'നടി ചഞ്ചലിനെ അയാൾ കയറി പിടിച്ചു, മമ്മൂക്ക കണ്ടപാടെ അയാളെ ഇറക്കിവിട്ടു'; ഗൾഫ് അനുഭവം പങ്കിട്ട് ടിനി ടോം!
മിമിക്രിയിലൂടെയും സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് ടിനി ടോമിന്റേത്. ഒരു തരത്തിലുള്ള സിനിമാ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽ നിന്നും എത്തിയാണ് ടിനി ടോം മലയാള സിനിമയിൽ ഇന്ന് കാണുന്ന നിലയിൽ ശോഭിച്ചത്. അടുത്തിടെ മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ടിനി ടോം നടത്തിയ പ്രസ്താവന വലിയ രീതിയിൽ ചർച്ചയാവുകയും അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ രംഗത്തുള്ളവർ തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. സിനിമാ താരങ്ങളും മിമിക്രി ആർട്ടിസ്റ്റുകളുമെല്ലാം ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാകുന്ന ഒരു മാർഗം സ്റ്റേജ് ഷോകളാണ്.
സോഷ്യൽമീഡിയ സജീവമാകും മുമ്പ് സ്റ്റേജ് ഷോകളുമായി ഷൂട്ടിങില്ലാത്തപ്പോൾ വിദേശപര്യടനത്തിലായിരിക്കും താരങ്ങൾ. സ്പോൺസർമാർ വഴിയാണ് താരങ്ങൾ വിദേശത്ത് ഷോകൾ അവതരിപ്പിക്കാനായി പോകുന്നത്. എന്നാൽ അത്തരത്തിലുള്ള സ്പോൺസർമാരുടെ മറപറ്റി വരുന്ന ചില അൽപ്പന്മാർ കാരണം ഒരുപാട് ദുരനുഭവങ്ങൾ വിദേശത്ത് പരിപാടി അവതരിപ്പിക്കാൻ പോകുമ്പോൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് ടിനി ടോം.

ഒരിക്കൽ നടി ചഞ്ചലിനെ പരിചയപ്പെടാൻ വന്നൊരാൾ ചലഞ്ചിലിനെ കയറി പിടിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും ടിനി ടോം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ദുരനുഭവങ്ങൾ ടിനി ടോം പങ്കിട്ടത്. 'ഗൾഫ് യാത്രകളാണ് എനിക്ക് സാമ്പത്തികമായി സ്റ്റെബിളിറ്റി തന്നത്. എന്റെ ആദ്യത്തെ വീടിന്റെ ഓരോ ഇഷ്ടികയിലും ഗൾഫ് മലയാളികളുടെ വിയർപ്പുണ്ട്.'
'വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് ചെല്ലുമ്പോൾ സപോൺസർ ഷിപ്പിലാണ് നമ്മുടെ താമസം അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുന്നത്. തുടക്കകാലത്ത് സ്റ്റേജ് ഷോകൾക്കായി വിദേശത്ത് ചെല്ലുമ്പോൾ സ്പോസർമാർക്കൊപ്പം മറപറ്റി വന്ന് ആളാൻ ശ്രമിക്കുന്ന ചില ആളുകളിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്.'
'ദിലീപിന്റെ കൂട്ടുകാരനാണെന്നും മമ്മൂട്ടിയേയും ഭാവനയേയും അറിയാമെന്നൊക്കെ പറഞ്ഞ് ഒരാൾ ഞങ്ങൾക്ക് മുമ്പിൽ ഒരുപാട് നാടകം കളിച്ചിരുന്നു. പിന്നീടാണ് മനസിലായത് എല്ലാം നുണയായിരുന്നുവെന്ന്. നമ്മൾ ആരോട് കൂട്ട് കൂടുമ്പോഴും ശ്രദ്ധിക്കണം. പണവും വസ്ത്രവും കണ്ട അടുക്കാൻ നിൽക്കരുത്. ഒരിക്കൽ ഗൾഫിൽ പോയപ്പോൾ ഒരാളെ ഞാൻ പരിചയപ്പെട്ടിരുന്നു.'
'ഫിസിക്കൽ ബൈബിളുണ്ടെന്ന് പറഞ്ഞ് അയാളുടെ വീട്ടിലേക്ക് എന്നെ കൊണ്ടുപോവുകയൊക്കെ ചെയ്തിരുന്നു. അതെന്ത് ബൈബിളാണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. സ്പോർട്സ് കാർ അടക്കം വാടകയ്ക്ക് എടുത്ത് വന്ന് എന്നെ ഞെട്ടിക്കാൻ അയാൾ ശ്രമിച്ചിരുന്നു. അങ്ങനൊയൊക്കെ ജീവിക്കുന്ന വ്യാജന്മാരുണ്ട്. യൂസഫലി ഇക്കയെപ്പോലൊക്കെ നടക്കണമെന്നാണ് അയാളുടെ ആഗ്രഹം.'

'ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച നടന്മാർ ഈ വ്യാജന്മാരാണ്. ഒരു ദിവസം ഇയാൾ ഞങ്ങൾ ഷോ ചെയ്യുമ്പോൾ സ്റ്റേജിന്റെ ഫ്രണ്ടിൽ തന്നെ വന്നിരുന്ന് ഞങ്ങൾ പെർഫോം ചെയ്യുമ്പോൾ ഉച്ചത്തിൽ ഞങ്ങളുടെ പേര് വിളിക്കുകയായിരുന്നു. ഞങ്ങളുമായൊക്കെ അടുത്ത ബന്ധമുണ്ടെന്ന് കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്.'
'അങ്ങനെ അത് കഴിഞ്ഞപ്പോൾ ഇയാൾ വന്ന് പറഞ്ഞു ചഞ്ചലിനെ ഒന്ന് പരിചയപ്പെടുത്തി തരണമെന്ന്. മര്യാദയ്ക്കൊക്കെ പെരുമാറണമെന്ന് പറഞ്ഞാണ് ചഞ്ചലിനെ ഇയാൾക്ക് പരിചയപ്പെടുത്തി കൊടുത്തത്. പക്ഷെ ഇയാൾ ചഞ്ചലിനെ കേറി പിടിച്ചു. ചക്കരകുടം കണ്ടാൽ കയ്യിടാൻ തോന്നുമെന്നാണ് ഞാൻ പ്രതികരിച്ചപ്പോൾ അയാൾ പറഞ്ഞ മറുപടി.'
'ഞാൻ ഷോക്കായി നിന്നൊരു സംഭവമായിരുന്നു അത്. ഞാൻ ആകെ തകർന്നുപോയി. ഇയാളിലൂടെ ഞാൻ പരിചയപ്പെട്ട വേറൊരാളുണ്ട്. ഇവരൊക്കെ ഈ അഭിനവ സ്പോൺസർമാരായി വന്ന് കൂടുന്നവരാണ്. മമ്മൂക്കയ്ക്ക് ഇത്തരക്കാരെ കണ്ടാൽ പെട്ടന്ന് മനസിലാകും. മൈക്കിൾ ജാക്സൺ ഡ്രെസ് ചെയ്ത് വരുന്നത് പോലെയാണ് അയാൾ വന്നത്. ഇയാളെ കണ്ടതും മമ്മൂക്കയ്ക്ക് പന്തികേട് മണത്തു. കണ്ടപാടെ മമ്മൂക്ക അയാളെ ഇറക്കിവിട്ടു' എന്നാണ് സ്റ്റേജ് ഷോ അനുഭവങ്ങൾ പങ്കിട്ട് ടിനി ടോം പറഞ്ഞത്.


Click it and Unblock the Notifications











