സിനിമയുടെ പേര് കാരണം പരാജയമായി പോയി; മോഹന്‍ലാലിന്റെ കോളേജ് കുമാരന്‍ സിനിമയെ കുറിച്ചും സംവിധായകന്‍
മലയാള സിനിമയിലെ പ്രഗത്ഭരായ സംവിധായകന്മാരില്‍ ഒരാളാണ് തുളസിദാസ്. സംവിധായകന്‍ പികെ ജോസഫിന്റെ അസിസ്റ്റന്റായി കരിയര്‍ തുടങ്ങിയ താരം 1988 ല്‍ പുറത്തിറങ്ങിയ 'ഒന്നിന് പുറകേ മറ്റൊന്ന്' എന്ന സിനിമയിലൂടെയാണ് സംവിധാനത്തിലേക്ക് എത്തിയത്. അവിടുന്നിങ്ങോട്ട് അനേകം സിനിമകള്‍ തുളസിദാസ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. സിനിമകള്‍ക്ക് നല്‍കുന്ന പേരുകള്‍ ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണെന്ന് പറയുകയാണ് സംവിധായകനിപ്പോള്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരക്കുകയായിരുന്നു.
'കൗതുക വാര്‍ത്തകള്‍ എന്ന സിനിമയ്ക്ക് ആ പേര് ചേരുമായിരുന്നു. അതിലെ കഥയും അത്തരത്തില്‍ കൗതുകമുള്ളതാണ്. അങ്ങനെ വിചാരിച്ചാണ് ആ പേരിട്ടത്. തുടര്‍ന്നുള്ള സിനിമകളെല്ലാം ഓരോന്ന് ചേരുന്ന തരത്തിലാണ് പേരുകള്‍ നല്‍കി വന്നത്. സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ നമുക്കൊന്ന് കാണണം എന്ന് തോന്നും. പക്ഷേ പേര് കൊണ്ട് പരാജയപ്പെട്ട സിനിമയും എനിക്കുണ്ടെന്ന് സംവിധായകന്‍ പറയുന്നു. ശുദ്ധമദ്ദളം എന്ന് പറഞ്ഞൊരു സിനിമയുണ്ട്. വളരെ മനോഹരമായൊരു ചിത്രമാണത്.

എന്റെ പല സിനിമകളും നൂറും നൂറ്റിമുത്തപ്പത്തിയഞ്ചും ദിവസം ഓടിയതാണ്. വളരെ സെന്റിമെന്റ്‌സ് ആയിട്ടുള്ള കഥയായിരുന്നെങ്കിലും പക്ഷേ ശുദ്ധമദ്ദളം എന്ന പേര് അല്ലായിരുന്നു ഇടേണ്ടത്. അതൊരു നാടകത്തിന്റെ പേര് പോലെയായി. അതുപോലെ കുങ്കുമച്ചെപ്പ് എന്ന ചിത്രവും. അതുപോലെ മോഹന്‍ലാലിന്റെ കോളേജ് കുമാരന്‍ എന്ന സിനിമയുടെ പേര് വേറെ എന്തെങ്കിലും കൊടുത്താല്‍ മതിയായിരുന്നു എന്നെനിക്ക് പിന്നീട് തോന്നിയിരുന്നു. കേള്‍ക്കുമ്പോള്‍ കുറച്ചൂടി ആകര്‍ഷണം തോന്നുന്ന പേര് മതിയായിരുന്നു. പിന്നെ എല്ലാ സിനിമകളും പൂര്‍ണത വരുത്താന്‍ പറ്റില്ലല്ലോ.
ഞാന്‍ രണ്ട് തമിഴ് സിനിമ ചെയ്തിട്ടുണ്ട്. ആ സിനിമകള്‍ കാണുമ്പോഴും ചില രംഗങ്ങളില്‍ അങ്ങനെ ചെയ്തത് പോര. കുറച്ച് കൂടി മാറ്റം വരുത്തണമായിരുന്നു. നന്നായി ചെയ്യണമെന്ന് തോന്നാറുണ്ട്. അങ്ങനെ തോന്നണമെന്ന ഞാന്‍ പറയുന്നത്. കാരണം ഇതാണ് എന്റെ സിനിമ എന്ന് പൂര്‍ണമായി ഞാന്‍ പറയാറില്ല. സ്വയമൊരു വിലയിരുത്തല്‍ വേണം. സംവിധായകന്‍ എന്ന നിലയില്‍ 'ഞാന്‍ എന്റെ സ്‌ക്രീപ്റ്റ് താരങ്ങള്‍ക്ക് കൃത്യമായി പറഞ്ഞ് കൊടുക്കാറുണ്ട്. ഇതാണ് കഥ, ഇങ്ങനെയാണ് പാട്ടും സംഭാഷണങ്ങളുമൊക്കെ എന്ന് പറയും. അങ്ങനെ വരുമ്പോള്‍ ചില സജഷന്‍സ് ആര്‍ട്ടിസ്റ്റുകളില്‍ നിന്നും കിട്ടും. ആ സംഭാഷണം ഇങ്ങനെ പറഞ്ഞാല്‍ പോരെ എന്ന് ചില താരങ്ങള്‍ ചോദിക്കാറുണ്ട്. അത് നല്ലതാണെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ വളരെ സന്തോഷമായെന്ന് പറഞ്ഞ് അത് സ്വീകരിക്കും.
ഞാന്‍ തീരുമാനിച്ചിരിക്കുന്നത് മാത്രം ചെയ്താല്‍ മതി എന്ന് ഒരിക്കലും പറയാറില്ല. ക്യാമറമാനില്‍ നിന്നോ എഴുത്തുകാരനില്‍ നിന്നോ ആരില്‍ നിന്നാണെങ്കിലും നല്ല അഭിപ്രായമാണെങ്കില്‍ ഞാന്‍ സ്വീകരിക്കും. ആദ്യം താരങ്ങളുടെ ഉള്ളില്‍ നിന്നും എന്തെടുക്കാം എന്നാണ് നോക്കുന്നത്. അത് മാക്‌സിമം എടുക്കും. അതിലൂടെയെ വിജയിക്കാന്‍ സാധിക്കുകയുള്ളു. താരങ്ങള്‍ക്ക് ലിമിറ്റേഷന്‍ കൊടുക്കാറില്ല. അങ്ങനെ അവരെ ഭയപ്പെടുത്തി ചെയ്താല്‍ സിനിമയില്‍ അത് റിയാക്ട് ചെയ്യും. ചില സിനിമകളില്‍ ഒക്കെ അങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ തുളസിദാസ് പറയുന്നു.
അതേ സമയം സംവിധായകൻ പറഞ്ഞ കാര്യങ്ങൾ ഏകദേശം ശരിയാണെന്നാണ് ആരാധകരും പറയുന്നത്. ഒരു സിനിമ വിജയം നേടുന്നതിന് പിന്നിലെ വലിയ ഘടകം അതിൻ്റെ പേര് തന്നെയായിരിക്കും. ഇക്കാര്യം എല്ലാ സംവിധായകന്മാരും ശ്രദ്ധിച്ചാൽ നല്ല സിനിമകൾ പരാജയപ്പെടാതെ രക്ഷപ്പെടാമെന്നും ചിലർ പറയുന്നു. അതുപോലെ ഒരിക്കലും ലാലേട്ടൻ എടുക്കേണ്ട റോൾ അല്ലായിരുന്നു കോളേജ് കുമാരൻ എന്നാണ് ഒരാൾ പറയുന്നത്. കഥക്കോ സിനിമക്കോ ലാലേട്ടന്റെ ടാലെന്റ്റ് ആവശ്യം ഇല്ലായിരുന്നു, അദ്ദേഹം ചെയ്ത ഏറ്റവും മോശം സിനിമകളിൽ ഒന്ന്.


Click it and Unblock the Notifications











