ക്ലാരയുടെ കുഞ്ഞിന്റെ അച്ഛൻ ജയകൃഷ്ണൻ? അത്രയ്ക്ക് കടന്ന് ചിന്തിക്കണോ...; തൂവാനത്തുമ്പികൾ ചർച്ച
മലയാള സിനിമയിലെ ക്ലാസിക് ചിത്രമാണ് തൂവാനത്തുമ്പികൾ. അന്തരിച്ച പത്മരാജന്റെ ഏറ്റവും മികച്ച സൃഷ്ടികളൊന്ന്. മോഹൻലാൽ, പാർവതി, സുമലത എന്നിവരുടെ മികച്ച പ്രകടനമാണ് തൂവാനത്തുമ്പികളിൽ പ്രേക്ഷകർ കണ്ടത്. 1987 ലാണ് തൂവാനത്തുമ്പികൾ റിലീസ് ചെയ്യുന്നത്. ജയകൃഷ്ണൻ എന്നാണ് മോഹൻലാൽ ചെയ്ത കഥാപാത്രത്തിന്റെ പേര്. സുമലത ക്ലാരയായും രാധയായി പാർവതിയും എത്തി. വർഷങ്ങൾക്കിപ്പുറം തൂവാനത്തുമ്പികളിലെ അവസാന സീനിനെക്കുറിച്ച് റെഡിറ്റിൽ നടന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ക്ലാര ജയകൃഷ്ണനെ റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ട് തന്റെ ഭർത്താവിനൊപ്പം തിരികെ പോകുന്നതാണ് സീൻ. ക്ലാരയുടെ കയ്യിൽ കുഞ്ഞുണ്ട്. ഈ കുഞ്ഞ് ജയകൃഷ്ണന്റേതാണോ എന്നാണ് റെഡിറ്റിൽ വന്ന ചോദ്യം. അനാവശ്യമായി കാടുകയറി ചിന്തിക്കേണ്ടെന്നാണ് ചോദ്യത്തിന് വന്ന മറുപടികളിൽ ഭൂരിഭാഗവും. തന്റെ ഭർത്താവ് മുൻ ഭാര്യ മരിച്ചയാളാണെന്ന് ക്ലാര പറയുന്നുണ്ട്. അദ്ദേഹത്തിനും ആദ്യ ഭാര്യക്കും പിറന്ന കുഞ്ഞായിരിക്കാൻ സാധ്യതയുണ്ട്. ജയകൃഷ്ണന്റെ കുഞ്ഞ് എന്ന രീതിയിൽ കഥ അവസാനിക്കുന്നത് അർത്ഥശൂന്യമാണ്. അതിനാൽ അങ്ങനെയല്ലെന്ന് കമന്റുകൾ വന്നു. തൂവാനത്തുമ്പികളിനെക്കുറിച്ച പലപ്പോഴായി സോഷ്യൽ മീഡിയയിൽ ചർച്ച നടക്കാറുണ്ട്.

ആണിനെപ്പോലെ പെണ്ണും എല്ലാവിധ വികാരങ്ങളും ഉള്ള മനുഷ്യജീവിയാണെന്നു പറയാതെ പറഞ്ഞ ചിത്രം. 2019 ൽ പോലും സ്ത്രീയുടെ ലൈംഗികതയെ ഉൾകൊള്ളാൻ കഴിയാത്ത ഒരു സമൂഹമായി കേരളം നിലനിൽക്കുമ്പോളും യാധൊരുവിധ അശ്ലീലവും കൂടാതെ ഈ വിഷയത്തെ 1987ൽ അവതരിപ്പിച്ച പദ്മരാജന്റെ അതുല്യ പ്രതിഭ...കാലത്തിനെ മുൻപേ സഞ്ചരിച്ച കലാകാരൻ...നമിക്കുന്നു !! ഈ സിനിമ ഒരു കാലത്തും വിസ്‌മരിക്കപ്പെടില്ല.
ജയകൃഷ്ണന്റെ എല്ലാ കൊള്ളരുതായ്മയും അറിഞ്ഞുകൊണ്ട് ഉൾക്കൊള്ളുന്ന രാധയാണ് ശരിക്കും താരം ക്ലാരക്ക് വെറുതെ ഒഴിഞ്ഞു കൊടുത്താൽ മാത്രം മതി എന്തൊക്കെ പറഞ്ഞാലും വേദന ഉൾക്കൊള്ളേണ്ടത് രാധ തന്നെയാണ് താൻ സ്നേഹിക്കുന്ന ആൾ തന്നെക്കാൾ ആത്മാർത്ഥമായി വേറെ ഒരാളെ സ്നേഹിച്ചിരുന്നു അല്ലെങ്കിൽ ഇപ്പോഴും സ്നേഹിക്കുന്നുണ്ടാകാം എന്ന വേദന. എന്നിങ്ങനെയാണ് യൂട്യൂബിൽ വന്ന അഭിപ്രായങ്ങൾ.അതേസമയം
തൂവാനത്തുമ്പികളിനെ വിമർശിച്ചും പുതിയ കാലത്ത് അഭിപ്രായങ്ങൾ വരുന്നുണ്ട്. ജയകൃഷ്ണന് ക്ലാരയോടോ രാധയോടോ ഉള്ള സ്നേഹം സത്യമല്ലെന്നും ഇതൊരു ക്ലാസിക് സിനിമയായി കാണാൻ പറ്റില്ലെന്നുമാണ് ഇവരുടെ വിമർശനം. രാധയുമായി അടുത്ത കാലത്താണ് ജയകൃഷ്ണൻ ക്ലാരയുമായി അടുക്കുന്നത്. ആസക്തിക്കപ്പുറം ഒന്നും ജയകൃഷ്ണന് ക്ലാരയോടില്ലായിരുന്നു. പുരുഷകേന്ദ്രീകൃതമായ കഥയാണ് തൂവാനത്തുമ്പികളിലേത്. ഒരുപാട് മഹത്വവൽക്കരിക്കേണ്ടെന്നും പുതുതലമുറയ്ക്ക് അഭിപ്രായമുണ്ട്.
തൃശൂർക്കാരനാണ് തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ. മോഹൻലാലിന്റെ തൃശൂർ ശെെലിയിലെ പോരായ്മ സംവിധായകൻ രഞ്ജിത്തുൾപ്പെടെയുള്ള വിമർശിച്ചിരുന്നു. തന്റെ തൃശൂർ ശെെലിയിൽ പോരായ്മകളുണ്ടായിരുന്നെന്ന് മോഹൻലാൽ അംഗീകരിക്കുകയും ചെയ്തു. സംവിധായകൻ പത്മരാജൻ പറഞ്ഞത് പോലെയാണ് ഞാൻ ചെയ്തത്. തൃശൂർക്കാരനല്ലാത്തതിനാൽ ആ ശെെലി ശരിയായി കിട്ടിയില്ല. തന്നെ ആരും തിരുത്തിയില്ലെന്നും അന്ന് മോഹൻലാൽ പറഞ്ഞു.


Click it and Unblock the Notifications















