'മമ്മൂട്ടിയും ഇന്നസെന്റും നൽകിയ 2400 രൂപകൊണ്ട് വിവാഹം കഴിച്ചു'; വൈറലായി ശ്രീനിവാസന്റെ പ്രണയ കഥ!
മലയാള സിനിമയിൽ നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം നിറഞ്ഞ് നിൽക്കുന്ന ബഹുമുഖ പ്രതിഭയാണ് നടൻ ശ്രീനിവാസൻ. കുറിയ്ക്ക് കൊള്ളുന്ന നര്‍മത്തിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്.
മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസന്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എത്രയോ മികച്ച ചിത്രങ്ങള്‍, നല്ല കൂട്ടുകെട്ടുകള്‍ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്‌ക്കൊപ്പം നടന്നു.
നിലവാരമുള്ള തമാശകള്‍ ശ്രീനിവാസന്‍ ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ശ്രീനിവാസന്റെ ചിരികള്‍ തീയേറ്ററില്‍ ഉപേക്ഷിച്ച് പോകാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമായിരുന്നില്ല.

തളത്തില്‍ ദിനേശനും, വിജയനും, ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ സമൂഹത്തില്‍ തന്നെയുള്ളവരാണെന്ന് ശ്രീനിവാസന്‍ കാട്ടിക്കൊടുത്തു. മനുഷ്യന്റെ പലവിധ കോംപ്ലക്സുകളെ നര്‍മത്തിന്റെ മേമ്പൊടി വിതറി അവതരിപ്പിച്ചപ്പോള്‍ ശ്രീനിയുടെ ചിത്രങ്ങള്‍ കാലത്തിനിപ്പുറവും നിന്നു.
വടക്ക് നോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം എന്ന് വേണ്ട എത്രയോ നല്ല സിനിമകള്‍ ഇദ്ദേഹം മലയാളിയ്ക്ക് സമ്മാനിച്ചു. സിനിമ അത്രയ്‌ക്കൊന്നും ന്യൂജനറേഷന്‍ ആകാതിരുന്ന കാലത്തും വിമര്‍ശാനാത്മകതയിലൂടെ സിനിമയെ മുന്നോട്ട് നടത്താന്‍ ഈ പ്രതിഭയ്ക്ക് കഴിഞ്ഞുവെന്നതും എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ്.
മലയാള സിനിമയില്‍ ഇനിയും ഏറെക്കാലാം ശ്രീനിവാസന്റെ സാന്നിധ്യം തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികൾ. ജീവിതത്തിലെ അനുഭവങ്ങളും നർമം കലർത്തി പറയാറുള്ള ശ്രീനിവസാൻ തന്റെ വിവാഹം നടന്നത് മമ്മൂട്ടിയും ഇന്നസെന്റും നൽകിയ 2400 രൂപ ഉപയോഗിച്ചാണെന്ന് ഒരിക്കൽ പറയുകയുണ്ടായി.
മത സൗഹാര്‍ദത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഒരു പൊതുവേദിയിൽ വെച്ചാണ് ശ്രീനിവാസൻ ഈ വെളിപ്പെടുത്തൽ നടത്തിയത്. 1984 ലാണ് ശ്രീനിവാസൻ വിവാഹിതനായത്. അധികമാരെയും ക്ഷണികാതെ ഒരു രജിസ്റ്റർ വിവാഹം കഴിക്കാനായിരുന്നു ശ്രീനിവാസന്‍റെ തീരുമാനം.

ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിര്‍മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വെച്ചാണ് വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ ശ്രീനിവാസൻ നടത്തിയത്. ആരേയും വിളിക്കാതെ ഒരു രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരിക്കും വിവാഹമെന്ന് ലൊക്കേഷനിൽ വെച്ച് ഇന്നസെന്‍റിനോട് പറഞ്ഞു.
ആ ദിവസം ചിത്രീകരണം പൂർത്തിയാക്കി ഇറങ്ങാൻ നേരം ഇന്നസെന്‍റ് കൈയിൽ ഒരു പൊതിവെച്ചു തന്നു. ആ പൊതിയിൽ 400 രൂപയുണ്ടായിരുന്നു. അന്ന് നാനൂറ് രൂപയ്ക്ക് വലിയ വിലയുണ്ട്. ഇതങ്ങനെ ഒപ്പിച്ചുവെന്ന് ചോദിച്ചപ്പോൾ ഭാര്യയുടെ രണ്ട് വളകൾ വിറ്റു എന്നായിരുന്നു ഇന്നസെന്‍റിന്‍റെ മറുപടി. ആ പണം കൊണ്ടാണ് കല്ല്യാണ പെണ്ണിനുവേണ്ട സാരിയും മറ്റും വാങ്ങിയത്.
പിന്നീട് അമ്മ പറഞ്ഞു വിവാഹം താലി കെട്ടി തന്നെയാകണമെന്ന്. അതും സ്വര്‍ണ മാലയില്‍ കോര്‍ത്ത താലി. ഒരു സ്വർണമാലയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. സാമ്പത്തികമായി വളരെ മോശമായ അവസ്ഥയിലായിരുന്നു അന്ന്.
കണ്ണൂരിൽ മമ്മൂട്ടി നായകനാകുന്ന അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. കുറച്ച് പണം കൂടി സംഘടിപ്പിക്കാൻ മമ്മൂട്ടിയെ ഒന്ന് കാണാൻ തീരുമാനിച്ചു. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടലിലെത്തി വാതിൽ തുറന്നതും ഞാൻ പറഞ്ഞു നാളെ എന്‍റെ കല്ല്യാണമാണ്. നാളെയോ മമ്മൂട്ടി ചോദിച്ചു.
എനിക്കൊരു രണ്ടായിരം രൂപ വേണം ആരെയും വിളിക്കുന്നില്ല രജിസ്റ്റർ വിവാഹമാണെന്ന് മമ്മൂട്ടിയോട് പറഞ്ഞു. അദ്ദേഹം ഉടനെ രണ്ടായിരം രൂപയെടുത്തുതന്നിട്ട് കല്യാണത്തിന് ഞാനും വരുമെന്ന് പറഞ്ഞു. അതുകേട്ടതും കല്യാണത്തിന് വരരുത് വന്നാല്‍ കല്യാണം മുടങ്ങും എന്ന് ഞാൻ പറഞ്ഞു.
ഉറപ്പായും വരുമെന്നായി അദ്ദേഹം. ആരെയും അറിയിക്കാതെ രജിസ്റ്റർ വിവാഹം നടത്താനാണ് തീരുമാനമെന്നും എന്നെ ഇവിടെ ആർക്കും അറിയില്ല.
എന്നാൽ താങ്കൾ അതുപോലെയല്ല വലിയൊരു താരമാണ്. വിവാഹത്തിന് താങ്കൾ വന്നാൽ വിവാഹം എല്ലാവരും അറിയും. അതുകൊണ്ട് താങ്കൾ വിവാഹത്തിന് വരരുത് എന്നും ഞാൻ പറഞ്ഞു. ഒടുവിൽ മമ്മൂട്ടി വരില്ലെന്ന് സമ്മതിച്ചു. മമ്മൂട്ടി തന്ന പണം കൊണ്ട് ഞാൻ സ്വർണ താലി വാങ്ങി. രജിസ്റ്റര്‍ ഓഫീസിന്‍റെ വരാന്തയില്‍വച്ച് താലികെട്ടും നടത്തി.
ഒരു ക്രിസ്ത്യാനി തന്ന നാനൂറ് രൂപയും മുസ്ലീമായ മമ്മൂട്ടി തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്‍റെ കഴുത്തിൽ താലിചാർത്തി. ഇങ്ങനെയായിരുന്നു തന്‍റെ വിവാഹം നടന്നതെന്ന് ശ്രീനിവാസൻ പറഞ്ഞു.


Click it and Unblock the Notifications











