ഷീലയ്ക്കൊപ്പം ചേർത്ത് ഗോസിപ്പുകൾ വന്നപ്പോൾ; പ്രേം നസീറിന്റെ ഭാര്യ ഹബീബ ജീവിച്ചതിങ്ങനെ; സംവിധായകൻ
നിത്യഹരിത നായകനായ പ്രേം നസീർ മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും നടനെ മറക്കാൻ സിനിമാ ലോകത്തിന് കഴിഞ്ഞിട്ടില്ല. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത നടനായിരുന്ന പ്രേം നസീറിനെക്കുറിച്ചുള്ള ഓർമ്മകൾ ഇപ്പോഴും ഒപ്പം പ്രവർത്തിച്ചവർ പങ്കുവെക്കാറുണ്ട്. താര പദവിക്കപ്പുറം ഏവരോടും സൗമ്യനായി പെരുമാറിയിരുന്ന പ്രേം നസീറിനെക്കുറിച്ചാണ് മിക്കവർക്കും പറയാനുള്ളത്. 1989 ലാണ് പ്രേം നസീർ മരിക്കുന്നത്.
62ാം വയസിലായിരുന്നു അന്ത്യം. പ്രേം നസീറിന്റെ നാല് മക്കളിൽ ഒരാളായ മകൻ ഷാനവാസ് സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹബീബ ബീവി എന്നണ് പ്രേം നസീറിന്റെ ഭാര്യയുടെ പേര്. പ്രേം നസീറിനൊപ്പം പൊതുവേദികളിൽ ഭാര്യയെ അധികം കണ്ടിരുന്നില്ല. ഇപ്പോഴിതാ ഹബീബ ബീവിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലാണ് ഇദ്ദേഹം പ്രേം നസീറിന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചത്.

ആദ്യ സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ പ്രേം നസീറിന്റെ ബന്ധുക്കൾ ഇതിനെ എതിർത്തിരുന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഖാദറിനോട് ( പ്രേം നസീറിന്റെ യഥാർത്ഥ പേര്) പിന്മാറണമെന്ന് പറയാൻ ഭാര്യ ഹബീബയോട് ബന്ധുക്കൾ ചട്ടം കെട്ടി. മുസ്ലിം സമുദായത്തിന് പറ്റിയതല്ല സിനിമ, അഭിനയിക്കാൻ പോകേണ്ടെന്നാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്.
ബന്ധുക്കളുടെ നിർദ്ദേശങ്ങൾ ഹബീബ അവഗണിച്ചു. നസീർ സാറിന്റെ അഭിനയ ജീവിതത്തിൽ ഭാര്യ നൽകിയ പിന്തുണ അഭിനന്ദനീയമാണ്. വാർത്താ പ്രാധാന്യം നേടിയ ഗോസിപ്പുകൾ നസീർ സാറിന്റെ പേരിൽ ഒരുപാട് വന്നിട്ടുണ്ട്. ഒന്നിനും ഹബീബ ബീവി പ്രതികരിച്ചില്ല. അവർ നൂറ് ശതമാനം കുടുംബിനിയായിരുന്നു. നാല് മക്കളെയും ഭർത്താവിനെയും നോക്കി വീട്ടിനകത്ത് കഴിഞ്ഞ് കൂടിയ ഒരു പാവം സ്ത്രീ. ഒരു ഗോസിപ്പ് വാർത്തകളും അവരെ അലട്ടിയില്ല.

നസീർ സാറിനെയും ഷീലയെയും വെച്ചുള്ള ഒരുപാട് കഥകൾ വന്നിട്ടുണ്ട്. അതൊന്നും അവരെ ബാധിച്ചില്ല. അവർ ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിൽ ഇരുന്നു. സിനിമാ ചടങ്ങുകൾക്ക് പോലും നസീർ സാറിന്റെ കൂടെ അവർ വന്നിട്ടില്ല. പ്രേം നസീറിന്റെ സിനിമാ പ്രവേശനം തടയണമെന്ന ബന്ധുക്കളുടെ ആവശ്യം വന്നപ്പോൾ പ്രായത്തിനതീതമായ പക്വത ഹബീബ കാണിച്ചു, ഗോസിപ്പുകളുടെ ലോകത്ത് അദ്ദേഹത്തിന് കരുത്ത് ഹബീബയായിരുന്നു.
അധമമായ ഒരു ചിന്തയും അവരെ ബാധിച്ചതേയില്ല. ഭർത്താവിൽ അവർക്ക് അത്രയും വിശ്വാസമായിരുന്നെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. നാല് മക്കളെയും പ്രേം നസീർ മനുഷ്യരായാണ് വളർത്തിയത്. മുസ്ലിം സമുദായത്തിലെ ഒരു ചിഹ്നവും ഉപയോഗിക്കാൻ അദ്ദേഹം അനുവാദം കൊടുത്തിരുന്നില്ല. നമ്മൾ വ്യത്യസ്തമായ വേഷമിട്ട് മാറി നിൽക്കേണ്ടവരല്ല എന്ന് ചിന്തിച്ച മനുഷ്യ പക്ഷത്ത് നിന്ന ആളായിരുന്നു പ്രേം നസീറെന്നും ശാന്തിവിള ദിനേശ് പറയുന്നു.
നസീർ സാറിന്റെ മൂന്ന് പെൺമക്കളും തലയിൽ തട്ടമിട്ട് ഒരിടത്തും നിന്നിട്ടില്ല. പക്ഷെ അദ്ദേഹം മരിച്ച ശേഷം മക്കൾ മുസ്ലിം ചിഹ്നങ്ങളോടെയാണ് നടക്കുന്നത്. അത് കണ്ടപ്പോൾ ദുഖം തോന്നി. പ്രായവും പക്വതയും വന്നപ്പോൾ നസീർ സാറിനെ തള്ളിക്കളയുന്നത് പോലെ എല്ലാവരും മുസ്ലിം ചിഹ്നങ്ങൾ ഉപയോഗിച്ചു. തന്റെ ഈ അഭിപ്രായം നല്ല അർത്ഥത്തിൽ എടുത്താൽ മതിയെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.


Click it and Unblock the Notifications











