'എന്റെ റീച്ച് കുറയും ചേട്ടാ...'; പോസ്റ്റർ ഷെയർ ചെയ്യാമോയെന്ന് യുവനടനോട് ചോദിച്ചപ്പോഴുള്ള അനുഭവം പറഞ്ഞ് ടിനി!
ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന ഒരു മേഖലയാണ് സിനിമ. അഭിനയം, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുടെ ഏത് മേഖലയിൽ എത്തിപ്പെട്ടാലും അവിടെ പിടിച്ച് നിൽക്കുന്ന എന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അഭിനയത്തിലേക്ക് എത്തിയാൽ കൃത്യമായ ഇടവേളകളിൽ നല്ല സിനിമകളുടെ ഭാഗമായി ജനമനസിൽ ഇടം പിടിച്ചെങ്കിൽ മാത്രമെ ഭാവി ജീവിതം സുരക്ഷിതമാകുകയുള്ളു. താരങ്ങൾ തമ്മിലുള്ള ഒരുമയുടെ കാര്യത്തിൽ മലയാളം സിനിമാ മേഖല വളരെ മുന്നിലാണെന്നാണ് പ്രേക്ഷകരും മറ്റ് ഭാഷകളിലെ സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്നവരും പറയാറുള്ളത്.
എന്നാൽ എല്ലാവരേയും ആ കൂട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും മലയാള സിനിമയിലെ ഒരു ശതമാനം താരങ്ങൾ ഇപ്പോഴും സ്വന്തം കാര്യത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്നവരാണെന്നും പറയുകയാണിപ്പോൾ നടനും മിമിക്രി താരവുമായ ടിനി ടോം.

തന്റെ സിനിമയുടെ പോസ്റ്റർ പ്രമോഷന് സഹായം ചോദിച്ചപ്പോഴുള്ള അനുഭവവും ടിനി ടോം പങ്കുവെച്ചു. തന്റെ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്ത് സഹായിക്കാൻ ഒരു യുവ നടനോട് ചോദിച്ചപ്പോൾ തന്റെ റീച്ച് കുറയും ചേട്ടാ എന്നാണ് ആ നടൻ പറഞ്ഞതെന്നാണ് ടിനി ടോം സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
യുവനടൻ മടിച്ച കാര്യം പക്ഷെ നടൻ മമ്മൂട്ടിയോട് ചോദിച്ചപ്പോൾ ഒട്ടും മടി കൂടാതെ അദ്ദേഹം ഷെയർ ചെയ്ത് തന്നുവെന്നും ടിനി ടോം പറയുന്നു. ഒരിക്കൽ ഞാൻ പ്രധാന കഥാപാത്രം ചെയ്യുന്ന സിനിമയുടെ പോസ്റ്ററൊന്ന് ഷെയർ ചെയ്യാമോയെന്ന് ഞാൻ ഒരു യുവനടനോട് ചോദിച്ചിരുന്നു. എന്റെ റീച്ച് കുറയും ചേട്ടാ... എന്നായിരുന്നു അദ്ദേഹം പറഞ്ഞ മറുപടി. ആ നടൻ അങ്ങനെ പറഞ്ഞത് എനിക്ക് വല്ലാതെ ഫീൽ ചെയ്തു.
ശേഷം ഞാൻ മമ്മൂക്കയെ വിളിച്ചു. ഷെയർ ചെയ്ത് സഹായിക്കാമോയെന്ന് ചോദിച്ചു. അദ്ദേഹം ഉടനെ അത് ചെയ്ത് തന്നു. അദ്ദേഹം ഷെയർ ചെയ്യുന്നതിന് അപ്പുറം മറ്റൊന്നുമില്ലല്ലോ. പുള്ളിയുടെ പോസ്റ്റിന് മുകളിലാണ് എന്റെ പോസ്റ്റ് വന്നത്. അതൊരു വലിയ സന്തോഷം എനിക്ക് തന്നു എന്നാണ് ടിനി ടോം പറഞ്ഞത്. സോഷ്യൽമീഡിയ വഴി തനിക്ക് നേരയുണ്ടാകുന്ന നെഗറ്റിവിറ്റിയെ കുറിച്ചും ടിനി ടോം മനസ് തുറന്നു.
രാത്രി രണ്ട് മണിക്കൊക്കെ വിളിച്ച് ഒരുത്തൻ ചേട്ടാ മിമിക്രി ചെയ്യാമോ എന്നൊക്കെ ചോദിക്കുമായിരുന്നു. ആ നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ അടുത്ത നമ്പറിൽ നിന്നും വിളിവന്നു. ഇതേ കുറിച്ച് ഞാൻ അന്വേഷിച്ചപ്പോൾ മനസിലായി. എന്നെ വിളിക്കുന്നത് പോലെ തന്നെ ഒരുത്തൻ കൈലാഷിനേയും ഇന്നസെന്റ് ചേട്ടനേയും എല്ലാം വിളിക്കുന്നുണ്ടെന്ന്. സൈബർ സെല്ലിൻ പരാതിപ്പെട്ടു. പിറ്റേ ദിവസം അവർ അവനെ പൊക്കി.

കൊണ്ടുവന്നപ്പോൾ ഒരു പാവത്താൻ. ഡിപ്രഷന് മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയിൽ കേറണമെന്ന അവന്റെ ആഗ്രഹം നടന്നില്ല. അതുകൊണ്ട് അവൻ ഇങ്ങനെ സിനിമയിലുള്ളവരെ വിളിച്ച് ശല്യം ചെയ്യുന്നതാണ്. അവനെ ഒന്നും ചെയ്തിട്ടും കാര്യമില്ല. ഇപ്പോൾ ഞാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. എന്റെ മനസിനെ ഞാൻ പാകപ്പെടുത്തി കഴിഞ്ഞു.
അതുപോലെ മമ്മൂക്കയ്ക്കൊപ്പമുള്ള ഫോട്ടോയിട്ടാലും നെഗറ്റീവ് കമന്റ്സ് ഇടാറുണ്ട് ചിലർ. വേദനിപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണ് അതിനുള്ളത്. അതുപോലെ ഇപ്പോൾ മമ്മൂക്കയുടെ അടുത്ത് എനിക്ക് ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. കണ്ണൂർ സ്ക്വാഡ് സിനിമയുടെ ലൊക്കേഷൻ എന്റെ വീടിന് അടുത്ത് ആയിരുന്നു. അതുകൊണ്ട് തന്നെ മമ്മൂക്കയെ ഞാൻ പോയി കണ്ടിരുന്നു.
ഇനി ഇപ്പോൾ ഇവന്മാരൊക്കെ പറയും എന്റെ ഫൈറ്റ് നീയാണ് ചെയ്തതെന്ന് എന്നാണ് മമ്മൂക്ക എന്നെ കണ്ടയുടനെ പറഞ്ഞത് എന്നും ടിനി ടോം പറയുന്നു. പോലീസ് ഡെയാണ് ടിനി ടോമിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ.


Click it and Unblock the Notifications











