ലാൽ ചോദിച്ചു, ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ ഈ കാക്ക കുളിച്ച് കൊക്കാകുന്നത്, രസകരമായ രംഗത്തെ കുറിച്ച് സിദ്ദിഖ്
മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് ജീത്തു ജോസഫ് മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ദൃശ്യം. അന്നുവരെയുള്ള സിനിമാ റെക്കോഡുകളെ പൊളിച്ചു കൊണ്ടാണ് 2013 ഡിസംബർ 19 ന് ചിത്രം പുറത്തെത്തിയത്. ഇന്നും സിനിമാ കോളങ്ങളിലും സോഷ്യൽ മീഡിയയിലും ജോർജ്ജ്കുട്ടിയും കുടുംബവും ചർച്ച വിഷയമാണ്. മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. കൂടാതെ ചിത്രത്തിൽ മത്സരിച്ചുളള പ്രകടനമായിരുന്നു താരങ്ങൾ ചിത്രത്തിൽ കാഴ്ചവെച്ചത്.
ദൃശ്യത്തിൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ക്ലൈമാക്സ് രംഗമായിരുന്നു. മോഹൻലാലിന്റേയും സിദ്ദിഖിന്റേയും മത്സരിച്ചുള്ള അഭിനമായിരുന്നു ക്ലൈമാക്സിന്റെ പ്രധാനപ്പെട്ട ആകർഷണം. ഏറെ ടെൻഷനോടെയായിരുന്ന സിദ്ദിഖ് ആ രംഗങ്ങൾ അഭിനയിച്ചിരുന്നത്. ചിത്രത്തിന്റെ 7ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സിദ്ദിഖിന്റെ പഴയ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. മനോരമ ഓൺലൈനോട് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു ദൃശ്യത്തിന്റെ ക്ലൈമാക്സ്. ലാലിനോട് എന്റെ മകൻ ജീവിച്ചിരുപ്പുണ്ടോ എന്ന് ആകാംക്ഷയോടെ ചോദിക്കുന്ന ഒരു രംഗമുണ്ട്. ഇത് തൊടുപുഴയിലെ ഒരു ഡാമിന് അരുകിലാണ് ചിത്രീകരിച്ചത്. ഡാമിലെ വെള്ളം പൊങ്ങി കരയിലേയ്ക്ക് കയറിയിട്ടുണ്ട്. അവിടെ കാക്കളും കൊക്കുമൊക്കെ മീൻ പിടിക്കാൻ വരുന്നുണ്ട്.

താൻ വളരെ സീരിയസായി സംഭാഷണം പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ലാൽ എന്റെ അടുത്തു വന്നു ചോദിച്ചു. അണ്ണാ ഈ കാക്ക കുളിച്ചാൽ കൊക്ക് ആകില്ല എന്ന് പറയുന്നത് ചുമ്മാതെയാണ്. എത്രയോ കാക്കകൾ കുളിച്ചിട്ട് കൊക്കായി എന്ന്. ഞാൻ സംഭാഷണം പറയുന്നതിന് തൊട്ട് മുൻപ് വീണ്ടു ലാൽ പറഞ്ഞു. നിങ്ങൾ ഈ കാക്ക കുളിച്ച കൊക്ക് ആകുന്നത് ഇതിന് മുൻപ് കണ്ടിട്ടുണ്ടോ എന്ന്. എന്നാൽ ഷോട്ട് തുടങ്ങിയപ്പോൾ ലാൽ സംഭാഷണം പറയേണ്ടിടത്ത് കൃത്യമായി പറയുകയും ചെയ്തു. എന്നാൽ എന്റെ ഭാഗം എത്തിയപ്പോൾ അതെങ്ങനെയാണ് പറഞ്ഞൊപ്പിച്ചതെന്ന് എനിക്ക് മാത്രമേ അറിയുളളു.

ലാലിന്റെ കൂടെ അഭിനയിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്നും സിദ്ദിഖ് അന്ന് പറഞ്ഞിരുന്നു. ഒരു സീൻ മോശമായാൽ അത് മോഹൻലാലിന്റെ കുറ്റമായിരിക്കില്ല. അത് തന്റെ പ്രശ്നം കൊണ്ടായിരിക്കും. ആ സീൻ നന്നാക്കാനുള്ള ബാധ്യത മോഹൻലാലിനെകാൾ കൂടുതൽ തനിക്കായിരിക്കും. എന്നാൽ ശ്രദ്ധിച്ച് സംഭാഷണം പഠിച്ച് കഥാപാത്രത്തെ ഉൾകൊണ്ട് അഭിനയിക്കാമെന്ന് വിചാരിച്ചാൽ ലാൽ സമ്മതിക്കില്ല. ലാൽ തമാശ പറയുകയും ചെയ്യും ആ സെക്കൻഡിൽ തന്നെ അഭിനയിക്കുകയും ചെയ്യും. അത് നമുക്ക് അറിയില്ല

ബലൂൺ വീർപ്പിക്കുന്നത് പോലെ വീർപ്പിച്ച് കൊണ്ട് വന്നിട്ടു വേണം നമുക്ക് അവതരിപ്പിക്കാൻ. സംഭാഷണം ഓർക്കാൻ പോലും അദ്ദേഹം സമ്മതിക്കില്ല. എന്നാൽ അതിനെ കുറിച്ച് ഓർമിക്കുമ്പോൾ അദ്ദേഹം പറയും ഇപ്പോഴാണോ ഇതിനെ കുറിച്ച് പറയേണ്ടത്. നമുക്ക് വേറെ എന്തെങ്കിലും പറയാം. എന്നാൽ ആക്ഷൻ പറയുമ്പോൾ ലാൽ എല്ലാം പറയുകയും ചെയ്യും. എപ്പോഴും തമാശ പറഞ്ഞു കൊണ്ടേയിരിക്കുന്ന ആളാണ് മോഹൻലാൽ. അദ്ദേഹത്തിനെ പോലെയുള്ള നടന്മാരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് എന്നിലെ നടന് എന്തെങ്കിലും വളർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ കാരണമെന്നും സിദ്ദിഖ് അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications