വാക്കുകൾ അറംപറ്റിയതുപോലെ; വിമാന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ട താരങ്ങളിൽ തരുണി സച്ച്ദേവും സൗന്ദര്യയും!
ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകട വാർത്ത കേട്ട ഞെട്ടലിലാണ് രാജ്യം. ഇന്ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയർ ഇന്ത്യയുടെ എഐ 171 ബോയിംഗ് 787 ഡ്രീലൈംനറാണ് ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തകർന്ന് വീണ് അഗ്നിഗോളമായത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാരുടെ കൂട്ടത്തിൽ മലയാളി നഴ്സായ രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു. ഇതിനോടകം 204 മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയ്ക്ക് ഉള്ളിലും ലോകത്ത് പലയിടത്തായി നിരവധി വിമാന അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

അത്തരം അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ട സെലിബ്രിറ്റികളെ പരിചയപ്പെടാം... മലയാളം സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ ബാലതാരം തരുണി സച്ച്ദേവിന് ജീവൻ നഷ്ടപ്പെട്ടത് ഒരു വിമാന അപകടത്തിലാണ്. 2012 മേയ് 14ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് പതിനാലുകാരിയായ തരുണിക്ക് ജീവൻ നഷ്ടപ്പെട്ടത്. തരുണിക്കൊപ്പം അമ്മയായിരുന്നു ഉണ്ടായിരുന്നത്. രണ്ടുപേർക്കും ജീവൻ നഷ്ടപ്പെട്ടു.
പതിനാല് വയസിനുള്ളിൽ ബോളിവുഡിൽ അടക്കം അഭിനയിച്ച് കഴിഞ്ഞിരുന്നു തരുണി. ചൈൽഡ് മോഡലായാണ് തുടക്കം. പിന്നീട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. രസ്ന എന്ന സോഫ്റ്റ് ഡ്രിങ്കിന്റെ പരസ്യത്തിലൂടെയാണ് തരുണി ആരാധകരെ സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ രസ്ന ഗേൾ എന്നാണ് താരം അറിയപ്പെട്ടിരുന്നത്. മുംബൈയിൽ വ്യവസായിയായ ഹരേഷ് സച്ച്ദേവിന്റെയും ഗീത സച്ച്ദേവിന്റെയും മകളായാണ് തരുണിയുടെ ജനനം.
ബായ് അവാബായ് ഫ്രെയിംജി പെറ്റിറ്റ് ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മരിക്കുമ്പോൾ തരുണി. മലയാള സിനിമയിലൂടെയാണ് തരുണി സിനിമാ അഭിനയം തുടങ്ങുന്നത്. ആദ്യ സിനിമ പൃഥ്വിരാജിന്റെ വെള്ളിനക്ഷത്രമായിരുന്നു. പിന്നീട് സത്യം എന്നൊരു മലയാള സിനിമയിൽ കൂടി അഭിനയിച്ചു. ശേഷമാണ് ബോളിവുഡിലേക്ക് ചേക്കേറുന്നത്. അമിതാഭ് ബച്ചനൊപ്പം പാ എന്ന സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ തരുണി അവതരിപ്പിച്ചിരുന്നു.
തമിഴിൽ വെട്രിസെൽവം എന്നൊരു സിനിമയും ചെയ്തിരുന്നു. നേപ്പാൾ യാത്ര പുറപ്പെടും മുമ്പ് മരണം മുൻകൂട്ടി അറിഞ്ഞതുപോലെയാണ് തരുണി സുഹൃത്തക്കളോട് സംസാരിച്ചത്. ഞാൻ നിങ്ങളെ അവസാനമായി കാണുകയാണ് എന്നാണ് യാത്ര പറഞ്ഞ് തരുണി പറഞ്ഞതത്രെ. എന്തിനാണ് അങ്ങനെ പറയുന്നതെന്ന് കൂട്ടുകാർ തിരികെ ചോദിച്ചപ്പോൾ തമാശയ്ക്ക് എന്നായിരുന്നു തരുണിയുടെ മറുപടി.

പക്ഷെ കുട്ടിതാരത്തിന്റെ വാക്കുകൾ അറംപറ്റിയത് പോലെയാണ് പിന്നീട് മരണ വാർത്ത എത്തിയത്. തെന്നിന്ത്യൻ താര സുന്ദരിയായിരുന്ന നടി സൗന്ദര്യയ്ക്ക് ജീവൻ നഷ്ടപ്പെട്ടതും ഒരു വിമാന അപകടത്തിലാണ്. 2004ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സഹോദരന്‍ അമര്‍നാഥിനൊപ്പം ബെംഗളൂരുവില്‍ നിന്നും കരിംനഗറിലേക്ക് വിമാനയാത്ര പുറപ്പെട്ടതായിരുന്നു സൗന്ദര്യ. പറന്നുയര്‍ന്ന് വൈകാതെ തന്നെ കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയുടെ ക്യാംപസിലേക്ക് തകര്‍ന്ന് വീണു.
മലയാളിയായ ഒരു പൈലറ്റും വിമാന അപകടത്തിൽ മരിച്ചു. മരിക്കുമ്പോൾ നടി രണ്ട് മാസം ഗർഭിണിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നത് സംബന്ധിച്ചുള്ള കേസുകൾ ഇപ്പോഴും നടക്കുന്നുണ്ട്. 1985ൽ എയർ ഇന്ത്യ വിമാനം 182 ഭീകരർ വെടിവച്ച് വീഴ്ത്തിയപ്പോൾ കൊല്ലപ്പെട്ടവരിൽ ഒരാൾ നടൻ ഇന്ദർ താക്കൂറായിരുന്നു. അപകടത്തിൽ 329 പേരാണ് അന്ന് കൊല്ലപ്പെട്ടത്. നടനൊപ്പം ഭാര്യയും കുട്ടികളും കൊല്ലപ്പെട്ടു.
മരിക്കുമ്പോൾ വെറും മുപ്പത്തിയഞ്ച് വയസ് മാത്രമായിരുന്നു ഇന്ദർ താക്കൂറിന്റെ പ്രായം. ഗായികയും നടിയുമായ ആലിയ മരിച്ചതും ഒരു വിമാന അപകടത്തിലാണ്. 2001 ഓഗസ്റ്റ് 25ന് ബഹാമാസിൽ ഉണ്ടായ വിമാന അപകടമാണ് ആലിയയുടെ ജീവൻ കവർന്നത്.


Click it and Unblock the Notifications











