'അന്നയെ കുറിച്ച് പറഞ്ഞപ്പോൾ വാക്കുകളിൽ കുറച്ച് ബഹുമാനമാകാമായിരുന്നു...'; മിഷ്കിന്റെ പ്രസംഗത്തിന് വിമർശനം!
സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് വളരെ പെട്ടെന്ന് പ്രേക്ഷക മനസില്‍ ഇടംനേടിയ താരമാണ് അന്ന ബെന്‍. 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് അന്ന തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീടങ്ങോട്ട് ഒട്ടനവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. പിതാവ് സിനിമയിൽ സജീവമായുള്ള വ്യക്തിത്വമായിട്ടും അച്ഛന്റെ പിൻബലം ഇല്ലാതെ ഓഡീഷനുകൾ അറ്റന്റ് ചെയ്ത് തന്നെയാണ് അന്ന തന്റെ അഭിനയിക്കാനുള്ള കഴിവ് പ്രകടിപ്പിക്കാൻ സിനിമകൾ നേടിയെടുത്തത്.
2019ൽ തുടങ്ങിയ അന്നയുടെ സിനിമാ ജീവിതം 2024ൽ എത്തി നിൽക്കുമ്പോൾ താരം ഇതുവരെ ഒമ്പതോളം സിനിമകൾ ചെയ്തു. അതിൽ ഒന്ന് തെലുങ്ക് ചിത്രമായ കൽക്കിയും മറ്റൊന്ന് തമിഴ് ചിത്രമായ കൊട്ടുകാളിയുമാണ്. കൽക്കിയിലെ അന്നയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കൊട്ടുകാളിയുടെ റിലീസിനുശേഷം ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് അന്നയുടെ പ്രകടനം തന്നെയാണ്.

സൂരി നായകനായ കൊട്ടുകാളി നിർമിച്ചിരിക്കുന്നത് ശിവകാർത്തികേയനാണ്. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമായ കൊട്ടുകാളി സംവിധാനം ചെയ്തിരിക്കുന്നത് പി.എസ് വിനോദ് രാജാണ്. കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ കൂഴങ്കല്ല് ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്. നിരവധി വിദേശ ഫിലിം ഫെസ്റ്റിവലുകളിൽ കൊട്ടുകാളി പ്രദർശിപ്പിച്ചിരുന്നു.
ഇപ്പോഴിതാ അടുത്തിടെ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ അതിഥിയായി പങ്കെടുത്ത സംവിധായകൻ മിഷ്കിൻ അന്നയെ കുറിച്ച് നടത്തിയ പ്രസംഗമാണ് ശ്രദ്ധിക്കപ്പെടുന്നത്. എക്സ്ട്രാ ഓഡിനറി പെർഫോമൻസായിരുന്നു അന്നയുടേതെന്നാണ് മിഷ്കിൻ പറഞ്ഞത്. ഈ സിനിമയിൽ അന്ന ബെൻ എന്നൊരു കുട്ടി അഭിനയിച്ചിട്ടുണ്ട്. തമിഴിലുള്ള സ്ത്രീകളൊന്നും ഇപ്പോൾ നല്ല പടങ്ങളിൽ അഭിനയിക്കാൻ വരാറില്ല.
പാട്ടുണ്ടോ ഡാൻസുണ്ടോയെന്നൊക്കെ ചോദിച്ചാണ് സിനിമ സെലക്ട് ചെയ്യുന്നത്. തോബ തോബ പോലുള്ള ഹൂക്ക് സ്റ്റെപ്സുണ്ടോയെന്ന് വരെ നോക്കിയാണ് അഭിനയിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത്. തമിഴിൽ സ്ത്രീകളില്ല. അതുകൊണ്ട് തന്നെ ഇവിടുന്ന് ബസ് കേറി പോയി അന്ന ബെന്നിനെ കൂട്ടിക്കൊണ്ട് വന്നു. സിനിമയിൽ വളരെ കുറച്ച് സംഭാഷണങ്ങൾ മാത്രമെ അന്നയ്ക്കുള്ളു. കൂടാതെ ഒരു പാട്ടും പാടി. അതിന് സൂരി അന്ന ബെന്നിനെ ഒരുപാട് അടിക്കുന്നുണ്ട്.
സമൂഹം അങ്ങനെയാണുള്ളത്. പെണ്ണുങ്ങൾ പാടാൻ പാടില്ലല്ലോ. ഒരു എക്സ്ട്രാ ഓഡിനറി പെർഫോമൻസായിരുന്നു അന്നയുടേത്. ആ കുട്ടിക്ക് നാഷണൽ അവാർഡ് കിട്ടാൻ ഞാൻ അനുഗ്രഹിക്കുന്നു എന്നാണ് മിഷ്കിൻ പറഞ്ഞത്. തമിഴിലായിരുന്നു മിഷ്കിന്റെ പ്രസംഗം അതുകൊണ്ട് തന്നെ അന്നയെ പ്രശംസിച്ചുള്ള മിഷ്കിന്റെ പ്രസംഗത്തിലെ ചില പ്രയോഗങ്ങൾ സിനിമാപ്രേമികളിൽ എതിർപ്പിന് കാരണമായി.

അഭിനേത്രിയെന്ന രീതിയിലുള്ള ബഹുമാനം നൽകി അത്തരത്തിലുള്ള പദപ്രയോഗങ്ങൾ നടത്തൂവെന്നാണ് മിഷ്കിനെ വിമർശിച്ച് ഏറെയും വന്ന കമന്റുകൾ. മിഷ്കിന്റെ പ്രസംഗം കേട്ടാൻ പുകഴ്ത്തുകയാണോ വിമർശിക്കുകയാണോയെന്ന് വരെ സംശയം തോന്നുന്നു എന്നെല്ലാം കമന്റുകളുണ്ട്. തമിഴിലെ നടിമാർ അഭിനയിക്കാൻ തയ്യാറാവാത്തതല്ലെന്നും അവർക്ക് അത്തരം കഥാപാത്രങ്ങൾ നൽകാൻ ആരും തയ്യാറാവാത്തതാണെന്നുമെല്ലാം കമന്റുകളുണ്ട്.
അന്ന ബെന്‍ ഒരു അസാധ്യ നടിയാണെന്നുള്ള കാര്യം ഈ സിനിമയുടെ കഥയ്ക്ക് ഓക്കേ പറഞ്ഞപ്പോള്‍ തന്നെ തനിക്ക് മനസിലായി എന്നാണ് നടൻ സൂരിയും പറഞ്ഞത്. ഡയലോഗുകള്‍ തീരെയില്ലാത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ ബാക്കിയുള്ള അഭിനേത്രികള്‍ക്ക് കുറെ ചോദ്യങ്ങളുണ്ടാകും. എന്നാല്‍ അന്ന ബെന്‍ ഒരു നടി എന്ന നിലയില്‍ കഥയേയും കഥാപാത്രത്തേയും തിരിച്ചറിഞ്ഞു.
ഡയലോഗ് ഇല്ലാതെ അഭിനയിക്കുക എന്നത് ബുദ്ധിമുട്ടുള്ളതാണെന്നും അന്ന ബെന്‍ കഥാപാത്രത്തെ അസാധാരണമായി അവതരിപ്പിച്ചുവെന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സൂരി പറഞ്ഞത്. പിസാസ്, തുപ്പറിവാളൻ, സൈക്കോ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനാണ് നടൻ കൂടിയായ സംവിധായകൻ മിഷ്കിൻ.


Click it and Unblock the Notifications











