ജയചന്ദ്രന് അവസരങ്ങൾ ഇല്ലാതായി; യേശുദാസ് മാത്രം പാടിയതിന് കാരണം; ഗായകൻ ദേഷ്യപ്പെട്ടു; അന്ന് നടന്നത്
സംഗീത ലോകത്ത് ബഹുമാന്യ സ്ഥാനം പി ജയചന്ദ്രനുണ്ട്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ച പി ജയചന്ദ്രൻ നിരവധി ശ്രദ്ധേയ ഗാനങ്ങൾ പാടി. എന്നാൽ യേശുദാസിന്റെ താരപ്രഭ പി ജയചന്ദ്രന്റെ കരിയറിൽ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്. ഉയർച്ച താഴ്ചകൾ പി ജയചന്ദ്രന് നേരിടേണ്ടി വന്നിട്ടുണ്ട്. പി ജയചന്ദ്രന് കരിയറിൽ അവസരങ്ങളില്ലാതായ ഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. നിറം എന്ന സിനിമയിൽ പ്രായം തമ്മിൽ മോഹം നൽകി എന്ന ഗാനം ജയചന്ദ്രൻ പാടിയതിനെക്കുറിച്ചാണ് കമൽ സംസാരിച്ചത്.
സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ജയേട്ടൻ അതുവരെ എന്റെ പടത്തിൽ പാടിയിരുന്നില്ല. പല കാരണങ്ങളാലും പാടിക്കാൻ പറ്റിയില്ല. ജയേട്ടന് ആ സമയത്ത് മലയാളത്തിൽ പാട്ടുകൾ കുറഞ്ഞ സമയമായിരുന്നു. തമിഴിലും തെലുങ്കിലും കുറേ പാട്ടുകൾ പാടിയിരുന്നു. പക്ഷെ അതും കുറച്ച് എവിടെയോ കുറഞ്ഞു. ഒരു ദിവസം യാദൃശ്ചികമായി ഹോട്ടലിൽ വെച്ച് കണ്ടു. കൂടെ ടിഎ റസാഖും ഉണ്ട്. സംസാരിച്ച് കൊണ്ടിരിക്കവെ പെട്ടെന്ന് ജയേട്ടൻ ചൂടായി.

നീ കുറേ പടം ചെയ്തല്ലോ, ഒറ്റ പടത്തിൽ എന്നെക്കൊണ്ട് പാടിച്ചില്ല. നിന്റെ വലിയ മ്യൂസിക് ഡയറക്ടമാർ ഇവിടെയുണ്ടല്ലോ. അവരാരും എന്നെ വിളിക്കുന്നില്ല എന്നൊക്കെ പറഞ്ഞു. എനിക്കപ്പോൾ ഭയങ്കര വിഷമം തോന്നി. ജയേട്ടനെ ഒരു പാട്ട് പോലും പാടിച്ചില്ലെന്ന വിഷമം എനിക്ക് ഭയങ്കരമായി തോന്നി. ജയേട്ടൻ അത് പറഞ്ഞങ്ങ് പോകുകയും ചെയ്തു. ഞാൻ റസാഖിനോട് ഭയങ്കര കഷ്ടമായി പോയി എന്ന് പറഞ്ഞു. അടുത്ത പടമാണ് നിറം. വിദ്യാസാഗറിനോട് ഒരു പാട്ട് ജയേട്ടന് കൊടുക്കണമെന്ന് പറഞ്ഞു. വിദ്യാസാഗറിനും ഭയങ്കര താൽപര്യമായിരുന്നു.
സത്യം പറഞ്ഞാൽ എല്ലാ പാട്ടും ജയേട്ടനെക്കൊണ്ട് പാടിക്കാമെന്നാണ് വിദ്യാസാഗർ പറഞ്ഞത്. ദാസേട്ടനോട് ഇഷ്ടക്കുറവുണ്ടായിട്ടല്ല. ജയേട്ടന്റെ ശബ്ദത്തോടായിരുന്നു വിദ്യാസാഗറിന് താൽപര്യം. പക്ഷെ അന്ന് കാസറ്റ് വിറ്റ് പോകണമെങ്കിൽ ദാസേട്ടൻ പാടണം. കാസറ്റ് നല്ല വിലയ്ക്ക് വിറ്റ് പോകുന്ന സമയമാണ്. ജോണി സാഗരിയയാണ് നിറത്തിന്റെ ഓഡിയോ എടുക്കുന്നത്. എല്ലാ പാട്ടും ദാസേട്ടൻ പാടണമെന്ന് ജോണി പറഞ്ഞു. എന്തായാലും ജയേട്ടനെക്കൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് ഞാനും വിദ്യാസാഗറും. ജോണി ഓക്കെ പറഞ്ഞു.

പ്രായം തമ്മിൽ എന്ന പാട്ട് തീരുമാനിച്ചു. കോളേജിൽ പാടുന്ന ഈ പാട്ട് ജയേട്ടൻ പാടിയാൽ ശരിയാവുമോ എന്ന സംശയം എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം പാട്ട് പാടുന്നത് കേട്ട് ഞെട്ടിയെന്നും കമൽ ഓർത്തു. ഒരു സിനിമയിൽ ആര് മ്യൂസിക് ചെയ്താൽ നന്നാകുമെന്നാണ് ആലോചിക്കാറെന്നും കമൽ വ്യക്തമാക്കി. അല്ലാതെ കഴിഞ്ഞ ഹിറ്റായ പടത്തിലെ മ്യൂസിക് ഡയറക്ടറെ വെക്കാനല്ല. എന്റെ സുഹൃത്തുക്കളാണെങ്കിൽ പോലും അങ്ങനെയാണ്. വിദ്യാസാഗർ ആദ്യം എനിക്ക് വേണ്ടി ചെയ്ത അഴകിയ രാവണനിലെ എല്ലാ പാട്ടുകളും ഹിറ്റായി.
വിദ്യാസാഗറിന് മലയാളത്തിലേക്ക് വലിയ എൻട്രി ലഭിച്ചു. പക്ഷെ പെട്ടെന്ന് ഞാൻ ചെയ്ത അടുത്ത സിനിമ ഈ പുഴയും കടന്ന് ആണ്. അതിലേക്ക് വിദ്യാസാറിനെ ഞാൻ വിളിച്ചില്ല. എന്തുകൊണ്ട് തന്നെ വിളിച്ചില്ലെന്ന് വിദ്യാസാഗറിന് തോന്നാം. ജോൺസൺ മാഷ് കൊടുക്കുന്ന മലയാളി ഈണത്തിന്റെ സൗന്ദര്യമാണ് ഞാൻ ആലോചിച്ചത്.
വിദ്യാസാഗറിന് അത് ചെയ്യാൻ പറ്റില്ലെന്നല്ല. അത് കഴിഞ്ഞ് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമ വന്നപ്പോൾ ഈ പടത്തിന്റെ മൂഡിന് നല്ലത് വിദ്യാസാഗറാണെന്ന് തോന്നി. വീണ്ടും വിദ്യാസാഗറിലേക്ക് പോയി. താനങ്ങനെയാണ് എല്ലാ സംഗീത സംവിധായകരെയും സമീപിച്ചതെന്നും കമൽ വ്യക്തമാക്കി.


Click it and Unblock the Notifications











