ജഗതിയെ മണ്ണില്‍ കുഴിച്ചിട്ടത് ഓര്‍മ്മയില്ലേ? മൂക്കത്ത് തുമ്പി വന്നിരുന്നതുമടക്കം രസകരമായ കഥയിങ്ങനെ
മലയാളികളെ അത്രകണ്ട് ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്ത സിനിമയാണ് ജൂനിയര്‍ മാന്‍ഡ്രേക്ക്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെക്കാള്‍ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വലിയ കൈയടി വാങ്ങിയിരുന്നു. തല മാത്രം പുറത്തിട്ട്, ഉടല്‍ മുഴുവന്‍ മണ്ണില്‍ കുഴിച്ചിട്ട് ഭ്രാന്തിന് ചികിത്സ നടത്തേണ്ടി വരുന്ന ജഗതിയുടെ കഥാപാത്രത്തിന്റെ മൂക്കില്‍ ഒരു തുമ്പി വന്നിരിക്കുന്നതും തുടര്‍ന്നുള്ള രംഗങ്ങളും മലയാളികളെ ഏറെ ചിരിപ്പിച്ചതാണ്.
ഇത് കൂടാതെ നടുറോഡില്‍ അദ്ദേഹം പായ വിരിച്ച് കിടക്കുന്ന സീനും ഇപ്പോഴും എല്ലാവരുടെയും ഓര്‍മയിലുള്ളതാണ്. ഇതെങ്ങനെയാണ് ചിത്രീകരിച്ചതെന്ന് സിനിമയുടെ ക്യാമറമാന്‍ ലാലു നേരത്തെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഷെയര്‍ ചെയ്ത് സുനില്‍ എന്നൊരു ആരാധകന്‍ സിനിമാ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

ചെറുപ്പം മുതല്‍ ഈ സീന്‍ കാണുമ്പോഴുള്ള സംശയമായിരുന്നു ഈ രംഗങ്ങളൊക്കെ എങ്ങനെയായിരിക്കും ഷൂട്ട് ചെയ്തിരിക്കുകയെന്ന്? പ്രത്യേകിച്ചും ജഗതി മണ്ണിനുള്ളില്‍ കിടന്ന് ആ തുമ്പിയെ ആട്ടിയോടിക്കാന്‍ പാട് പെടുന്ന ഐറ്റംസൊക്കെ. അദ്ദേഹത്തിന്റെ ശരീരത്തെ പൂര്‍ണമായും മണ്ണിലിറക്കിയാണോ അതോ മറ്റ് വല്ല മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണോ ഈ ദൃശ്യങ്ങളെല്ലാം ചിത്രീകരിച്ചത് എന്നറിയാന്‍ വളരെയധികം ആഗ്രഹമുണ്ടായിരുന്നു. യാദൃച്ഛികമായി ഈ സിനിമയുടെ ക്യാമറാമാനായിരുന്ന ലാലു പ്രസ്തുത രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുന്ന അഭിമുഖം ഇന്ന് വായിക്കാനിടയായി. പുള്ളി അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

'ജൂനിയര്‍ മാന്‍ഡ്രേക്കില്‍ നിങ്ങള്‍ ഇപ്പോള്‍ കാണുന്ന ആ തുമ്പി ചിത്രീകരണ സമയത്ത് ജഗതിച്ചേട്ടന്റെ മൂക്കില്‍ വന്നിരുന്നതല്ലായിരുന്നു. തിരക്കഥയില്‍ തുമ്പി വന്നിരിക്കുന്ന രംഗമേയില്ലായിരുന്നു. മണ്ണിന് വെളിയിലുള്ള ജഗതിച്ചേട്ടന്റെ തല ഫുട്ബോളാണെന്ന് കരുതി ഭ്രാന്തന്മാരിലൊരാള്‍ ഓടി വന്ന് തൊഴിക്കുന്നത് മാത്രമാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എഴുതി വച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ചിത്രീകരണവേളയില്‍ ജഗതിച്ചേട്ടന്‍ പറഞ്ഞു, ഭ്രാന്തന്‍ തന്റെ തല കണ്ട് ഫുട്ബോളാണെന്ന് തെറ്റിദ്ധരിക്കുന്നത് വരെ കുഴിക്കു പുറത്തുള്ള തന്റെ മുഖത്തിന് അഭിനയിക്കാന്‍ എന്തെങ്കിലും വേണം. അതിന് ഒരു ഈച്ച മുഖത്ത് വന്നിരിക്കുന്നത് ചിത്രീകരിച്ചാല്‍ വളരെ നന്നാവുമെന്ന നിര്‍ദേശം ജഗതിച്ചേട്ടന്‍ തന്നെയാണ് മുന്നോട്ട് വച്ചത്.

അതോടെ സെറ്റിലുള്ളവര്‍ ഈച്ചയെ പിടിക്കാനുള്ള ഓട്ടത്തിലായി. അതിനിടെ ജെ.സി.ബി ഉപയോഗിച്ച് ഉണ്ടാക്കിയ കുഴിയില്‍ സ്റ്റൂള്‍ ഇട്ട് ജഗതിച്ചേട്ടനെ അതിനുള്ളില്‍ നിര്‍ത്തി.തല മാത്രം പുറത്താക്കി താഴെ കാര്‍ഡ് ബോര്‍ഡ് വച്ച് അതിന് മുകളില്‍ മണ്ണിട്ട് നികത്തി. പക്ഷേ,ഈച്ചയെ പിടിക്കാന്‍ പോയവര്‍ക്ക് അപ്പോഴും ഈച്ചയെ കിട്ടിയില്ല. ജഗതിച്ചേട്ടന്‍ തലയും പുറത്തിട്ട് നില്‍ക്കുകയാണ്. അപ്പോളാണ് കുട്ടികള്‍ കല്ലെടുപ്പിക്കുന്നത് പോലെയുള്ള തുമ്പി ഒരെണ്ണം പറക്കുന്നത് കണ്ടത്. ഉടനെ സെറ്റിലെ ആരോ തുമ്പിയെ പിടിച്ചുകൊണ്ടുവന്നു. തുമ്പിയെ ചുമ്മാ ജഗതിച്ചേട്ടന്റെ മൂക്കില്‍ കൊണ്ടു വയ്ക്കാന്‍ പറ്റില്ലല്ലോ, പറന്നുപോയാല്‍ പണിയാകും'

അക്കാലത്ത് സൂപ്പര്‍ ഗ്ലൂ എന്ന പശ കടകളില്‍ സുലഭമായിരുന്നു. ആര്‍ട്ട് ഡയറക്ടര്‍ ഉടന്‍ അസിസ്റ്റന്റിനെ അടുത്തുള്ള കടയിലേക്ക് പറഞ്ഞുവിട്ടു. പശ കിട്ടി. അതൊട്ടിച്ച് തുമ്പിയെ മൂക്കിന്‍ തുമ്പില്‍ ഒട്ടിച്ചു. ആക്ഷന്‍ പറയുന്നതിന് മുമ്പു തന്നെ ജഗതിച്ചേട്ടന്‍ കോക്രി കാണിച്ചും ഗോഷ്ഠി കാണിച്ചും അസ്വസ്ഥത അഭിനയിച്ചു തുടങ്ങി. തുമ്പിയും വെറുതെയിരുന്നില്ല. വാലു ചുരുട്ടിയും വിടര്‍ത്തിയും പകര്‍ന്നാടി.

'ഇതേ സിനിമയില്‍ എങ്ങനെയെങ്കിലും ജയിലിലാകുന്നതിന് വേണ്ടി ജഗതി ശ്രീകുമാര്‍ നടുറോഡില്‍ പായ വിരിച്ച് കിടക്കുന്ന രംഗം ചിത്രീകരിച്ചിടത്തും തിരക്കഥയില്‍ ഇല്ലാത്ത സാഹസങ്ങള്‍ ഉപയോഗിച്ചാണ്. തലേ ദിവസം തന്നെ ഞങ്ങള്‍ തീരുമാനിച്ചത് യഥാര്‍ത്ഥ തെരുവില്‍ തന്നെ ചിത്രീകരിക്കാമെന്നായിരുന്നു. ആളുകള്‍ ഇരുവശവും കൂടിനില്‍ക്കാന്‍ ഇടവരാത്ത രീതിയില്‍ ഒറ്റ ടേക്കില്‍ ചിത്രീകരിച്ച് തിരിച്ചു പോരണമെന്നും'

തീരുമാനിച്ച പോലെ സ്ഥലത്തെത്തി. ജഗതിച്ചേട്ടനെ കാറില്‍ റോഡരികില്‍ അധികം ശ്രദ്ധ കിട്ടാത്ത ഇടത്ത് കൊണ്ടു വന്നു. ക്രെയിന്‍ സെറ്റ് ചെയ്ത് ക്യാമറ മുകളില്‍ വച്ചു. ആക്ഷന്‍ പറഞ്ഞതും ജഗതിച്ചേട്ടന്‍ നേരേ നടുറോഡില്‍ പായ വിരിച്ചു കിടന്നു. ഞാന്‍ അത്രയും പ്രതീക്ഷിച്ചില്ല. ഷൂട്ടിംഗാണെന്നറിയാത്ത ബസ്സുകളും കാറുകളും പായുന്ന റോഡാണ്. ബസ്സുകാരൊക്കെ വിചാരിച്ചത് ശരിക്കും ഏതോ വട്ടനാണ് റോഡില്‍ വന്ന് കിടക്കുന്നതെന്നായിരുന്നു.


Click it and Unblock the Notifications