'5 വർഷം ലളിതയോട് മിണ്ടിയിട്ടില്ല, പക്ഷെ ഒരുമിച്ച് ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചു, കാരണം ഇതാണ്'; തിലകൻ
മലയാളത്തിലെ എണ്ണം പറഞ്ഞ പ്രതിഭകളിൽ രണ്ടുപേരാണ് കെപിഎസി ലളിതയും തിലകനും. സ്ഫടികം അടക്കം നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ഇരുവരും വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ച് പങ്കെടുത്ത അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
മുൻകാല സിനിമ അനുഭവങ്ങളും കെപിഎസി ലളിതയോട് അഞ്ച് വർഷത്തോളം പിണങ്ങിയിരുന്നതിനെ കുറിച്ചുമെല്ലാം ഇരുവരും അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷെ ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ചവരിൽ ഏറ്റവും നല്ല കെമിസ്ട്രി കൊണ്ടുവന്നിട്ടുള്ള അപൂർവം ജോഡികളിലൊന്നാണ് ഇവരുടേത്.
സ്ഫടികം ചിത്രീകരിക്കുമ്പോൾ പോലും തങ്ങൾ പിണക്കിലായിരുന്നുവെന്നും തിലകനും കെപിഎസി ലളിതയും വെളിപ്പെടുത്തി. പിണക്കത്തെ കുറിച്ച് തിലകൻ പറയുന്നതിങ്ങനെ.... 'ഞാനും കെപിഎസി ലളിതയും അഞ്ച് വർഷത്തിലധികം പിണങ്ങിയിരുന്നിട്ടുണ്ട്.'
'അതേസമയം ആ വർഷങ്ങളിൽ ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ചിട്ടുമുണ്ട്. സ്ഫടികം സിനിമ സംഭവിച്ചതും ആ കാലത്താണ്. സീൻ അഭിനയിച്ച് കഴിയുമ്പോൾ ഞങ്ങൾ രണ്ടുപേരും മുഖം തിരിച്ച് നടന്ന് പോകും.'
'സൗന്ദര്യ പിണക്കമാണ് അഞ്ച് വർഷത്തേക്ക് പരസ്പരം മിണ്ടാതിരിക്കാൻ കാരണമായത്. പിന്നീട് നടി ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്' തിലകൻ പറഞ്ഞു.

ഷൂട്ടിങിന് എത്തുമ്പോൾ തന്നെ ഏറ്റവും കൂടുതൽ ദേഷ്യം പിടിപ്പിക്കുകയും ഇറിറ്റേറ്റ് ചെയ്യുകയും ചെയ്യുന്നവരിൽ ഒരാൾ തിലകനാണെന്നും കെപിഎസി ലളിത വെളിപ്പെടുത്തി. താനിരിക്കുന്ന സ്ഥലങ്ങളിൽ വന്ന് നിന്ന് മദ്യം ഒഴിച്ച് കുടിച്ച് ദേഷ്യപിടിപ്പിക്കുന്നത് തിലകന് ഒരു രസമായിരുന്നുവെന്നാണ് കെപിഎസി ലളിത പറഞ്ഞത്.
പിണങ്ങിയിരുന്ന കാലത്ത് തിലകന് വേണ്ടി പുലർച്ചെ അഞ്ച് മണിക്ക് ഷൂട്ടിങ് സെറ്റിൽ പോയി കാത്തിരിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും കെപിഎസി ലളിത വെളിപ്പെടുത്തി.

'ഞാനും തിലകൻ ചേട്ടനും അക്കാലങ്ങളിൽ പരസ്പരം മിണ്ടാറില്ലായിരുന്നു. ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം കോട്ടയത്തായിരുന്നു. തിലകൻ ചേട്ടൻ തിരുവന്തപുരത്താണുള്ളത്.'
'തലേന്ന് രാത്രി പ്രൊഡക്ഷൻ കൺട്രോളർ വന്ന് പറഞ്ഞു.... അഞ്ച് മണിക്ക് സെറ്റിലെത്തണമെന്ന്. ലളിത വരാതെ താൻ സെറ്റിൽ വരില്ലെന്ന് തിലകൻ ചേട്ടൻ പറഞ്ഞിട്ടുണ്ടെന്നും പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു. ഞാൻ കാരണം ഷൂട്ടിങ് മുടങ്ങേണ്ടെന്ന് കരുതി അഞ്ച് മണിക്ക് തന്നെ സെറ്റിലെത്തി.'
'അപ്പോഴാണ് അറിയുന്നത് തിലകൻ ചേട്ടൻ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടിട്ടേയുള്ളൂവെന്ന്. അദ്ദേഹം കോട്ടയത്ത് വന്നശേഷമാണ് ഈ നിബന്ധന വെച്ചത് എന്നാണ് ഞാൻ കരുതിയിരുന്നത്. യഥാർഥത്തിൽ തിലകൻ ചേട്ടൻ സംഭവം അറിഞ്ഞിരുന്നില്ല.'

'ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചില്ലെങ്കിലോയെന്ന് കരുതി പ്രൊഡക്ഷൻ കൺട്രോളർ പറ്റിച്ച പണിയായിരുന്നു.' ചെറുചിരിയോടെ കെപിഎസി ലളിത പറഞ്ഞ് നിർത്തി.
കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ പെരുന്തച്ചനായി ഓർമ്മകളുടെ തിരശീലയിൽ ഒളിമങ്ങാതെ ഇന്നുമുണ്ട് തിലകനെന്ന പ്രതിഭ. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതൻ നായരും സ്ഫടികത്തിലെ ചാക്കോ മാഷും കാട്ടു കുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികളുടെ ഇടനെഞ്ചിൽ ഇന്നും തുടിക്കുന്നുണ്ട്.
2012 സെപ്തംബർ 24ന് ആയിരുന്നു തിലകനെന്ന മഹാ വിസ്മയം മലയാള സിനിമയോട് വിട പറഞ്ഞത്.
Recommended Video

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കെപിഎസി ലളിതയെ മലയാളത്തിന് നഷ്ടമായത്. അസുഖബാധിതയായി ഏറെനാൾ ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബമായിരുന്നു ആദ്യ സിനിമ. 500 ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.


Click it and Unblock the Notifications