'എന്റെ കുടുംബം ഇത് കണ്ട് വിഷമിക്കും, അത്ര വെറുക്കപ്പെടേണ്ടവനല്ല ഞാൻ; ഉർവശി ചേച്ചി പറഞ്ഞത് പിന്നീട് മനസിലായി'
തുടരെ റിലീസുകളുമായി കരിയറിലെ മികച്ച സമയത്താണ് ടൊവിനോ തോമസിപ്പോൾ. വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്ന ടൊവിനോ തോമസ് പലപ്പോഴും കരിയറിൽ പരീക്ഷണങ്ങൾക്ക് തയ്യാറായിട്ടുണ്ട്. താരമൂല്യം നിലനിർത്തിക്കൊണ്ട് തന്നെ ചെറിയ കഥാപാത്രങ്ങളും ചെയ്യാൻ തയ്യാറാകുന്നത് ടൊവിനോയെ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നു. ആരാധകർക്കൊപ്പം തന്നെ ഹേറ്റേഴ്സും ടൊവിനോയ്ക്കുണ്ട്. ഒന്നിലേറെ തവണ ടൊവിനോയ്ക്ക് നേരെ ട്രോളുകളും വന്നിട്ടുണ്ട്.
2018 ലെ വെള്ളപ്പൊക്കത്തിന്റെ സമയത്ത് ടൊവിനോ ചെയ്ത സഹായങ്ങളെ പിആർ വർക്ക് എന്ന് ചിലർ പരിഹസിച്ചു. അതേസമയം അന്ന് ടൊവിനോയെ പിന്തുണച്ചവരും ഏറെയാണ്. കഴിഞ്ഞ വർഷം വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയെടുത്ത 2018 എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ടൊവിനോ തോമസിന് ലഭിച്ചു. താൻ ചെയ്ത സഹായങ്ങളുടെ പേരിൽ വന്ന പരിഹാസങ്ങളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ടൊവിനോ. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം.

പ്രശ്നങ്ങളൊക്കെയുണ്ടായ സമയത്ത് എന്റുമ്മാന്റെ പേര് എന്ന സിനിമയുടെ പ്രൊമോഷനാണ്. അന്ന് ഉർവശി ചേച്ചി പറഞ്ഞത് ആളുകൾക്ക് ചെയ്യാൻ അവസരം കിട്ടുകയെന്നത് ഭാഗ്യമാണ്. അതെല്ലാവർക്കും കിട്ടില്ലെന്നാണ്. അന്ന് അതെനിക്ക് പൂർണമായും മനസിലായില്ല. പക്ഷെ പിന്നീട് മനസിലായെന്ന് ടൊവിനോ തുറന്ന് പറയുന്നു. ആർക്കെങ്കിലും നല്ലത് ചെയ്യാൻ നമുക്ക് അവസരങ്ങൾ കിട്ടണം. അങ്ങനെ അവസരം വരികയെന്ന് പറയുന്നത് ഭാഗ്യമാണെന്ന് ടൊവിനോ ചൂണ്ടിക്കാട്ടി.
നടികർ തിലകം എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ സമയത്തുണ്ടായ അപകടത്തെക്കുറിച്ച് മനപ്പൂർവം സംസാരിക്കാതിരുന്നതാണെന്ന് ടൊവിനോ തോമസ് പറയുന്നു. നമ്മളുടെ സന്തോഷങ്ങളല്ലേ ആൾക്കാരുമായി കൂടുതൽ പങ്കുവെക്കേണ്ടത്. ഒരു അക്വേറിയം പാെട്ടി ദേഹത്ത് വീണതാണ്. വെള്ളവും ചില്ലും എല്ലാം കൂടി വന്ന് ഒരാഴ്ച ബെഡ് റെസ്റ്റും കാര്യങ്ങളുമുണ്ടായിരുന്നു. പത്തൻപത് മെെക്രോ സ്റ്റിച്ചസ് ഉണ്ടായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാത്തതിന് മറ്റൊരു കാരണവും ഉണ്ടെന്ന് ടൊവിനോ പറയുന്നു.

കള എന്ന സിനിമയുടെ സമയത്ത് പരിക്ക് പറ്റി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വന്നപ്പോൾ കുഴപ്പമാെന്നും ഇല്ലെന്ന് പറഞ്ഞ് പോസ്റ്റിട്ടു. അതിന് താഴെ വന്ന കമന്റ് ഓ, ചത്തില്ലേ എന്നൊക്കെയാണ്. അതിനും മാത്രം വെറുക്കപ്പെട്ടവനാെന്നുമല്ല ഞാൻ. അതിനും മാത്രം ഞാൻ ആരോടും ഒന്നും ചെയ്തിട്ടുമില്ല. അങ്ങനെ വീണ്ടും പറയാൻ ആൾക്കാർക്ക് അവസരം കൊടുക്കേണ്ടല്ലോ എന്ന് കരുതിയാണ് അടുത്തിടെ പറ്റിയ അപകടത്തെക്കുറിച്ച് പറയാതിരുന്നത്. അവരുടെ സൈക്കോളജി ഇതുവരെ എനിക്ക് മനസിലായിട്ടില്ല.
കുറച്ച് സിനിമകളിൽ അഭിനയിച്ചു എന്നല്ലാതെ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ചത്തില്ലേ എന്നാെക്കെ ചോദിക്കുമ്പോൾ ഞാൻ വിഷമിക്കുന്നതിലും കൂടുതൽ കുടുംബത്തിന് അത് വായിക്കുമ്പോൾ വിഷമിക്കുമെന്നും ടൊവിനോ തോമസ് വ്യക്തമാക്കി. അന്വേഷിപ്പിൻ കണ്ടെത്തും ആണ് ടൊവിനോയുടെ പുതിയ സിനിമ. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും.
ജിനു വി എബ്രഹാം ആണ് സിനിമയുടെ തിരക്കഥാകൃത്ത്. വർഷങ്ങൾക്ക് മുമ്പ് നടന്ന കൊലപാതകവും അത് അന്വേഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ പ്രമേയം. എസ്ഐ ആനന്ദ് നാരായണൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് ടൊവിനോ തോമസ് ചെയ്യുന്നത്.


Click it and Unblock the Notifications