മദ്യസേവ നടത്താത്ത ആളാണ് ഞാന്‍, ഒരാള്‍ മദ്യപിച്ച ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളിയുടെയാണെന്ന് മമ്മൂട്ടി
സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തുടങ്ങിയ സൗഹൃദം പിന്നീട് ജീവിതം മുഴുവന്‍ കാത്തുസൂക്ഷിക്കുന്നവരുണ്ട്. ഇടയ്ക്ക് ചെറിയ പിണക്കങ്ങള്‍ വന്ന് സൗഹൃദം തകരുന്നവരുമുണ്ട്. അങ്ങനെ പിണക്കത്തിലായവരാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും അന്തരിച്ച നടന്‍ മുരളിയും. ഒത്തിരി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് മുരളിയും മമ്മൂട്ടിയും. സഹോദരന്മാരായും സഹപ്രവര്‍ത്തകരായും കൂട്ടുകാരായിട്ടുമൊക്കെ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കൽ മുരളി മമ്മൂട്ടിയുമായി വലിയ രീതിയിൽ പിണങ്ങി. നേരിൽ കണ്ടാൽ സംസാരിക്കാത്ത രീതിയിലേക്ക് ആ പിണക്കം വളർന്നു.
സിനിമയ്ക്കുള്ളിലെ പോലെ വ്യക്തി ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. മുരളിയ്ക്ക് മദ്യം വാങ്ങി പോലും കൊടുക്കുന്ന സുഹൃത്തായിരുന്നു മമ്മൂട്ടി. എന്നാല്‍ മുരളി തന്നോട് ഒരിക്കല്‍ പിണങ്ങി പോയിട്ട് പിന്നീട് മിണ്ടാന്‍ വന്നില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. അദ്ദേഹം പിണങ്ങാന്‍ മാത്രം എന്താ പ്രശ്‌നം ഉണ്ടായതെന്ന് എനിക്കും അറിയില്ല. അത് ചോദിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു. അന്ന് തമ്മിലുണ്ടായ സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിലായിരുന്നു മമ്മൂട്ടി സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും വൈറലായതോടെ താരങ്ങളുടെ പിണക്കത്തിൻ്റെ കഥ വീണ്ടും ചർച്ചയായി.

'ഞാന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്. ഞാനും കുടിക്കില്ല. ജീവിതത്തില്‍ ആരെങ്കിലും മദ്യപിച്ചതിന്റെ ബില്ല് ഞാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റെ ആയിരിക്കും. ഇന്‍സ്‌പെക്ടര്‍ ബല്‍റാം അടക്കം ഞാനും മുരളിയും അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം, ഒരു ഇമോഷണല്‍ ലോക്കുണ്ട് ഞങ്ങള്‍ തമ്മില്‍. അമരമോ മറ്റ് ഏത് സിനിമ എടുത്ത് നോക്കിയാലും ഞങ്ങള്‍ സുഹൃത്തുക്കളോ ശത്രുക്കളോ ആയാലും ഒരു ഇമോഷണല്‍ ലോക്കുണ്ട്. അമരത്തിലും ഇന്‍സ്പെക്ടര്‍ ബല്‍റാമിലും ശക്തമായ ഇമോഷണല്‍ ലോക്കുണ്ട്. അത്രത്തോളം വികാരപരമായി അഭിനയിച്ചവരാണ് ഞങ്ങള്‍.
ഒരു സുപ്രഭാതത്തില്‍ ഞാന്‍ മുരളിക്ക് ശത്രുവായി. ഞാന്‍ എന്ത് ചെയ്തിട്ടാണ്, ഒന്നും ചെയ്തില്ല. പിന്നെ അങ്ങ് അകന്ന് അകന്ന് പോയി. ഭയങ്കരമായിട്ട് എനിക്ക് ഭയങ്കരമായി മുരളിയെ മിസ് ചെയ്യുന്നുണ്ട്. ലോഹിതദാസുമായി പിണങ്ങിയെങ്കിലും അദ്ദേഹത്തിന്റെയൊക്കെ മരണം ഞാനുമായി സ്‌നേഹത്തിലായിരിക്കുമ്പോഴാണ്. പക്ഷേ മുരളിയുടെ കാര്യത്തില്‍ എന്താണെന്ന് അറിയാത്തൊരു വ്യഥയുണ്ട് മനസില്‍. അയാള്‍ക്ക് എന്നോട് എന്തായിരുന്നു വിരോധമെന്ന് അറിയില്ല.

എനിക്ക് ആദ്യമായി നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ടെലിവിഷന്‍ ചാനലുകാര്‍ മുരളിയുടെ അടുത്ത് പ്രതികരണം എടുക്കാന്‍ പോയിരുന്നു. അന്നദ്ദേഹം ഞാന്‍ ഗ്രേറ്റ് ആക്ടറാണെന്നടക്കം പറഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളൊക്കെ ഞങ്ങള്‍ട ചെയ്യിപ്പിച്ചിട്ടുണ്ടെന്നും മുരളി എന്നെ പറ്റി പറഞ്ഞിരുന്നു.
വേറെ എന്തോ പ്രശ്‌നം ഉണ്ടായിരിക്കാം. പിണങ്ങാനും മാത്രം ഞാനെന്തെങ്കിലും ചെയ്തെന്ന് പുള്ളിക്കും അഭിപ്രായമുണ്ടാവില്ല. പെട്ടെന്നാണ് അദ്ദേഹം അകന്ന് പോയത്. ഒത്തിരിപ്പേര്‍ നമ്മുടെ ഇടയില്‍ നിന്നും മരിച്ച് പോയിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഓര്‍ക്കുന്നത് തനിക്ക് വലിയ വിഷമമാണെന്നാണ്' മമ്മൂട്ടി പറഞ്ഞത്.
ഒരു കാലത്ത് മലയാള സിനിമയുടെ മുന്‍നിര താരങ്ങളില്‍ ഒരാളായി നിറഞ്ഞ് നിന്നിരുന്ന നടന്‍ മുരളി പെട്ടെന്നാണ് മരണപ്പെടുന്നത്. ഡയബറ്റിക് രോഗിയായിരുന്നെങ്കിലും 55-ാമത്തെ വയസില്‍ ഹൃദയാഘാതം വന്നതായിരുന്നു മരണകാരണം. പെട്ടെന്ന് മരണമുണ്ടായത് മമ്മൂട്ടിയടക്കമുള്ള സഹപ്രവര്‍ത്തകരെയും സിനിമാലോകത്തെയും വേദനയിലാക്കി. ഇന്നും തന്നെ വേദനിപ്പിക്കുന്ന വേര്‍പാട് മുരളിയുടേതാണെന്നാണ് പല അഭിമുഖങ്ങളിലും മമ്മൂട്ടി പറയാറുള്ളത്. അമരത്തിലെ അച്ചുട്ടിയും കൊച്ചുരാമനുമൊക്കെ ഇന്നും മലയാളികളുടെ മനംകവര്‍ന്ന മമ്മൂട്ടി-മുരളി കോംപിനേഷനാണ്.


Click it and Unblock the Notifications











