ഇനി അവനെ കാണുകയൊന്നും വേണ്ടെന്ന് ടിപി മാധവൻ; മോഹൻലാലിനെക്കുറിച്ചുള്ള ആ വാദം അംഗീകരിക്കില്ല; ശാന്തിവിള
മോഹൻലാലിനെതിരെ ഒന്നിലേറെ വിമർശനങ്ങൾ അടുത്ത കാലത്ത് വന്നിട്ടുണ്ട്. ഇതിലൊന്നായിരുന്നു അന്തരിച്ച നിർമാതാവ് പികെആർ പിള്ളയെ കാണാൻ നടൻ എത്താതിരുന്നത്. അസുഖം ബാധിച്ച് കിടപ്പിലായപ്പോഴും മോഹൻലാലിനെ നേരിൽ കാണണമെന്ന് ഇദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. മോഹൻലാലിന്റെ ചിത്രം ഉൾപ്പെടെയുള്ള സിനിമകൾ നിർമ്മിച്ചത് ഇദ്ദേഹമാണ്. സംവിധായകൻ ശാന്തിവിള ദിനേശാണ് അന്ന് മോഹൻലാലിനെതിരെ വിമർശനവുമായി രംഗത്ത് വന്നത്.
അൾഷിമേഴ്സ് ബാധിച്ചപ്പോഴും പികെആർ പിള്ളയുടെ ഓർമ്മയിൽ മോഹൻലാലുണ്ടായിരുന്നെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. മോഹൻലാലിനോട് പികെആർ പിള്ളയ്ക്കും നടൻ ടിപി മാധവനുമുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്തിടെ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഇതേക്കുറിച്ച് സംസാരിച്ചത്. മോഹൻലാൽ പികെആർ പിള്ളയ്ക്ക് സാമ്പത്തിക സഹായം നൽകി എന്ന വാദത്തെ സംവിധായകൻ അന്ന് എതിർത്തു.

സാമ്പത്തിക സഹായം അവർക്ക് ആവശ്യമില്ലെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. പികെആർ പിള്ളയ്ക്ക് മോഹൻലാൽ സാമ്പത്തിക സഹായം ചെയ്തിട്ടില്ല എന്നാണ് താൻ വിശ്വസിക്കുന്നത്. അദ്ദേഹത്തിന് അൾഷിമേഴ്സായിരുന്നു. അതിന് എന്ത് മരുന്ന് കൊടുക്കാനാണെന്നും ശാന്തിവിള ദിനേശ് അന്ന് ചോദിച്ചു. പിള്ള സാറിന് കുറച്ച് കാശ് കൊടുക്കണമെന്ന് മോഹൻലാൽ പറഞ്ഞ് കാണും. പക്ഷെ പിള്ള സാറിലേക്ക് അത് എത്തിയില്ല എന്നാണ് എന്റെ വിശ്വാസം.
പികെആർ പിള്ളയുടെ മകൻ ഗോവയിൽ വെച്ച് മരിച്ചു. അതോടെയാണ് അദ്ദേഹം മറവി രോഗത്തിലേക്ക് പോയത്. മകൻ മരിച്ചത് പോലും ഓർമ്മയില്ലാഞ്ഞിട്ടും വീടിന്റെ മുകളിൽ നിന്ന് ഗേറ്റിലേക്ക് നോക്കി ആരെങ്കിലും കടന്ന് വന്നാൽ ലാലു മോനാണോ അത് എന്ന് ചോദിക്കും. ആ ലാലു മോൻ പോയി അദ്ദേഹത്തെ കാണണമെന്നാണ് ഞാനെന്റെ ചാനലിലെ എപ്പിസോഡിൽ പറഞ്ഞത്. ഇത് കണ്ട ബി ഉണ്ണികൃഷ്ണൻ മോഹൻലാലിന് കാണാൻ കൊടുത്തു. അത് കണ്ടയുടനെ പിള്ള സാറുടെ ചികിത്സയ്ക്ക് എത്ര ലക്ഷം വേണമെങ്കിലും തരാം ഇക്കാര്യം ശാന്തിവിള ദിനേശിനെ അറിയിക്കെന്നാണ് മോഹൻലാൽ പറഞ്ഞത്.

ഉണ്ണികൃഷ്ണൻ എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞു. ചിലപ്പോൾ അദ്ദേഹം ഇത് മാറ്റി പറയുമായിരിക്കും. മോഹൻലാലിന്റെ വാഗ്ദാനത്തെക്കുറിച്ച് പികെആർ പിള്ളയുടെ ഭാര്യ രമ പിള്ളയോട് പറഞ്ഞപ്പോൾ ഒരു രൂപ പോലും വേണ്ടെന്നാണ് അവർ പറഞ്ഞത്. അവർ നന്നായാണ് ജീവിക്കുന്നത്. പികെആർ പിള്ളയ്ക്ക് മോഹൻലാലിനെ കാണണമെന്ന് മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂയെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.
ടിപി മാധവനും മോഹൻലാലിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് ആ ആഗ്രഹം അദ്ദേഹം വേണ്ടെന്ന് വെച്ചെന്നും ശാന്തിവിള ദിനേശ് അന്ന് തുറന്നടിച്ചു. ഒരിക്കൽ മാധവേട്ടനെ കണ്ടപ്പോൾ പറഞ്ഞത് എടാ ഇനി എനിക്കാ ആഗ്രഹമില്ല. അവനെ കാണുകയൊന്നും വേണ്ടെന്നാണ്. മമ്മൂട്ടിക്ക് ഒരു വല്യേട്ടൻ ഇമേജാണ്. മോഹൻലാൽ എല്ലാവരോടും കുസൃതി കാണിക്കും.
അതുകൊണ്ടായിരിക്കും മോഹൻലാലിനെ കാണണമെന്ന് പികെആർ പിള്ളയും ടിപി മാധവനുമൊക്കെ പറഞ്ഞതെന്നും ശാന്തിവിള ദിനേശ് അന്ന് ചൂണ്ടിക്കാട്ടി. വാർധക്യത്തിൽ ഒറ്റപ്പെട്ട ടിപി മാധവൻ ഇന്ന് ഗാന്ധിഭവനിലാണ് കഴിയുന്നത്.


Click it and Unblock the Notifications