'ഞാനുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾക്കുശേഷം ചെന്നൈയിൽ ചെന്നപ്പോൾ ആദ്യം ഓടി വന്നത് സൂര്യയാണ്'; ദിലീപ്!
അനുരാഗകൊട്ടാരത്തിലെ ഫാദർ കൂട്ടത്തിൽ ചവിട്ടിയും കന്യാസ്ത്രീയും ദീപസ്തംഭം മഹാശ്ചര്യത്തിലെ ഓട്ടൻ തുള്ളൽ കലാകാരൻ ജോക്കേറിലെ കോമാളിയായ സർക്കസുകാരൻ, കുബേരനിലെ സ്വാമി വിവേകാനന്ദനും അക്ബർ ചക്രവർത്തിയും ഗുരു നാനാക്കും. മീശമാധവനിലെ ബിൻലാദൻ, കുഞ്ഞിക്കൂനനിലെ കൂനൻ, പച്ചക്കുതിരയിലെ ഭിന്നശേഷിക്കാരനായ ആകാശ്, കല്യാണരാമനിലെ മുത്തശ്ശൻ വേഷം, ചാന്തുപൊട്ടിലെ സ്‌ത്രണതയുള്ള പുരുഷൻ രാധ,
മായമോഹിനിയിലെ മോഹിനി എന്ന പെൺ വേഷം, സൗണ്ട് തോമയിലെ മുറിച്ചുണ്ടുള്ള തോമ, മൈ സാന്റയിലെ സാന്റക്ലോസ്, കേശു ഈ വീടിന്റെ നാഥനിലെ പ്രായമായ കേശു തുടങ്ങിയ കഥാപാത്രങ്ങൾ കാണുമ്പോൾ മലയാള സിനിമയിലെ നായക നടൻന്മാരിൽ ഏറ്റവും നന്നായി മേക്കോവർ ചെയ്യാൻ കഴിവുള്ളത് ദിലീപിനാണെന്ന് മനസിലാകും.

കഥാപാത്രത്തിനുവേണ്ടി എന്ത് റിസ്ക്ക് എടുക്കാനും ദിലീപ് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ദിലീപ് ചെയ്ത് വെച്ച കുഞ്ഞിക്കൂനൻ അടക്കമുള്ള കഥാപാത്രങ്ങൾ മറ്റുള്ള താരങ്ങൾ റീമേക്ക് ചെയ്ത് കാണുമ്പോൾ മലയാളികൾക്ക് ഉൾക്കൊള്ളാൻ സാധിക്കാത്തത്. മലയാളത്തിൽ മറ്റാരും ചെയ്യാത്ത വെറൈറ്റി കഥാപാത്രങ്ങൾ ചെയ്ത ഏക നടനുമാണ് ദിലീപ്.
വളരെ താഴെക്കിടയിൽ നിന്നും സ്വന്തം കഴിവിൽ വളർന്ന സാധാരണക്കാരനായ നായക നടനായ ദിലീപ് തൻരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ പ്രിയങ്കരനായ ജനപ്രിയ നായകനായി മാറിയത്. ദിലീപ് എന്ന കഴിവുറ്റ നടന്റെ അഭിനയ മികവ് പഴയപോലെ തിരിച്ച് വരണമെന്നാണ് ഇപ്പോൾ മലയാളികൾ ആഗ്രഹിക്കുന്നത്.
ദിലീപിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പ്രിയപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു കഥാപാത്രമാണ് കുഞ്ഞിക്കൂനൻ. ചിത്രത്തിൽ ഡബിൾ റോളിലാണ് ദിലീപ് അഭിനയിച്ചിരിക്കുന്നത്. മലയാള സിനിമയിൽ തന്നെ ഒരു കഥാപാത്രം കണ്ടിട്ട് അത് ചെയ്തത് ആ നടനല്ല വേറെ ആരോ ഒരാളാണെന്ന് തോന്നിയ ഒരേയൊരു കഥാപാത്രം ദിലീപ് ചെയ്ത കുഞ്ഞിക്കൂനനാണെന്ന് പ്രേക്ഷകർ പറയാറുണ്ട്. ഇപ്പോഴും ഈ സിനിമയിലെ സീനുകൾ കാണുമ്പോൾ അത് ദിലീപാണെന്ന് തോന്നാറേയില്ല.
ഈ കഥാപാത്രം ചെയ്യാൻ വേണ്ടി മാത്രം വന്ന ഒരു അഭിനേതാവ് ചെയ്ത പോലെയാണ് സിനിമ കാണുമ്പോൾ തോന്നുക. ശരീര ഭാഷയിലുമൊക്കെ ഒരിക്കൽ പോലും ദിലീപാണെന്ന് തോന്നിക്കാത്ത വിധത്തിലുള്ള ഒരു മാറ്റമുണ്ടായിരുന്നു. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ നായകനായത് സൂര്യയായിരുന്നു. പേരഴകൻ എന്ന പേരിലാണ് സിനിമ തമിഴിൽ പുറത്തിറങ്ങിയത്. നായിക ജ്യോതികയായിരുന്നു.

ദിലീപ് കുഞ്ഞിക്കൂനൻ ചെയ്ത് കണ്ടപ്പോൾ അമ്പോയെന്നും താൻ ചെയ്യാൻ തുടങ്ങിയപ്പോൾ എന്റമ്മേ... എന്നൊരു തോന്നലുമായിരുന്നു ഉണ്ടായിരുന്നതെന്നാണ് സൂര്യ പറഞ്ഞത്. ഇപ്പോഴിതാ തമിഴ് നടൻ സൂര്യയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് ദിലീപ്.
തന്റെ പേരിലുണ്ടായ വിവാദങ്ങൾക്കും വിഷയങ്ങൾക്കും ശേഷം ചെന്നൈയിൽ ഷൂട്ടിന് ചെന്നപ്പോൾ ആദ്യം ഓടി വന്ന് സംസാരിച്ചത് സൂര്യയാണെന്നാണ് ദിലീപ് പറയുന്നത്. 'സൂര്യയ്ക്കൊപ്പം ഞാൻ പലവേദികളും പങ്കിട്ടിട്ടുണ്ട്. അതിനുശേഷം എന്റെ വിഷയങ്ങൾക്ക് ശേഷം ഞാൻ ഷൂട്ടിങിന് ചെന്നൈയിൽ ചെന്നപ്പോൾ ആദ്യം ഓടി വന്നത് പുള്ളിയാണ്. സൂര്യ കുഞ്ഞിക്കൂനൻ ചെയ്യുന്ന സമയത്ത് എനിക്ക് കാണാൻ സാധിച്ചിരുന്നില്ല.'
'കണ്ടിരുന്നെങ്കിൽ കഥാപാത്രവുമായി ബന്ധപ്പെട്ട ചില ടിപ്സ് എനിക്ക് പറഞ്ഞ് കൊടുക്കാൻ സാധിക്കുമായിരുന്നു. ഞാൻ സംവിധായകൻ ശശിയേട്ടനെ കണ്ടപ്പോൾ ഷൂട്ടിങ് തുടങ്ങിയെന്ന് പറയാരുന്നില്ലേ... ഞാൻ ഷൂട്ടിങ് സ്ഥലത്ത് വന്നേനെയല്ലോയെന്ന് പറയുകയും ചെയ്തിരുന്നു. ആ കഥാപാത്രം ചെയ്യാൻ ചില ടിപ്സുണ്ട്.'
'നിങ്ങൾ ചെയ്ത് വെച്ചതിന്റെ അടുത്ത് എത്താൻ പറ്റിയിട്ടില്ലെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ തടഞ്ഞു. തമിഴിൽ ചെയ്യുമ്പോൾ അതിന്റേതായ മാറ്റങ്ങൾ വരുമല്ലോ. അതുപോലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആർട്ടിസ്റ്റിൽ ഒരാളാണ് സൂര്യ', എന്നാണ് സൗഹൃദത്തെ കുറിച്ച് സംസാരിച്ച് ദിലീപ് പറഞ്ഞത്.


Click it and Unblock the Notifications