അടൂര്‍ ഭാസിയില്‍ നിന്നുണ്ടായ ബുദ്ധിമുട്ട്, സിനിമയിലെ അവസരം നഷ്ടമായി, അന്ന് കെപിഎസി ലളിത നേരിട്ടത്
മലയാള സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു കെപിഎസി ലളിത. നായകന്മാര്‍ അരങ്ങ് വാണിരുന്ന സമയത്തായിരുന്നു കെപിഎസി ലളിത സിനിമയില്‍ എത്തിയത്. തുടക്കത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. ഇതെല്ലാം ഒറ്റയ്ക്ക് നിന്ന് നേരിടുകയായിരുന്നു. അന്ന് സിനിമ ഭരിച്ചിരുന്ന പലതാരങ്ങള്‍ക്ക് നേരേയും ഇവര്‍ വിരല്‍ ചൂണ്ടിയിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് കെപി ഉമ്മറിന് നേരെ കെപിഎസി ലളിത പൊട്ടിത്തെറിച്ച സംഭവമാണ്. സിനിമാ അസോസിയേഷനുകളൊക്കെ വരുന്നതിന് മുമ്പ് താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് പരാതി പറയാന്‍ എത്തിയ നടിയെ അവഗണിച്ചതിനെ തുടര്‍ന്നാണ് കെപി ഉമ്മറിനോട് പൊട്ടിത്തെറിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലളിത ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിന്റെ വിയോഗത്തെ തുടര്‍ന്ന് പഴയ സംഭവം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടെന്ന് അറിയപ്പെടുന്ന അടൂര്‍ ഭാസിയില്‍ നിന്നുണ്ടായ മോശം അനുഭവത്തെ തുടര്‍ന്നാണ് അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലചിത്ര പരിഷത്തില്‍ പരാതി പറയാന്‍ താരം എത്തിയത്. എന്നാല്‍ അവിടെ നിന്ന് ഒരു അനുകൂല പ്രതികരണം ലഭിച്ചിരുന്നില്ല എന്നാല്‍ ഇതിനോട് മൗനം പാലിച്ച് മിണ്ടാതിരിക്കാന്‍ കെപി എസി ലളിത തയയാറായിരുന്നില്ല. അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ എന്ന് ചോദിച്ച ചലച്ചിത്ര പരിഷത് അധ്യക്ഷനായ നടന്‍ ഉമ്മറിനോട് നട്ടെല്ലില്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും' എന്നാണ് നടി പറഞ്ഞത്.

അഭിമുഖത്തില്‍ കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെ...'' അടൂര്‍ ഭാസിയുടെ താത്പര്യത്തിന് വഴങ്ങാത്തതുകൊണ്ട് തന്നെ നിരവധി ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിവസം അടൂര്‍ ഭാസി ഞാന്‍ താമസിക്കുന്ന വീട്ടില്‍ കയറി വന്നു. അനുവാദമില്ലാതെ അകത്ത് കയറി മദ്യപാനം തുടങ്ങി. ഞാനും സഹോദരനും ഒരു ജോലിക്കാരിയും വീട്ടിലുള്ള സമയത്താണ് ഇത് നടന്നത്. അന്ന് മുഴുവന്‍ അവിടെ ഇരുന്നു ആയാള്‍ മദ്യപിച്ചു.് വീടാകെ വൃത്തികേടാക്കി. പുലര്‍ച്ചവരെ മദ്യപാനവും തെറിവിളിയും തുടര്‍ന്നു. ഒടുവില്‍ കരഞ്ഞ് വിളിച്ച് ബഹദൂറിക്കയുടെ വീട്ടിലെത്തി പരാതി പറഞ്ഞു. അദ്ദേഹമാണ് കാറുമായി വന്ന് അടൂര്‍ ഭാസിയെ പൊക്കിയെടുത്ത് കൊണ്ടു പോയത്- ലളിത പറയുന്നു.

അന്ന് സിനിമ അസോസിയേഷനുകളൊന്നുമില്ല. ഈ സംഭവം കഴിഞ്ഞതോടെ എന്നെ നിരവധി സിനിമകളില്‍ നിന്നും ഒഴിവാക്കി. മേയ്ക്കപ്പിട്ട് ഒരു ദിവസം മുഴുവന്‍ ഇരുത്തി അവസാനം ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്. ഒരുപാട് തവണ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടു. ഒടുവില്‍ സഹികെട്ടാണ് അന്നത്തെ ചലച്ചിത്ര പരിഷത് അധ്യക്ഷനായ നടന്‍ ഉമ്മറിനെ കണ്ട് പരാതി നല്കിയത്. അവിടെ നിന്നും നീതി ലഭിച്ചില്ലെന്ന് ലളിത പറഞ്ഞു.

പരാതി എഴുതി ഒപ്പിട്ടാണ് പരിഷത്തിന്റെ അധ്യക്ഷനായ കെപി ഉമ്മറിനെ കാണാനെത്തിയത്. അന്ന് രാത്രി ഉമ്മറിക്ക എന്നെ വിളിച്ച് പറഞ്ഞത് 'നിനക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ, അങ്ങേര് ഇവിടെ വാഴുന്നോരാണ്, നീ ആരാണ്'? എന്നാണ്. സഹിക്കാന്‍ പറ്റാത്തുകൊണ്ടാണ് പരാതി തന്നതെന്ന് പറഞ്ഞപ്പോള്‍ നടപടി എടുക്കാനാവില്ലെന്നാണ് ഉമ്മറിക്കയുടെ മറുപടി. സഹികെട്ട് ഞാന്‍ പൊട്ടിത്തെറിച്ചു. 'നട്ടെല്ല് ഇല്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും, എന്നാലാവുന്നത് ഞാന്‍ ചെയ്‌തോളാം' എന്ന് ഉമ്മറിക്കയുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്- കെപിഎസി ലളിത അഭിമുഖത്തില്‍ പറഞ്ഞു.
Recommended Video

ഫെബ്രുവരി 22 ന് രാത്രി 10.45 ഓടെയായിരുന്നു കെപിഎസി ലളിതയുടെ വിയോഗം.മകന്‍ സിദ്ധാര്‍ഥ് ഭരതന്റെ ഫ്ലാറ്റില്‍ വെച്ചായിരുന്നു വിടവാങ്ങിയത്. കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു താരം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി 550ലേറെ സിനിമകളില്‍ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുതവണയും ലളിതയ്ക്ക് ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സനായിരുന്നു.


Click it and Unblock the Notifications