിൽ ഇടം നേടാറുമുണ്ട് താരം.
അടുത്തിടെ ദേശീയ വനിതാ കമ്മീഷനിലെ പുതിയ അംഗമായും ഖുശ്ബു ചുമതലയേറ്റിരുന്നു. ഇപ്പോഴിത നടിയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ആരാധസകരെ ഞെട്ടിച്ചിരിക്കുന്നത്.

മാധ്യമപ്രവർത്തകയായ ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് സ്വന്തം പിതാവിൽ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ പിതാവ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി നടി ഖുശ്ബു വെളിപ്പെടുത്തി.
'ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോൾ അത് ആണായാലും പെണ്ണായാലും ജീവിതകാലം മുഴുവൻ അവശേഷിക്കുന്ന ഒരു മുറിപ്പാടാണ് മനസിൽ ഉണ്ടാക്കുന്നത്. എന്റെ അമ്മ അങ്ങേയറ്റം മോശമായ ഒരു വിവാഹബന്ധത്തിലാണ് ഏർപ്പെട്ടിരുന്നത്.'
'ഭാര്യയേയും മക്കളേയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു അച്ഛൻ. എട്ടാം വയസിലാണ് ഞാൻ പീഡനം നേരിട്ട് തുടങ്ങിയത്. എന്നാൽ പതിനഞ്ചാം വയസിൽ മാത്രമാണ് ഇതിനെതിരെ ശബ്ദമുയർത്താൻ എനിക്ക് ധൈര്യം വന്നത്.'
'ഞാൻ എന്തെങ്കിലും പറഞ്ഞാൽ കുടുംബത്തിലുള്ള മറ്റുള്ളവർ അധിക്ഷേപം കേൾക്കേണ്ടി വരുമെന്ന ചിന്തയാണ് വർഷങ്ങളോളം മൗനം പാലിക്കാൻ കാരണം. എന്തൊക്കെ സംഭവിച്ചാലും ഭർത്താവ് ദൈവമാണെന്ന ചിന്താഗതി വെച്ച് പുലർത്തിയിരുന്ന ആളാണ് എന്റെ അമ്മ.'
'അതിനാൽ അച്ഛനെക്കുറിച്ച് പറഞ്ഞാൽ അമ്മ വിശ്വസിക്കില്ലെന്ന് ഭയന്നിരുന്നു. എന്നാൽ 15 വയസ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലിൽ നിന്നാണ് എതിർപ്പ് പ്രകടിപ്പിച്ച് തുടങ്ങിയത്. 16 വയസ് എത്തും മുമ്പുതന്നെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എവിടെ നിന്ന് ലഭിക്കുമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു അന്ന് ഞങ്ങൾക്ക്.'
'പിന്നീടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാൽ താരപ്രഭയിൽ നിൽക്കുമ്പോഴും അങ്ങേയറ്റം ബുദ്ധിമുട്ടേറിയ ബാല്യത്തിന്റെ ഓർമ്മകളാണ് ഉണ്ടായിരുന്നത്' എന്നാണ് ഖുശ്ബു വെളിപ്പെടുത്തിയത്.

ഒരു കാലത്ത് കേരളത്തിൽ അടക്കം വലിയൊരു ആരാധക വൃന്ദം ഖുശ്ബുവിനുണ്ടായിരുന്നു. അമ്പത്തിരണ്ടുകാരിയായ ഖുശ്ബു ഇന്ന് രണ്ട് പെൺമക്കളുടെ അമ്മയാണ്. നടനും സംവിധായകനുമെല്ലാമായ സുന്ദർ.സിയാണ് ഖുശ്ബുവിനെ വിവാഹം ചെയ്തത്.
രണ്ടായിരത്തിലായിരുന്നു ഖുശ്ബുവിന്റേയും സുന്ദറിന്റേയും വിവാഹം നടന്നത്. മിസ്റ്റർ മരുമകൻ അടക്കം നിരവധി മലയാള സിനിമകളിൽ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ആരാധകർ ആരാധന മൂത്ത ക്ഷേത്രം നിർമ്മിച്ച ആദ്യത്തെ ഒരേയൊരു ഇന്ത്യൻ നടി കൂടിയാണ് ഖുശ്ബു.
തമിഴ് സിനിമയിലെ സൂപ്പർ നായികയായി ഖുശ്ബു വിലസിയിരുന്ന കാലത്ത് തമിഴ്നാട്ടിലെ പല വിഭവങ്ങളും ഖുശ്ബുവിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഖുശ്ബു ഇഡ്‌ലിയായിരുന്നു ഏറ്റവും ജനപ്രിയമായ വിഭവം. ഖുശ്ബു ജുംകി, ഖുശ്ബു സാരീസ്, ഖുശ്ബു സർബത്ത്, ഖുശ്ബു കോഫി, ഖുശ്ബു കോക്ക്ടെയിലുകൾ തുടങ്ങി വിവിധ ഭക്ഷണ സാധനങ്ങൾ നടിയും പേരിലാണ് അറിയപ്പെട്ടിരുന്നത്.
പല ഇനങ്ങളും ഇപ്പോഴും ആ പേരുകളിൽ തന്നെയാണ് തമിഴ്നാട്ടിൽ അറിയപ്പെടുന്നത്. 1988ൽ ധർമ്മത്തിൽ തലൈവൻ എന്ന സിനിമയിലൂടെയാണ് ഖുശ്ബു സിനിമയിൽ അരങ്ങേറിയത്. പിന്നീടങ്ങോട്ട് ഖുശ്ബുവിന്റെ കാലമായിരുന്നു. ഇപ്പോൾ സഹനടി വേഷത്തിലാണ് ഖുശ്ബു സിനിമയിൽ തിളങ്ങുന്നത്.
വാരിസായിരുന്നു ഖുശ്ബു അഭിനയിച്ച ഏറ്റവും പുതിയ സിനിമ. പക്ഷെ സിനിമ റിലീസ് ചെയ്തപ്പോൾ ഖുശ്ബുവിന്റെ സീനുകൾ നീക്കം ചെയ്തിരുന്നു. വിജയ് നായകനായി എത്തിയ സിനിമയായിരുന്നു വാരിസ്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിൽ നായിക.


Click it and Unblock the Notifications











