'കാലേൽ വാരി അടിക്കണ്ടേ'; ജൂനിയർ ആർട്ടിസ്റ്റിനെപ്പോലെ ട്രീറ്റ് ചെയ്തപ്പോൾ ലാലിന്റെ പ്രതികരണം; ചന്ദ്രകുമാർ
വൻ വിജയമായി തിയേറ്ററുകൾ നിറഞ്ഞോടുകയാണ് മോഹൻലാൽ സിനിമ തുടരും. ചിത്രത്തിൽ ലാലേട്ടന്റെ ഇൻട്രോ സീനിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ചൊരാൾ സംവിധായകനും നടനുമായ ചന്ദ്രകുമാർ ആയിരുന്നു. പതിനാല് വയസ് മുതൽ ഇന്ത്യൻ സിനിമയുടെ ഭാഗമാണ് ചന്ദ്രകുമാർ. ഇതുവരെ ഏകദേശം അമ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം, അഭിനയം എന്നതിന് പുറമെ കഥ, തിരക്കഥ ഛായാഗ്രഹണം, അഭിനയം, നിർമ്മാണം എന്നീ രംഗത്തും അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.
തുടരും സിനിമയുടെ റിലീസുശേഷം ചന്ദ്രകുമാർ വീണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. ഇപ്പോഴിതാ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തുടരും സിനിമയുടെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഞാൻ സിനിമ കണ്ടില്ല. കഴിഞ്ഞ ദിവസം വരെ ഷൂട്ടിങ് തിരക്കിലായിരുന്നു.

എന്റെ അക്കാദമിയിലെ കുട്ടികൾക്ക് വേണ്ടി വേല എന്നൊരു സിനിമ ഞാൻ ചെയ്യുന്നുണ്ട്. അതിന്റെ പാക്കപ്പ് ദിവസമായിരുന്നു തുടരും സിനിമയുടെ റിലീസ്. സംവിധായകൻ തരുൺ മൂർത്തി എന്നെ വിളിച്ചിരുന്നു. എവിടെയാണ് സിനിമ കാണാൻ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞാൽ ടിക്കറ്റ് അറേഞ്ച് ചെയ്ത് തരാമെന്നും പറഞ്ഞിരുന്നു. ഞാൻ പറയാമെന്ന് പറഞ്ഞു.
പക്ഷെ ഇതുവരെ പറഞ്ഞില്ല. ഞാൻ തന്നെ കുട്ടികളോട് ടിക്കറ്റ് ബുക്ക് ചെയ്ത് തരാൻ പറയുകയാണ് ചെയ്തത്. അങ്ങനെ പോയി കാണാനാണ് എനിക്കിഷ്ടം. ഞാൻ ഇന്നയാളാണ് എന്ന് പറഞ്ഞ് പോയി സിനിമ കാണുന്നതിനോട് താൽപര്യമില്ല. സാധാരണക്കാർക്കൊപ്പം ഇരുന്ന് സിനിമ കാണുന്നതിനോടാണ് എനിക്ക് താൽപര്യം. പണ്ടും അങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്. എന്റെ ശീലം അതാണ്.
ക്യു നിന്ന് പലപ്പോഴും സിനിമ കണ്ടിട്ടുണ്ട്. സംവിധായകനെന്ന പ്രിവിലേജ് എടുത്തിട്ടില്ല. സാധാരണക്കാരനാകാനാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. എന്റെ ജോലി എന്താണെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. പുതിയ തലമുറയ്ക്ക് എന്നെ അറിയാത്തത് ഒരു തെറ്റൊന്നുമല്ല ചന്ദ്രകുമാർ പറയുന്നു. സെറ്റിൽ നടന്ന ചില രസകരമായ അനുഭവങ്ങളും ചന്ദ്രകുമാർ വെളിപ്പെടുത്തി. തുടരും സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ എനിക്ക് ആദ്യം കിട്ടിയ സീൻ മഴയത്ത് കുടയും പിടിച്ച് നിൽക്കുന്ന സീനാണ്.
ആദ്യം ഒരു അസിസ്റ്റന്റ് ഡയറക്ടറായി പെൺകുട്ടി എനിക്ക് ഒരു കുട കൊണ്ട് വന്ന് തന്നു. ഷോട്ട് കഴിഞ്ഞ് കുട താഴെ വെക്കരുതെന്നും കയ്യിൽ തന്നെ സൂക്ഷിക്കണമെന്നും പറഞ്ഞു. ഞാനും അത് അനുസരിച്ചു. ഉടനെ ആർട്ട് അസിസ്റ്റന്റ് ഓടി വന്ന് കുട വാങ്ങി. ആരാണ് നിങ്ങൾക്ക് ഈ കുട തന്നത്?. ഇത് ആർട്ടിസ്റ്റിനുളള കുടയാണെന്ന് പറഞ്ഞു.

ജൂനിയർ ആർട്ടിസ്റ്റിന് വേറെ കുടയുണ്ടെന്ന് പറഞ്ഞ് ഒരു കീറിയ കുട കൊണ്ട് വന്ന് തന്നു. അത് വാങ്ങി മഴയും കൊണ്ട് ഞാൻ നിന്നു. പിന്നീട് ഞാൻ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ കുട കാണാനില്ല. കൺട്യുവിറ്റിയുള്ളതല്ലേ. മറ്റൊരു അസിസ്റ്റന്റ് ഡയറക്ടറോട് ഇക്കാര്യം പറഞ്ഞപ്പോൾ കുടയില്ലെങ്കിൽ സാരമില്ല നമുക്ക് അത് ഡീലാക്കാമെന്ന് പറഞ്ഞു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് എനിക്ക് മനസിലായില്ല. കൺട്യുവിറ്റിയുള്ളതല്ലേ.
പിന്നീട് ഞാൻ ഫ്രെയിമിൽ വരാത്ത ഒരാളുടെ കുട വാങ്ങി അഭിനയിച്ചു. എല്ലാം ചെറിയ പിള്ളേരാണ്. അവർക്കൊന്നും എന്നെ അറിയില്ല. പിന്നീട് മണിയൻപിള്ള രാജു എന്താണ് സംഭവമെന്ന് എന്നോട് ചോദിച്ചപ്പോൾ ഈ കഥയെല്ലാം ഞാൻ പറഞ്ഞു. സിനിമ പഠിക്കാൻ വന്ന പിള്ളേരല്ലേ അതുകൊണ്ട് എന്നെ അറിയില്ല. ജൂനിയർ ആർട്ടിസ്റ്റിനെ ട്രീറ്റ് ചെയ്യുന്നത് പോലെ എന്നെ ട്രീറ്റ് ചെയ്തു.
മണിയൻപിള്ള രാജു വഴി മോഹൻലാൽ അറിഞ്ഞു. ഇത്രയും സീനിയറായ ഒരാളോട് ഇങ്ങനെയാണോ പെരുമാറുക. അവനെയൊക്കെ കാലേൽ വാരി അടിക്കണ്ടേ എന്നോ മറ്റോ മോഹൻലാൽ പറഞ്ഞു. ഞാൻ ഈ കഥകളെല്ലാം തരുൺ മൂർത്തിയോടും പറഞ്ഞ് ചിരിച്ചു എന്നാണ് ചന്ദ്രകുമാർ അനുഭവം പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications