19ാം വയസില്‍ സ്വപ്‌നതുല്യമായ വിദേശ യാത്ര! കിട്ടിയ പുതപ്പ് വരെ പങ്കുവെച്ച മണിച്ചേട്ടന്‍! വികാരഭരിതനായി ടിനി ടോം
മലയാളികള്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്ന കലാകാരന്‍മാരിലൊരാളാണ് കലാഭവന്‍ മണി. മിമിക്രിയും, നാടന്‍ പാട്ടുകളും, സിനിമകളുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ജനുവരി ഒന്നിന് അദ്ദേഹം 55ാം പിറന്നാള്‍ ആഘോഷിച്ചേനെ. പ്രിയപ്പെട്ടവരെല്ലാം പുതുവത്സരത്തില്‍ മണിയെക്കുറിച്ച് വാചാലരായെത്തിയിരുന്നു. ഞങ്ങളെ സംബന്ധിച്ച് പുതുവര്‍ഷം മണിച്ചേട്ടന്റെ ബര്‍ത്ത് ഡേ കൂടിയാണ്. ചേട്ടന്‍ ഇപ്പോഴും ഒപ്പമുണ്ട് എന്ന വിശ്വാസമാണ് ഞങ്ങളെ നയിക്കുന്നതെന്ന് സഹോദരനായ രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പൊരുതി മുന്നേറാനുള്ള കരുത്ത് കിട്ടുന്നത് ചേട്ടനെ ഓര്‍ക്കുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മകളെ ഡോക്ടറാക്കാനായിരുന്നു മണി ആഗ്രഹിച്ചത്. ഫീസ് വാങ്ങിക്കാതെ പാവങ്ങളെ തികിത്സിക്കണമെന്നും അച്ഛന്‍ മകളോട് പറഞ്ഞിരുന്നു. അച്ഛന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും ആ സ്വപ്‌നം സഫലീകരിക്കുകയായിരുന്നു ശ്രീലക്ഷ്മി. സഹപാഠിക്കൊപ്പമുള്ള ശ്രീലക്ഷ്മിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. ഇടയ്ക്ക് മണിയോടൊപ്പമായി മകളും ചാനല്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അച്ഛന്റെ മകള്‍ തന്നെ എന്നായിരുന്നു നിമ്മിയുടെ പ്രകടനം കണ്ടവര്‍ പറഞ്ഞത്. മകള്‍ നന്നായി പാടും. എന്റെ കാസറ്റിലൊക്കെ പാടിയിട്ടുണ്ട് എന്നും മണി പറഞ്ഞിരുന്നു.

ഇപ്പോഴിതാ മണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് വാചാലനായിരിക്കുകയാണ് ടിനി ടോം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ടിനി മണിയെക്കുറിച്ച് എഴുതിയത്. ജനുവരി ഒന്ന്, ഇന്നാണ് മണിച്ചേട്ടന്റെ ജന്മദിനം. എനിക്ക് 19 വയസുള്ളപ്പോളാണ് എന്റെ സ്വപ്ന തുല്യമായ ആദ്യ വിദേശ വിമാനയാത്ര ഗൾഫിലേക്ക്. സെഞ്ച്വറി മമ്മിക്കയും, സിദ്ധിക്കയും, നാദിർഷിക്കയും നയിക്കുന്ന ആ ഷോയിൽ സിനിമയിൽ മുഖം കാണിക്കാത്തവരായി ഞാനും മണിച്ചേട്ടനും മാത്രം, പലപ്പോഴും ഒരുമിച്ച് ഒരുമുറിയിൽ ഒരു കട്ടിലിൽ.
പ്രധാനപ്പെട്ടവരെ സൽക്കരിക്കാനും പുറത്തു കറക്കാനും പ്രവാസികൾ ക്യൂ നിൽക്കുമ്പോൾ ഞങ്ങൾ പലപ്പോഴും ഏകാന്തതയിൽ ആയിരുന്നു. മണിച്ചേട്ടന് പരിചയമുള്ള ആരെങ്കിലുമൊക്കെ വരുമ്പോൾ ഒറ്റയ്ക്കാകുന്ന എന്നെയും കൂട്ടുമായിരുന്നു. അവർ മേടിച്ചു കൊടുക്കുന്ന ഗൾഫ് മുണ്ടും, ഈത്തപ്പഴവും,വാച്ചും, വെൽവെറ്റ് പുതപ്പും ചേട്ടൻ എനിക്കും പങ്കുവെയ്ക്കുമായിരിന്നു. ഒന്നുമില്ലായ്മയിൽ മണിച്ചേട്ടൻ എനിക്ക് അന്ന് പങ്കുവച്ച സമ്മാനങ്ങളാണ് ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ളത് ഹാപ്പി ബർത്ത് ഡേ മണിച്ചേട്ടാ. (മണിച്ചേട്ടന്റെ പരിചയമുള്ള ഒരു ഫാമിലിയിലേക്ക് എന്നെയും കൂട്ടിയപ്പോൾ എടുത്ത ചിത്രം) എന്നായിരുന്നു ടിനി കുറിച്ചത്.
ഞങ്ങളുടെ കൊല്ലവർഷം ആരംഭിക്കുന്നത് ഇങ്ങനെ ആയിരുന്നു. 1.1.1971 ലായിരുന്നു മണി ചേട്ടന്റെ ജന്മദിനം. ന്യൂയർ ഞങ്ങൾക്ക് മണി ചേട്ടന്റെ ജന്മദിന ആഘോഷം കൂടിയായിരുന്നു. ചേട്ടൻ ഒപ്പമുണ്ടെന്ന നല്ല ഓർമ്മകളോടെ ജന്മദിനാശംസകൾ നേരുന്നു ചേട്ടാ എന്നായിരുന്നു മണിയുടെ സഹോദരനായ രാമകൃഷ്ണൻ കുറിച്ചത്.


Click it and Unblock the Notifications











