'നീ എന്റെ അടുത്തിരുന്നാൽ അതിനെ കുറിച്ചും ആളുകൾ പറയും, മമ്മൂക്കയുടെ സിനിമയുടെ ഭാഗമാകാൻ പറ്റാത്ത അവസ്ഥ'; ടിനി
മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് വന്ന നടനാണ് ടിനി ടോം. ഒരു കാലത്ത് ടിനി ടോം-ഗിന്നസ് പക്രു കോമ്പോയിൽ വരുന്ന സ്കിറ്റുകൾ ആസ്വദിച്ച് കണ്ടിട്ടുള്ളവരാണ് മലയാളികൾ. 1998ല്‍ റിലീസ് ചെയ്ത പഞ്ചപാണ്ഡവരാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. പിന്നീട് മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്. അണ്ണന്‍ തമ്പി, ഈ പട്ടണത്തില്‍ ഭൂതം എന്നീ ചിത്രങ്ങളിലെ ഇരട്ട വേഷങ്ങളിലും പാലേരി മാണിക്യത്തിലെ ട്രിപ്പിള്‍ റോളിലും ടിനി ടോം മമ്മൂട്ടിയുടെ ബോഡി ഡബിളായി അഭിനയിച്ചിട്ടുണ്ട്.
പ്രായം എഴുപത്തിമൂന്നായിട്ടും യൂത്തന്മാരെ വരെ തോൽപ്പിക്കുന്ന തത്തിൽ ഫൈറ്റും മറ്റും ചെയ്യാൻ തയ്യാറാണ് മമ്മൂട്ടി. ടർബോ, റോഷാക്ക് തുടങ്ങിയ സിനിമകളുടെ മേക്കിങ് വീഡിയോകൾ പുറത്ത് വന്നപ്പോൾ പ്രേക്ഷകർക്ക് അത് മനസിലായതുമാണ്. എന്നാൽ ഒരു വിഭാഗം ഇപ്പോഴും മമ്മൂക്കയുടെ അധ്വാനത്തിന് വില കൊടുക്കാതെ തന്റെ പേര് പറഞ്ഞ് പരിഹസിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്ന് പറയുകയാണ് ഇപ്പോൾ ടിനി ടോം.

അത്തരം കളിയാക്കലുകൾ കാരണം മമ്മൂക്കയുടെ സിനിമയുടെ ഭാഗമാകാൻ പറ്റാത്ത അവസ്ഥയാണ് തനിക്കുള്ളതെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ടിനി ടോം പറഞ്ഞു. താനും ഗിന്നസ് പക്രുവും ഒരുമിച്ച് സ്കിറ്റുകൾ ചെയ്യാത്തതിന് പിന്നിലെ കാരണവും ടിനി ടോം വെളിപ്പെടുത്തി. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'കലാഭവനിലാണ് ഞാൻ ആദ്യമായി ഇന്റർവ്യൂവിന് പോകുന്നത്. അന്ന് മണിച്ചേട്ടനാണ് എന്നെ ഇന്റർവ്യു ചെയ്തത്.'
'കലയ്ക്ക് വേണ്ടി പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ എഞ്ചോയ് ചെയ്തിട്ടുണ്ട്. ഞാൻ മിമിക്രിയിലേക്ക് ഇറങ്ങിയപ്പോൾ വീട്ടിൽ നിന്നും എതിർപ്പായിരുന്നു. സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ സിനിമയുമായി അഭേദ്യമായൊരു ബന്ധമുണ്ടായി. എല്ലാം നമ്മുടെ ആഗ്രഹങ്ങളായിരുന്നു കഴിവല്ല. എന്റെ ആഗ്രഹങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്.'
'ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ സോറി പറഞ്ഞിട്ടുണ്ട്. അല്ലാതെ പാരയൊന്നും വെച്ചിട്ടില്ല. പിഷാരടിക്കും ധർമ്മജനും ഇപ്പോൾ ഒരുമിച്ച് പ്രോഗ്രാം ചെയ്യാൻ പറ്റുന്നില്ലല്ലോ. ജാതി വരെ വിഷയമാവുകയാണ്. അത്രയ്ക്ക് വിഷാംശമാണ് നമ്മുടെ ചുറ്റുമുള്ളത്. നമ്മളെ വളഞ്ഞിട്ട് ആക്രമിക്കാൻ ഒരു കൂട്ടം ആളുകൾ ഫ്രസ്ട്രേറ്റഡായി നിൽക്കുകയാണ്. പരിപാടിക്ക് സ്ക്രിപ്റ്റ് എഴുതുന്നവർ നൂറ് ചിന്തകൾക്ക് ശേഷമാണ് സ്ക്രിപ്റ്റ് എഴുതുന്നത്.'
'അതുകൊണ്ട് തന്നെ നല്ലൊരു ഹാസ്യം ഉണ്ടാകുന്നില്ലല്ലോ. പൊളിറ്റിക്കൽ കറക്ട്നെസ്, ബോഡി ഷെയ്മിങ് തുടങ്ങിയുള്ള കാര്യങ്ങൾ വരെ നാലുപാട് നിന്നും ചിന്തിക്കണം. കോമഡിയെന്ന് പറയുന്നത് കാണുക, കേൾക്കുക മറന്ന് കളയുക എന്നതാണ്. അല്ലാതെ മനസിൽ വെക്കരുത്. ഇതുകൊണ്ടൊക്കെയാണ് പക്രുവും ഞാനും ഒരുമിച്ചുള്ള കോമ്പോകൾ കുറഞ്ഞത്. പക്ഷെ ഞങ്ങൾ ഒരു സിനിമ ചെയ്യുന്നുണ്ട്.'

'നീ അവനെ വിറ്റ് കാശുണ്ടാക്കുന്നുവെന്നൊക്കെയാണ് മെസേജ് വരുന്നത്. പിഷാരടിക്കും വലിയ ആക്രമണം നേരിടേണ്ടി വരാറുണ്ട്. അതുപോലെ മമ്മൂക്കയെ ഉപദ്രവിക്കാൻ വേണ്ടി അദ്ദേഹം ചെയ്യുന്ന സിനിമകളിൽ ഫൈറ്റ് ചെയ്യുന്നത് ടിനി ടോമാണെന്ന് പറഞ്ഞ് ഇൻസൾട്ട് ചെയ്യുകയാണ്. ആകെ മൂന്ന് പടത്തിൽ മാത്രമെ മമ്മൂക്കയുടെ ബോഡി ഡബിളായി ഞാൻ അഭിനയിച്ചിട്ടുള്ളു. കുറച്ചുനാൾ മുമ്പ് കണ്ണൂർ സ്ക്വാഡിന്റെ ലൊക്കേഷനിൽ പോയിരുന്നു.'
'അവിടെ വെച്ച് മമ്മൂക്ക എന്നോട് പറഞ്ഞു. നീ എന്റെ അടുത്തിരുന്നാൽ ആളുകൾ പറയും എന്റെ ഫൈറ്റ് ചെയ്തത് നീയാണെന്ന്. അത്രത്തോളം വേദനിപ്പിക്കുന്നുണ്ട്. കലാകാരൻ നശിച്ച് കാണാൻ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്. മമ്മൂക്ക സ്വന്തമായാണ് ഫൈറ്റ് ചെയ്യുന്നത്. ടർബോ ഇറങ്ങിയപ്പോഴും ഇത്തരത്തിലുള്ള ചില മെസേജുകളും മറ്റും വന്നിരുന്നു. മമ്മൂക്ക കഷ്ടപ്പെട്ടാണ് ഒരോന്ന് ചെയ്യുന്നത്.'
'അത് പരിഹസിക്കപ്പെടുമ്പോൾ ബാധിക്കുന്നത് എനിക്കാണ്. മമ്മൂക്കയുടെ സിനിമയുടെ ഭാഗമാകാൻ പറ്റാത്ത അവസ്ഥയാണ്. ഉടൻ വരും ഡ്യൂപ്പാണെന്നുള്ള പരിഹാസം. അദ്ദേഹം തന്നെയാണ് എല്ലാ റിസ്ക്കി ഷോട്ടുകളിലും അഭിനയിക്കുന്നത്. മമ്മൂക്കയുടെ ഓറ എന്താണെന്ന് നമുക്ക് അറിയാവുന്നതല്ലേ..', എന്നാണ് ടിനി ടോം പറഞ്ഞത്.


Click it and Unblock the Notifications