എന്തുകൊണ്ട് മോഹൻലാലായില്ല?, നീ രക്ഷപ്പെട്ടില്ലല്ലോയെന്ന് ചോദിക്കും; മമ്മൂട്ടിയുടെ ഉപദേശം എടുക്കാത്ത സിദ്ദീഖ്!
കഥാപാത്രങ്ങളിലൂടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടനാണ് സിദ്ദീഖ്. നായകനായും സഹനടനായും വില്ലനായുമെല്ലാം ഇതിനോടകം നിരവധി കഥാപാത്രങ്ങൾക്ക് സിദ്ദീഖ് ജീവൻ നൽകി കഴിഞ്ഞു. നായകൻ റോളുകൾ തന്നെ വേണമെന്ന് ഒരിക്കലും നടൻ വാശിപിടിച്ചിട്ടില്ല. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾക്ക് പിന്നാലെയാണ് സിദ്ദീഖിന്റെ സഞ്ചാരം. വർഷങ്ങൾക്ക് മുമ്പ് ന്യൂഡൽഹി സിനിമയിൽ നടൻ മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചപ്പോൾ ലഭിച്ചൊരു ഉപദേശത്തെ കുറിച്ച് ഒരിക്കൽ ഒരു സിദ്ദീഖ് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
പക്ഷെ മെഗാസ്റ്റാറിന്റെ ഉപദേശം സിദ്ദീഖ് ജീവിതത്തിൽ നടപ്പാക്കിയിട്ടില്ല. തനിക്ക് ഇപ്പോൾ സിനിമയിലുള്ള പൊസിഷൻ പോലും താൻ അഭിനയത്തിലേക്ക് വരുമ്പോൾ സ്വപ്നം കണ്ടിട്ടുണ്ടായിരുന്നില്ലെന്നും സിദ്ദീഖ് പറഞ്ഞു. ന്യൂഡൽഹിയിൽ അഭിനയിച്ചിരുന്ന സമയത്ത് മമ്മൂക്ക എന്നോട് ചോദിച്ചിരുന്നു നിന്റെ ടാർഗെറ്റ് ആരാണെന്ന്.

അന്ന് ഞാൻ മറുപടിയായി പറഞ്ഞത് ലാലു അലക്സ് ആണെന്നാണ്. ലാലു അലക്സൊക്കെ ചെയ്യുന്നത് പോലുള്ള റോളുകൾ കിട്ടിയാൽ മതിയെന്നാണ് ഞാൻ പറഞ്ഞത്. നിനക്ക് മലയാളത്തിൽ ലാലു അലക്സ് എങ്കിലും ആകണമെന്നുണ്ടെങ്കിൽ നീ കുറഞ്ഞത് അമിതാഭ് ബച്ചനെ എങ്കിലും ടാർഗെറ്റ് ചെയ്യണം. എങ്കിലെ നിനക്ക് അത്രയെങ്കിലുമാകാൻ പറ്റു. സിനിമ അങ്ങനെയാണ്. നമ്മൾ ഭയങ്കരമായി അംബീഷ്യസാകണമെന്നാണ് മമ്മൂക്ക എന്നോട് പറഞ്ഞ മറുപടി.
പക്ഷെ ഞാൻ അമിതാഭ് ബച്ചനെ ടാർഗെറ്റ് ചെയ്യാൻ പോയിട്ടില്ല. അന്നും ഇന്നും എന്റെ ടാർഗെറ്റ് ലാലു അലക്സ് തന്നെയാണ്. എനിക്ക് അവിടെ വരെ എത്തിയാൽ മതിയെന്നുള്ള സ്വപ്നം മാത്രമെ എന്റെ ഉള്ളിലുള്ളു. അത്തരം റോളുകളാണ് ഞാൻ ഇപ്പോൾ ചെയ്യുന്നതും. അതിൽ തന്നെയാണ് ഞാൻ സന്തോഷവാനായി നിൽക്കുന്നതും.
ഞാൻ മോഹിച്ചതിനെക്കാൾ വലുത് സിനിമ തന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നീ മാത്രം സിനിമയിൽ രക്ഷപ്പെട്ടില്ലല്ലോയെന്ന് ക്ലോസ് ഫ്രണ്ട്സ് എന്നോട് ചോദിക്കാറുണ്ട്. കാരണം അവർ എന്നെ ഇതിനേക്കാൾ വലുതായി കാണാൻ ആഗ്രഹിക്കുന്നു. അല്ലാതെ കുറ്റപ്പെടുത്തിയതല്ല. എന്തുകൊണ്ട് മോഹൻലാൽ ആകുന്നില്ലെന്നതാണ് അവരുടെ ചോദ്യം. മോഹൻലാലിന്റെ കയ്യിലുള്ളതൊന്നും എന്റെ കയ്യിൽ ഇല്ലെന്ന കാര്യം ഇവർക്ക് അറിഞ്ഞൂടാ.
അവരുടെ വിചാരം ഞാൻ അതിനേക്കാൾ എന്തോ വലിയ ആളാണെന്നാണ്. ഇപ്പോൾ എനിക്ക് സിനിമയിലുള്ള പൊസിഷൻ പോലും ഞാൻ സ്വപ്നം കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ എനിക്ക് കിട്ടിയിരിക്കുന്നത് സ്വപ്നത്തിനും മുകളിലുള്ള കാര്യമാണെന്നും സിദ്ദീഖ് പറയുന്നു. നടന്റെ പഴയ അഭിമുഖം ഇപ്പോൾ വീണ്ടും സിനിമാ പ്രേമികൾക്കിടയിൽ വൈറലാണ്. മോഹന്‍ലാലിനോട് ഉള്ളതിനേക്കാള്‍ കൂടുതല്‍ ബഹുമാനം മമ്മൂട്ടിയോട് ഉണ്ടെന്ന് സിദ്ദീഖ് മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂക്കയെ കാണുന്ന പോലെയല്ല ലാലിനെ കാണുന്നത്. മോഹന്‍ലാലും താനും സമപ്രായക്കാരാണ്. മമ്മൂക്ക കുറച്ചുകൂടി മൂത്തയാളായത് കൊണ്ട് അത്തരമൊരു സ്നേഹം കലര്‍ന്ന ബഹുമാനമായിരിക്കുമല്ലോ എപ്പോഴുമുണ്ടാവുക. എന്നാല്‍ കൊടുങ്കാറ്റ് വന്നാലും ലാല്‍ അനങ്ങില്ല. എന്ത് വന്നാലും ഹാ വരട്ടെ... കൊടുങ്കാറ്റ് വന്നാല്‍ അതിന്റെ കൂടെ നമ്മള്‍ മാത്രമല്ലല്ലോ എല്ലാം പോവില്ലേ വരുമ്പോള്‍ നോക്കാമെന്ന കാഴ്ചപ്പാടാണ് ലാലിന്.
ലാലിന്റെ അടുത്ത് നിന്ന് പഠിക്കാന്‍ ശ്രമിച്ചിട്ടും ഇപ്പോഴും പഠിക്കാന്‍ പറ്റാത്ത ഒരു കാര്യമാണിത് എന്നാണ് മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് സിദ്ദീഖ് മുമ്പ് പറഞ്ഞത്. ബലാത്സംഗ കേസും വിവാദങ്ങളുമാണ് സിദ്ദീഖ് എന്ന നടനോട് പോലും പ്രേക്ഷകർക്ക് അടുത്തിടെയായി വെറുപ്പ് തോന്നാൻ കാരണം.
കേസും വിവാദങ്ങളുമൊന്നും ഇല്ലായിരുന്നുവെങ്കിൽ ജഗദീഷിനേയും ഇന്ദ്രൻസിനേയും പോലെ സിദ്ദീഖിനേയും ജനം വലിയ രീതിയിൽ സെലിബ്രേറ്റ് ചെയ്യുമായിരുന്നു. അറുപത്തിരണ്ടുകാരനായ താരം അവസാനമായി പ്രത്യക്ഷപ്പെട്ടത് ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്സ് എന്ന സിനിമയിലാണ്.


Click it and Unblock the Notifications











