മണി എന്നെ കാണാൻ വന്നിരുന്നു!; മമ്മൂട്ടി മാത്രമേ ബാക്കിയുള്ളൂ; ഓർമ്മ പോയ ടിപി മാധവൻ പറയുന്നത്
സിനിമാ രംഗത്ത് ഇപ്പോഴും ചർച്ചയാണ് നടൻ ടിപി മാധവന്റെ ജീവിതം. വാർധക്യ കാലത്ത് ഉറ്റവർ ഒപ്പമില്ലാതെ ഗാന്ധിഭവനിൽ ഓർമ്മ നഷ്ടപ്പെട്ട് കഴിയുകയാണ് നടൻ. 500 ൽ അധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച ടിപി മാധവൻ ജീവിതത്തിൽ നേരിടേണ്ടി വന്നത് വിഷമകരമായ ഘട്ടങ്ങളാണ്. കഴിഞ്ഞ ദിവസമാണ് ടിപി മാധവന്റെ ഓർമ്മ നഷ്ടപ്പെട്ടതിനെക്കുറിച്ച് വാർത്ത പുറത്ത് വന്നത്. പലരുടെയും മുഖങ്ങളും പേരുകളും വരെ നടൻ മറന്ന് പോയി.
മലയാള സിനിമയിൽ നിന്നുള്ള ചുരുക്കം പേർ മാത്രമാണ് ടിപി മാധവനെ സന്ദർശിക്കാൻ വന്നത്. സുരേഷ് ഗോപി, ഗണേഷ് കുമാർ, ജയരാജ് വാര്യർ, നടി ചിപ്പി, എം രഞ്ജിത്ത്, മധുപാൽ തുടങ്ങിയവരാണ് നടനെ സന്ദർശിച്ചത്. ടിപി മാധവനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഗാന്ധി ഭവനിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ കാണിക്കുന്നുണ്ട്.

നല്ല സമ്പന്ന കുടുംബത്തിൽ ജനിച്ചയാളാണ് മാധവനെന്ന് ശാന്തിവിള ദിനേശ് പറയുന്നു. സിനിമാക്കാരനായത് കൊണ്ട് അദ്ദേഹത്തെ ഭാര്യ ഉപേക്ഷിച്ചു. പക്ഷെ അവരുടെ മകൻ സംവിധായകനായി സിനിമാ രംഗത്തേക്ക് കടന്ന് വന്നു. ഗാന്ധിഭവനിൽ വന്ന് ടിപി മാധവനെ മകൻ കണ്ടു എന്ന് യൂട്യൂബ് ചാനലുകളിൽ പറഞ്ഞു. നൂറ് ശതമാനം കള്ളമാണത്. അദ്ദേഹത്തെ കാണാൻ മകനും മകളും വന്നിട്ടില്ല. മകളുടെ വിവാഹത്തിന് അദ്ദേഹത്തെ വിളിച്ചിരുന്നു. അദ്ദേഹം പോയില്ല.
ഓർമ്മ നഷ്ടപ്പെട്ട ടിപി മാധവന്റെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഇന്നലെ ഇവിടെ എന്തോ സംഭവിച്ചു എന്നാണ് ഓണത്തിന്റെ പിറ്റേ ദിവസം ഗാന്ധിഭവനിൽ വെച്ച് അദ്ദേഹം പറഞ്ഞത്. തിരുവോണമായിരുന്നെന്ന് മറന്ന് പോയി. പിന്നീട് പറയുന്നത് ഓണം ഗംഭീരമായെന്നും എന്നെ കാണാൻ അച്ഛൻ വന്നെന്നുമാണ്. ഓർമ്മക്കുറവിന്റെ പ്രശ്നങ്ങളാണ്. ടിപി മാധവൻ ഓർമ്മ നഷ്ടപ്പെട്ട് സംസാരിക്കുന്ന വീഡിയോയും ശാന്തിവിള ദിനേശ് കാണിക്കുന്നുണ്ട്.

ഓണത്തിന് സിനിമയിലെ സഹപ്രവർത്തകർ ആരെങ്കിലും വിളിച്ചോ എന്ന് ചോദിക്കുമ്പോൾ സഹപ്രവർത്തകരായി അധികം പേർ ഇല്ലല്ലോ, മമ്മൂട്ടി മാത്രമല്ലേ ഉള്ളൂയെന്നാണ് ടിപി മാധവൻ പറയുന്നത്. കലാഭവൻ മണി എന്നെ കാണാൻ വന്നിരുന്നെന്നും പറയുന്നു. അമ്മ സംഘടനയിൽ നിന്ന് ലഭിക്കുന്ന തുക ഗാന്ധി ഭവനിൽ നിന്ന് വന്ന് സങ്കടം പറയുന്നവർക്ക് കൊടുക്കാറാണെന്നാണ് താൻ അറിഞ്ഞതെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.
ഇനിയും ഒരുപാട് കാലം മാധവേട്ടൻ ജീവിച്ചിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കില്ല. അച്ഛൻ മരിച്ച് പോയി എന്നോ കലാഭവൻ മണി എന്നേ നമ്മളെ വിട്ട് പോയി എന്നോ ഓർക്കാൻ കഴിയാതെ, മമ്മൂട്ടിയൊഴിച്ച് മലയാള സിനിമയിലെ എല്ലാവരും മരിച്ച് പോയി എന്ന് വിശ്വസിക്കുന്ന മാധവേട്ടൻ ഓർമ്മ പോയി എവിടെയെങ്കിലും എത്തുന്നതിന് മുമ്പ് ഈ ദ്രോഹികളുടെ ലോകത്ത് നിന്ന് അന്തസായി വിട പറയട്ടെ എന്ന് മാത്രമേ ഞാൻ പറയൂയെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.
ഹരിദ്വാറിൽ തീർത്ഥാനടത്തിന് പോയപ്പോഴാണ് ടിപി മാധവൻ താമസ സ്ഥലത്ത് കുഴഞ്ഞ് വീണത്. ചില സന്യാസിമാർ ആശുപത്രിയിലെത്തിക്കുകയും പിന്നീട് തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി വിടുകയുമായുമായി. ഏറെ നാളായി ഗാന്ധിഭവനിലാണ് ഇദ്ദേഹം താമസിക്കുന്നത്. രാജ കൃഷ്ണ മേനോൻ, ദേവിക എന്നിവരാണ് ടിപി മാധവന്റെ മക്കൾ.


Click it and Unblock the Notifications











