മുകുന്ദനുണ്ണിയിൽ നെഗറ്റീവ് റോൾ ചെയ്തില്ലേയെന്നാണ് ചോദ്യം, ഞാൻ മാത്രമായിരുന്നു പോസിറ്റീവെന്ന് പറയും; തൻവി റാം
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ തിയേറ്ററുകളിലെത്തിയ മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ചയായതുമായി സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. തുടക്കം മുതൽ അവസാനം വരെ ഇത്ര വെറൈറ്റിയായി ആവിഷ്കരിച്ച ഒരു മലയാള സിനിമ അടുത്തെങ്ങും ഇറങ്ങിട്ടില്ലെന്ന് തന്നെ പറയാം. വെറും ഒരു കോമഡി സിനിമ മാത്രമായിരുന്നില്ല മുകുന്ദനുണ്ണി അസോസിയേറ്റ്സ്. ചിന്തിക്കേണ്ട പല വിഷയങ്ങളും സിനിമ കൈകാര്യം ചെയ്തു.
മുകുന്ദനുണ്ണി എന്ന വക്കീലിന്റെ കരിയറിലെയും ജീവിതത്തിലെയും സക്സസ് ഫോർമുലയാണ് ചിത്രം പറയുന്നത്. മേക്കിങ്ങിൽ ഒരുപാട് പുതുമ അവകാശപ്പെടാൻ യോഗ്യതയുള്ള ഈ ചിത്രം സ്റ്റോറിടെല്ലിങ്ങിൽ വരെ പ്രേക്ഷകർ ഇതുവരെ അനുഭവിച്ചറിയാത്ത തരത്തിലുള്ള പുത്തൻ അനുഭവമാണ് നൽകിയത്. കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്ന ഈ ചിത്രത്തിലെ പ്രധാന ആകർഷണം സുരാജ്-വിനീത് കോംമ്പിനേഷൻ സീൻസായിരുന്നു.

ചിത്രത്തിലെ നായികമാരിൽ ഒരാൾ നടി തൻവി റാം ആയിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ റിലീസിനുശേഷം തനിക്കുണ്ടായ അനുഭവം റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് തൻവി. മുകുന്ദനുണ്ണിയിൽ നെഗറ്റീവ് റോൾ ചെയ്ത ആളല്ലേയെന്ന് ചോദിച്ചാണ് ആളുകൾ പരിചയപ്പെടാൻ വരുന്നതെന്ന് തൻവി പറയുന്നു.
ഞാൻ റിയൽ ലൈഫിൽ നേരെ വന്ന നേരെ പോ രീതിയാണ് പിന്തുടരുന്നത്. മുകുന്ദനുണ്ണിയുടെ റിലീസിനുശേഷം ആളുകൾ കാണുമ്പോൾ ചോദിച്ചിരുന്നത് മുകുന്ദനുണ്ണിയിൽ നെഗറ്റീവ് റോൾ ചെയ്ത ആളല്ലേയെന്നാണ്. ആ സിനിമയിൽ ഞാൻ മാത്രമെ പോസ്റ്റിറ്റീവ് ഉള്ളുവെന്ന് ഞാൻ അപ്പോൾ മറുപടി പറയും. കാരണം സിനിമ കണ്ട് കഴിയുമ്പോഴേക്കും ആളുകൾ ആ സിനിമയിൽ കാണിച്ചിരിക്കുന്ന നെഗറ്റീവുമായി കൺവിൻസ്ഡാവുകയാണെന്ന് ഞാൻ മനസിലാക്കുന്നു.
അത് മേക്കിങിന്റെ ബ്രില്യൻസ് തന്നെയാണത്. ആ സിനിമയിൽ നെഗറ്റീവാണ് ഹീറോ. അതുപോലെ സിനിമയുടെ ക്ലൈമാക്സാണെങ്കിലും അതിന്റെ സ്ക്രിപ്റ്റ് ഞാൻ വായിച്ചത് സെറ്റിൽ എത്തിയിട്ടാണ്. അതിന് മുമ്പ് വൺ ലൈൻ മാത്രമെ അറിയുമായിരുന്നുള്ളു. പിന്നെ എന്റെ കഥാപാത്രത്തെ കുറിച്ചും വിശദമായി അറിയാമായിരുന്നു. സെറ്റിൽ പോയി ഷൂട്ടിന് തലേദിവസമാണ് സ്ക്രിപ്റ്റ് വായിച്ചത്.
പിന്നീട് ഷൂട്ട് ചെയ്യാൻ പോകുമ്പോഴെല്ലാം ഞാൻ ചോദിക്കുന്നുണ്ട് ഇത് ഇങ്ങനെ തന്നെയാണോ ഷൂട്ട് ചെയ്യാൻ പോകുന്നതെന്ന്. ആ സീനിലേത് പോലുള്ള സംഭാഷണം തന്നെ എന്റെ ജീവിതത്തിൽ ആദ്യമായാണ് സംഭവിക്കുന്നത്. എന്റെ മുഖത്ത് നോക്കി അത് പറയുന്നത് കേൾക്കുമ്പോൾ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇത് ഞാൻ എങ്ങനെ ഹാന്റിൽ ചെയ്യുമെന്ന ചിന്തയായിരുന്നു.

മാത്രമല്ല രണ്ട്, മൂന്ന് ടേക്ക് പോവുകയും ചെയ്തു. തിയേറ്ററിൽ വരുമ്പോൾ ഞാൻ കരുതിയത് ക്ലൈമാക്സിലെ ചില ഡയലോഗുകൾ ബീപ്പ് സൗണ്ടിലാകും വരിക എന്നാണ്. പക്ഷെ അതുണ്ടായില്ല. തിയേറ്ററിൽ വലിയ സൗണ്ടിൽ അത് കേട്ടപ്പോൾ ഞാൻ സീറ്റിനടിയിലൂടെ ഇറങ്ങിയങ്ങ് പോയി. ആ രംഗം തിയേറ്ററിൽ വെച്ച് രണ്ട് പ്രാവശ്യം ഞാൻ കണ്ടു.
പൊതുവെ എന്റെ സിനിമ റിലീസ് ചെയ്താൽ വീണ്ടും വീണ്ടും തിയേറ്ററിൽ പോയി ആവർത്തിച്ച് കാണുന്നയാളാണ് ഞാൻ. പക്ഷെ മുകുന്ദനുണ്ണിയുടെ ക്ലൈമാക്സ് എനിക്ക് അങ്ങനെ കാണാൻ പറ്റിയിട്ടില്ല. അതുപോലെ ഒരു കാലത്ത് ഞാൻ എന്റെ ഇൻസ്റ്റഗ്രാം മെൻഷൻ ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. മുകുന്ദനുണ്ണി സിനിമയിലെ ക്ലൈമാക്സുമായി ബന്ധപ്പെട്ടുള്ള ടാഗ്സായിരുന്നു മുഴുവൻ വന്നിരുന്നത്.
യഥാർത്ഥത്തിൽ ഞാൻ ഇതൊന്നും ഹൃദയത്തിലേക്ക് എടുക്കേണ്ട കാര്യം തന്നെയില്ലെന്ന് എനിക്ക് അറിയാം എന്നുമാണ് തൻവി റാം പറഞ്ഞത്. 2019ല്‍ പുറത്തിറങ്ങിയ അമ്പിളി എന്ന സൗബിന്‍ ഷാഹിര്‍ ചിത്രത്തിലൂടെയാണ് തന്‍വി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.


Click it and Unblock the Notifications











