'കോടികളുടെ ആസ്തി... അംബാനിയുടെ അയൽവാസി... സ്വന്തമായി ഫ്ലൈറ്റും ലക്ഷ്വറി ലൈഫും'; ഗോസിപ്പുകളിൽ പ്രതികരിച്ച് ലയ!
തൊമ്മനും മക്കളിലെ തേവരുടെ ഏക മകളായി മലയാള സിനിമയിലേക്ക് എത്തി ആരാധകരെ സമ്പാദിച്ച തെലുങ്ക് നടിയാണ് ലയ. നാൽപ്പത്തിരണ്ടുകാരിയായ ലയ വിജയവാഡയിലാണ് ജനിച്ച് വളർന്നത്. തൊമ്മനും മക്കളും സിനിമയ്ക്ക് പുറമെ ആലീസ് ഇൻ വണ്ടർലാന്റ്, ഉടയോൻ, രാഷ്ട്രം എന്നീ സിനിമകളിലും നായികയായിരുന്നു ലയ. മലയാളത്തിൽ ലയ ചെയ്ത സിനിമകളെല്ലാം സൂപ്പർ താരങ്ങൾക്കൊപ്പമായിരുന്നു. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലുമെല്ലാം സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാനാണ് ലയയ്ക്ക് ഏറെയും അവസരങ്ങൾ ലഭിച്ചത്.
ഹോംലി ബ്യൂട്ടി എന്ന നിലയിലാണ് തെലുങ്ക് പ്രേക്ഷകർ ലയയെ സ്നേഹിച്ചത്. വിവാഹിതയായതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു നടി. ഇപ്പോൾ വീണ്ടും സിനിമ ചെയ്യാൻ ഒരുങ്ങുകയാണ്. തൻ്റെ രണ്ടാം ഇന്നിംഗ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും നല്ല അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറയുകയുണ്ടായി.

ലയ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്നെ കുറച്ച് പ്രചരിച്ച പല കഥകൾക്കും കൃത്യമായ മറുപടി നൽകി. നടി ലയയ്ക്ക് ലജ്ജ കൂടുതലാണ്. അതുകൊണ്ട് തന്നെ അഭിനയിക്കുന്ന കാലത്ത് അവസരങ്ങളോ പ്രതിഫലമോ തുറന്ന് ചോദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒരുപാട് ഓഫറുകൾ നഷ്ടമായി. കൃത്യമായ പിആർ ഇല്ലാത്തതിനാൽ പല അവസരങ്ങളും നഷ്ടപ്പെട്ടുവെന്നും തനിക്ക് ഇഷ്ടപ്പെട്ടതും ലഭിച്ച ഓഫറുകളും താൻ ചെയ്യുകയായിരുന്നുവെന്നും ലയ പറയുന്നു.
സിനിമ കഴിഞ്ഞിട്ടും പല നിർമ്മാതാക്കളും പ്രതിഫലം നൽകാതെ പറ്റിച്ച അനുഭവങ്ങളുണ്ടെന്നും ലയ പറയുന്നു. 'ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ അവർ പ്രതിഫലം നൽകിയില്ല. കുറഞ്ഞത് എൻ്റെ ജീവനക്കാർക്ക് എങ്കിലും പേയ്‌മെൻ്റ് നൽകണമായിരുന്നു. അതും അവർ ചെയ്തില്ല.'
'പ്രതിഫലത്തെ കുറച്ച് ചോദിക്കുമ്പോൾ പല സിനിമാപ്രവർത്തകരും പ്രതികരിക്കാതെയായി. മാത്രമല്ല നിങ്ങൾ ഒരു ഡോക്ടറുടെ മകളാണ്. നിങ്ങൾ പണത്തിന് പിന്നാലെ പോകുകയാണോ? എന്നൊക്കെയുള്ള ചോദ്യം വന്നതോടെ പ്രതിഫലം നിർബന്ധിച്ച് വാങ്ങുന്ന രീതിയും നിർത്തി. അതുപോല പലരും ബാലൻസുള്ള പ്രതിഫലം തരാനുള്ള മടി കൊണ്ട് എന്നെ കാസ്റ്റ് ചെയ്യാതെ അടുത്ത പ്രോജക്ടുകൾ വരുമ്പോൾ മറ്റുള്ള നടിമാരെ വിളിക്കാൻ തുടങ്ങി.'
'അത് എന്നെ വല്ലാതെ വിഷമിപ്പിച്ച ഒന്നായിരുന്നു', ലയ പറയുന്നു. താൻ സിനിമയിൽ സജീവമല്ലാതിരുന്ന ഇക്കാലയളവിൽ തന്നെ കുറിച്ച് പ്രചരിച്ച വാർത്തകളിലെ നെല്ലും പതിരും അഭിമുഖത്തിൽ ലയ വേർപ്പെടുത്തി. 'എനിക്ക് ആയിരക്കണക്കിന് കോടിയുടെ ആസ്തിയുണ്ടെന്നും ആഡംബര ജീവിതം ആസ്വദിക്കുന്നുവെന്നുമുള്ള വാർത്ത സോഷ്യൽ മീഡിയയിലും യുട്യൂബ് വീഡിയോകളിലും കണ്ടിരുന്നു.'

'അംബാനി ഞങ്ങളുടെ അയൽക്കാരനാണ്. ഞാൻ ദിവസേന വിമാനത്തിലാണ് യാത്ര ചെയ്യുന്നത്. എനിക്ക് സ്വന്തമായി വിമാനങ്ങളുണ്ട് എന്നൊക്കെ പല കഥകളും പ്രചരിച്ചിരുന്നു. അതുപോലെ ചിരഞ്ജീവി എന്നെ പണം തന്ന് സഹായിച്ചുവെന്നും വാർത്തകൾ കണ്ടു. നമ്മൾ പറയുന്നത് സ്വാഭാവികമായിരിക്കണം അത് സത്യമായിരിക്കണം.'
'ചിരഞ്ജീവി എന്നെ പണം തന്ന് സഹായിച്ചിട്ടില്ല അതിന്റെ ആവശ്യം എനിക്കിപ്പോൾ ഇല്ലെന്നാണ്', ലയ വ്യക്തമാക്കിയത്. വിജയവാഡ സ്വദേശികളായ ഡോക്ടർമാരാണ് ലയയുടെ മാതാപിതാക്കൾ. ഫാഷൻ ലോകത്ത് നിന്നാണ് ലയ സിനിമയിലേക്ക് എത്തിയത്.


Click it and Unblock the Notifications