ആളുകളെ സഹായിക്കുന്ന സ്വഭാവം ഇപ്പോൾ തുടങ്ങിയത്, പണ്ട് ഒരു ചായപോലും മേടിച്ച് കൊടുക്കില്ല, അന്ന് അത് കേസായി!
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നവരാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ബി. ഗണേഷ് കുമാറും. രാഷ്ട്രീയപരമായി രണ്ട് ചേരിയിലായതുകൊണ്ട് തന്നെ ഇവരുവരും തമ്മിലുള്ള പല വിഷയങ്ങളിലും വാക്പോരുണ്ടാകാറുണ്ട്. അടുത്തിടെ എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെ പരിഹസിച്ച് ഗണേഷ് കുമാർ നടത്തിയ പ്രസ്താവന വൈറലായിരുന്നു. ഇപ്പോഴിതാ മറുനാടൻ സ്പെഷ്യലിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഗണേഷ് കുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
മുമ്പും താൻ സുരേഷ് ഗോപിയെ ഇളക്കാനായി പലതും പറയാറുണ്ടായിരുന്നുവെന്നും തനിക്ക് പിണക്കമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എയിംസ് വിഷയവുമായി ബന്ധപ്പെട്ട് നടന്ന വാക്പോരിനെ കുറിച്ച് ചോദ്യം വന്നപ്പോഴാണ് സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഗണേഷ് കുമാർ സംസാരിച്ചത്. സുരേഷ് ഗോപിയുമായി ഉടക്കൊന്നുമില്ല. ഇങ്ങനെ എന്തെങ്കിലും തമാശയ്ക്ക് പറയും. അവന് ദേഷ്യം വരും.

അവന്‍ എന്തെങ്കിലുമൊക്കെ പറയും. ഞാന്‍ എന്തെങ്കിലും അവനെ ഇളക്കാന്‍ വേണ്ടി പറയും. പണ്ടും പറയും... വെറുതെ അവനെ ഇളക്കാന്‍ വേണ്ടി പറയുന്നതാണ്. അവന്‍ പണ്ട് നല്ല ചീത്ത പറയും. ഇപ്പോള്‍ രാഷ്ട്രീയം എന്നൊക്കെ മറന്ന് ചില സമയത്ത് ഇടയ്ക്ക് എന്നെ എന്തോ പറഞ്ഞു. അത് എനിക്ക് തമാശയായിട്ടേ തോന്നിയുള്ളൂ. അവന് ചിലപ്പോള്‍ ദേഷ്യം വന്നാല്‍ ചീത്ത പറയും.
പക്ഷെ എനിക്ക് അതില്‍ പിണക്കമൊന്നുമില്ല. പിന്നെ എയിംസിന്റെ കാര്യം... തെങ്കാശിയില്‍ എയിംസ് ഉണ്ടാക്കും എന്നൊക്കെ പറയുന്നത് രാഷ്ട്രീയമല്ലേ?. രാഷ്ട്രീയം കഴിഞ്ഞാല്‍ വൈകീട്ട് സ്വിച്ച് അണച്ചാല്‍ പിന്നെ എന്ത് വിരോധം?. എന്റെ മക്കളും സുരേഷ് ഗോപിയുടെ മക്കളും വലിയ സൗഹൃദമാണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. അവന് എന്നെ ഭയങ്കര ഇഷ്ടമാണ്.
ഗണേഷ് മാമന്‍ എന്ന് പറഞ്ഞാല്‍ അവന് ജീവനാണ്. എങ്ങനെ സുരേഷുമായി ഉടക്കാതിരിക്കും..? തമാശകള്‍ കാണുമ്പോള്‍ പറയാതിരിക്കുന്നത് എങ്ങനെയാ?. പപ്പടം എടുത്തിട്ട് അതിന്റെ ഒരു ഭാഗം മുറിച്ച് കളയുന്നത് കാണുമ്പോള്‍ ചിരിക്കുകയല്ലേ ചെയ്യുന്നത്?. ഒരാള്‍ തൊട്ടതുകൊണ്ട് കയ്യില്‍ സാനിറ്റൈസര്‍ അടിക്കുന്നു. പാവപ്പെട്ട മനുഷ്യനെ തൊടാനാണല്ലോ ഈ കൈകള്‍. പിന്നെ ഈ കയ്യില്‍ പിടിച്ചാല്‍ ഐശ്വര്യം പോകുമെന്ന അന്ധവിശ്വാസമൊക്കെ പുള്ളി ഉണ്ടാക്കുന്നതല്ലേ?.
ഞാനും ഷാജി കൈലാസ്, രഞ്ജി പണിക്കരുമൊക്കെ ഇടയ്ക്ക് ഇതെ പറ്റി സംസാരിക്കും. ഞങ്ങള്‍ക്ക് ഇതൊക്കെ കോമഡിയാണ്. നാട്ടുകാര്‍ ഇപ്പോഴല്ലെ അയാളെ ഇങ്ങനെ കാണുന്നത്. ഞങ്ങള്‍ പണ്ടെ കണ്ടിട്ടുള്ളത് കൊണ്ട് ഇതൊന്നും ഒരു പുതുമയല്ല. എടാ, വാടാ എന്നൊക്കെ വിളിച്ചത് സുരേഷ് ഗോപിക്ക് പിണക്കമാകില്ലേയെന്ന് ചോദിച്ചാൽ... കണ്ടാല്‍ ചിലപ്പോള്‍ അങ്ങോട്ട് തിരിഞ്ഞ് നില്‍ക്കും. പിന്നെ ഞാന്‍ പോയി തോണ്ടി വിളിക്കണ്ടെന്ന് വിചാരിച്ചു.

കാരണം പോടാ എന്ന് പറയുന്ന ആളുകള്‍ ഇരിക്കുമ്പോള്‍ നമ്മള്‍ ചെന്നിട്ട് ചീത്ത കേള്‍ക്കണ്ടല്ലോ. മന്ത്രിയെ ചീത്ത വിളിച്ചുവെന്ന് നാളെ പേപ്പറില്‍ വരും. അതുകൊണ്ട് ഓടിച്ചു ചെന്ന് മിണ്ടാന്‍ നില്‍ക്കില്ല. പുള്ളിയുടെ ഈ തമാശകളൊക്കെ ഞങ്ങള്‍ പണ്ടേ കണ്ടിട്ടുള്ളതാണ്. അതുകൊണ്ടാണ് ഈ കളിയാക്കുന്നത്. ഇളക്കി വിട്ടാല്‍ പുള്ളി കേറി കൊത്തും. പുള്ളി ആളുകളെ സഹായിക്കുന്ന കാര്യത്തിലൊക്കെ മിടുക്കനാണെന്ന് ആളുകള്‍ പറയുന്നുണ്ട്.
അത് നല്ല കാര്യമാണ്. പക്ഷെ ഇതൊക്കെ ഇപ്പോള്‍ തുടങ്ങിയതാ. പണ്ടൊന്നും ആര്‍ക്കും ചായ പോലും വാങ്ങിച്ച് തരില്ലായിരുന്നു. കാശ്മീരില്‍ വെച്ച് നടന്ന ഒരു തമാശയുണ്ട്. എനിക്കും മണിയന്‍പിള്ള രാജുവിനും വിജയരാഘവനും വിശന്നിട്ട് ഒരു കടയില്‍ കയറി പഴംപൊരി ഓര്‍ഡര്‍ ചെയ്തു. സുരേഷ് ഗോപിക്ക് വേണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട എന്ന് പറഞ്ഞു. പക്ഷെ സാധനം വന്നപ്പോള്‍ സുരേഷ് അതെടുത്ത് തിന്നു.
ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും കൂടി രണ്ടെണ്ണമേ കിട്ടിയുള്ളൂ. ഇതൊക്കെ കേട്ടാല്‍ പുള്ളി എന്ത് പറയുമെന്ന് എനിക്കറിയില്ല. പുള്ളി ഇപ്പോള്‍ ചെയ്യുന്ന ഈ ദാനധര്‍മ്മങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിത്തരിച്ചിരിക്കുകയാണ്. കമ്മീഷണർ സിനിമ ഇറങ്ങിയ സമയത്ത് സുരേഷ് ഗോപി തന്‍റെ കാറിന്‍റെ പുറകിൽ ഐപിഎസ് എന്ന് എഴുതി തൊപ്പി വെച്ച് നടക്കുമായിരുന്നു.
താന്‍ പോലീസ് ആണെന്ന് കാണിക്കാന്‍ വേണ്ടി. തൊപ്പി മാത്രം അല്ല ഒരു പോലീസ് യൂണിഫോം കൂടി ഉണ്ടായിരുന്നു വണ്ടിയുടെ സൈഡിൽ. പണ്ട് ഇയാൾ പോലീസ് വേഷം കെട്ടി എറണാകുളത്ത് ഒരു പ്രോഗ്രാമിന് പോയി സ്റ്റേജിൽ കയറി. അത് വലിയ വിവാദമൊക്കെയായി കേസുമായി എന്നും ഗണേഷ് കുമാർ പറഞ്ഞു.


Click it and Unblock the Notifications











