മകന്റെ വാശിയാണ്, മകളുടെ കല്യാണത്തിന് വിളിച്ചിരുന്നു, പക്ഷെ...; ടിപി മാധവന്റെ വാക്കുകൾ
ദീർഘനാളത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം നടൻ ടിപി മാധവൻ ലോകത്തോട് വിട വാങ്ങി. കുറച്ച് കാലമായി ഓർമ്മ പോയ നടന്റെ ആരോഗ്യ നില മോശമായിരുന്നു. ടിപി മാധവന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടം വലിയ വാർത്താ പ്രാധാന്യം നേടിയതാണ്. മക്കളായി രണ്ട് പേരുണ്ടെങ്കിലും ഇവരാരും ഇദ്ദേഹത്തിനൊപ്പമില്ല. മക്കൾ ചെറിയ കുട്ടികളായിരുന്നപ്പോൾ ബന്ധം ഉപേക്ഷിച്ച് പോയതാണ് നടൻ. ബോളിവുഡിലെ സംവിധായകൻ രാജ കൃഷ്ണ മേനോനാണ് ടിപി മാധവന്റെ മകൻ. ദേവിക എന്നാണ് മകളുടെ പേര്.
മക്കൾ തന്നിൽ നിന്നകന്നതിനെക്കുറിച്ച് ഒരിക്കൽ ടിപി മാധവൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മക്കൾ രണ്ട് പേരും നല്ല നിലയിലാണെങ്കിലും താനുമായി സംസാരിക്കാറില്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. മകൾ ബാംഗ്ലൂരിൽ പഠിച്ചതാണ്. അവിടെയുള്ള കന്നഡികനായ ഒരു ലെദർ എക്സ്പോർട്ടറെ വിവാഹം ചെയ്തു.

ആ കല്യാണത്തിന്റെ സമയത്ത് എന്നെ അറിയിച്ചിരുന്നു. പിന്നീട് ബന്ധമുണ്ടായില്ല. മകന്റെ വാശി എനിക്കിഷ്ടപ്പെട്ടു. ആ വാശിക്ക് അവൻ സിനിമയിൽ തന്നെ നിന്നു. മക്കളെ വിളിക്കണമെന്ന് തോന്നിയിട്ടുണ്ട്. പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട്. പിന്നെ വേണ്ടെന്ന് വെച്ചു. ദുരഭിമാനമല്ല, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. ഗാന്ധിഭവനിൽ താൻ നല്ല രീതിയിലാണ് കഴിയുന്നതെന്നും അന്ന് ടിപി മാധവൻ പറഞ്ഞു.
മകനെ കാണണമെന്ന് അവസാന കാലത്ത് ടിപി മാധവൻ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം ഗാന്ധി ഭവനിൽ പറഞ്ഞതുമാണ്. എന്നാൽ ടിപി മാധവനെ കാണാൻ മകൻ വന്നില്ല എന്നാണ് പുറത്ത് വന്ന വിവരം. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ ടിപി മാധവന്റെ മക്കൾക്കെതിരെ വ്യാപക വിമർശനം വന്നിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് രാജ കൃഷ്ണ മേനോൻ സംസാരിക്കുകയും ചെയ്തു.

അച്ഛൻ ഞങ്ങളെ നോക്കിയിട്ടില്ല. ജീവിതത്തിൽ ആകെ കണ്ടത് രണ്ട് തവണയാണ്. അമ്മ ഗിരിജയാണ് ഞങ്ങളെ വളർത്തിയത്. ഏറെ പ്രതിസന്ധികൾ നേരിട്ടാണ് അമ്മ തന്നെയും സഹോദരിയെയും വളർത്തിയതെന്നും രാജ കൃഷ്ണ മേനോൻ പറഞ്ഞു. 89 വയസിലാണ് ടിപി മാധവൻ ലോകത്തോട് വിട പറഞ്ഞത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യ നില മോശമായപ്പോൾ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയുമുണ്ടായി.
സുധ എന്നാണ് ടിപി മാധവന്റെ മുൻഭാര്യയുടെ പേര്. താൻ സിനിമാ രംഗത്തേക്ക് വന്നതിൽ ഭാര്യക്ക് എതിർപ്പുണ്ടായിരുന്നെന്നും ഇതാണ് വേർപിരിയലിന് കാരണമായതെന്നും നടൻ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പ് പരസ്യ ഏജൻസി നടത്തുകയായിരുന്നു ടിപി മാധവൻ. പ്രൊഫസർ എൻപി പിള്ളയാണ് ടിപി മാധവന്റെ പിതാവ്. 1975 ൽ പുറത്തിറങ്ങിയ രാഗം ആണ് ടിപി മാധവന്റെ ആദ്യ സിനിമ. 600 ലേറെ സിനിമകളിൽ നടൻ അഭിനയിച്ചു. 2015 മുതൽ പത്തനാപുരം ഗാന്ധിഭവനിലാണ് ടിപി മാധവൻ കഴിഞ്ഞത്.


Click it and Unblock the Notifications











