'കല്യാണിക്ക് വേണ്ടി കാമറാമാൻ ഉപയോഗിച്ച അമ്മ ഫിൽട്ടർ'; തല്ലുമാല ടീം പറയുന്നു!
ബോളിവുഡിലും മലയാളത്തിലും അടക്കം അച്ഛനമ്മമാരുട പാത പിന്തുടർന്ന് താരപുത്രന്മാരും പുത്രിമാരും സിനിമയിലേക്ക് വരുന്നത് സർവ സാധാരണമാണ്. താരങ്ങളുടെ മക്കൾക്ക് ഒരു പ്രായം കഴിഞ്ഞ് കഴിയുമ്പോൾ തന്നെ ആളുകൾ ചോദിക്കാൻ തുടങ്ങും എന്നാണ് സിനിമയിലേക്ക് വരുന്നതെന്ന്.
രക്തത്തിൽ സിനിമ അലിഞ്ഞ് ചേർന്നിട്ടുള്ളതിനാൽ ജന്മനാ സിനിമയോട് ഒരു ചായ്വ് താരങ്ങളുടെ മക്കൾക്കുണ്ടാകും. അത്തരത്തിൽ ചെറുപ്പം മുതൽ സിനിമയ്ക്ക് ഒപ്പം സഞ്ചരിക്കുന്ന വ്യക്തിയായിരുന്നു കല്യാണി പ്രിയദർശൻ.
ഒരു പ്രായം കഴിഞ്ഞപ്പോൾ കല്യാണിയും സിനിമയിൽ എത്തി. തുടക്കത്തിൽ സിനിമകളുടെ പിന്നിൽ പ്രവർത്തിച്ചു. കലാ സംവിധായകൻ സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായിരുന്നു കല്യാണി പ്രിയദർശൻ.
2013ൽ കൃഷ് 3 സിനിമയ്ക്ക് വേണ്ടിയും 2016ൽ ഇരുമുഖൻ എന്ന വിക്രം സിനിമയ്ക്ക് വേണ്ടിയും കല്യാണി ആർട്ടിൽ പ്രവർത്തിച്ചു. ശേഷമാണ് കല്യാണി ശരീരഭാരമെല്ലാം കുറച്ച് ക്യൂട്ട് ലുക്കിലെത്തി നായികയായി അരങ്ങേറുന്നത്. മലയാളത്തിലായിരുന്നില്ല കല്യാണി നായികയായി അരങ്ങേറിയത്. തെലുങ്ക് സിനിമ ഹലോയിലൂടെയായിരുന്നു.

നാഗചൈതന്യ അക്കിനേനിയുടെ സഹോദരൻ അഖിൽ അക്കിനേനിയായിരുന്നു ചിത്രത്തിൽ കല്യാണിയുടെ നായകൻ. ഹലോ മോശമില്ലാത്ത പ്രതികരണം നേടി. ശേഷം ചിത്രലഹരി, രണരംഗം എന്നീ സിനിമകൾ കൂടി കല്യാണി തെലുങ്കിൽ ചെയ്തു.
അതിന് ശേഷമാണ് 2019ൽ ശിവകാർത്തികേയൻ സിനിമ ഹീറോയിലൂടെ തമിഴിലേക്ക് എത്തിയത്. പിന്നീട് ദുൽഖറിനൊപ്പം വരനെ ആവശ്യമുണ്ട് സിനിമ ചെയ്തുകൊണ്ട് കല്യാണി മലയാളത്തിലേക്ക് എത്തി.
ഒറ്റ സിനിമയിലൂടെ തന്നെ ആരാധകരെ സമ്പാദിച്ച കല്യാണി ശേഷം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മലയാള സിനിമയും മാനാട്, പുത്തൻ പുതുകാലൈ എന്ന ആന്തോളജിയും ചെയ്തു.

ശേഷമാണ് ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സിനിമയിലേക്ക് കല്യാണി വരുന്നത്. പിന്നീടങ്ങോട്ട് മലയാളത്തിലെ സൂപ്പർതാരങ്ങളായ പൃഥ്വിക്കൊപ്പം ടൊവിനോയ്ക്ക് ഒപ്പവും കല്യാണി നായികയായി. ഒടിടിയിൽ റിലീസ് ചെയ്ത ബ്രോ ഡാഡി മികച്ച പ്രതികരണ നേടിയ സിനിമയായിരുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തല്ലുമാലയും ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. വ്ലോഗർ ബിപാത്തുവായിട്ടാണ് തല്ലുമാലയിൽ കല്യാണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തല്ലുമാലയിലെ കല്യാണിയുടെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ സംവിധായകൻ ഖാലിദ് റഹ്മാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ളതുകൊണ്ട് കാമറയെ കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാനും പഠിക്കാനുമായി തല്ലുമാലയിൽ സമയം കണ്ടെത്തിയിരുന്നുവെന്നാണ് കല്യാണി പറയുന്നത്.
കാമറയെ കുറിച്ച് പഠിക്കാൻ വേണ്ടി ഷൂട്ടിങ് ഇല്ലാത്ത ഒഴിവ് സമയങ്ങളിൽ ഡിഒപിക്കൊപ്പമാണ് സമയം ചിലവഴിച്ചതെന്നും കല്യാണി പറഞ്ഞപ്പോഴാണ് ഖാലിദ് റഹ്മാന്റെ രസകരമായ മറുപടി വന്നത്.
'സിനിമാ സെറ്റിലെ എല്ലാവർക്കും ഡിഒപിയെ വലിയ കാര്യമായിരിക്കും. കാരണം ആളാണല്ലോ സ്ക്രീനിലേക്ക് അവരുടെ മുഖം നന്നാക്കി പകർത്തണോ മോശമായി കാണിക്കണോ എന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ആർട്ടിസ്റ്റുകളാണ് ഡിഒപിയോട് കൂടുതൽ സ്നേഹം കാണുന്നത്.'

'തല്ലുമാലയിൽ കല്യാണിക്ക് വേണ്ടി അമ്മ ഫിൽട്ടറെന്ന സ്പെഷ്യൽ ഫിൽട്ടർ വരെ ഛായാഗ്രഹകൻ ജിംഷി ഖാലിദ് ഉപയോഗിച്ചിരുന്നു. അമ്മ ഫിൽട്ടർ എന്നത് ആ ഫിൽട്ടറിനെ സിനിമയുള്ളവർ വിളിക്കുന്ന പേരാണ്.'
'അമ്മ ഫിൽട്ടർ ഉപയോഗിക്കുന്നത് ആർട്ടിസ്റ്റിന്റെ മുഖത്ത് ഗ്ലോ തോന്നിക്കാൻ വേണ്ടിയാണ്. പഴയ കളർ ഫിലിംസിൽ അത് ഉപയോഗിച്ചിട്ടാണ് കൂടുതൽ ഭംഗി വരുത്തുന്നത്. അതിനെയാണ് ടെക്നീഷ്യൻസ് അമ്മ ഫിൽട്ടർ എന്ന പേര് നൽകി വിളിക്കുന്നത്. തല്ലുമാലയിൽ ജംഷി അത് കല്യാണിക്കാണ് കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്' ഖാലിദ് റഹ്മാൻ പറയുന്നു.


Click it and Unblock the Notifications