മോഹൻലാലിനോടും മമ്മൂട്ടിയോടും ഇങ്ങനെ ചെയ്യുമോ, കലാഭവൻ മണിക്ക് വേണ്ടി സംസാരിച്ചപ്പോഴുണ്ടായ പ്രശ്നം: സെൻകുമാർ
അന്തരിച്ച നടൻ കലാഭവൻ മണിയെക്കുറിച്ച് സംസാരിച്ച് ടിപി സെൻകുമാർ ഐപിഎസ്. കലാഭവൻ മണി ഫോറസ്റ്റ് ഓഫീസർമാരെ ആക്രമിച്ചു എന്ന കേസിൽ പൊലീസ് സമീപനത്തെ താൻ വിമർശിച്ചതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായെന്ന് ഇദ്ദേഹം പറയുന്നു. അന്ന് ജയിൽ ഡിജിപി ആയിരുന്നു ടിപി സെൻകുമാർ. കലാഭവൻ മണിയെക്കുറിച്ച് ഞാനൊരു പ്രസ്താവന നടത്തിയിരുന്നു. ഞാൻ എഡിജി ഇന്റലിജൻസായിരിക്കുന്ന സമയം. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഓഫീസർ ഉണ്ടായിരുന്നു. തൃശൂർ എസ്പിയാണ്. അയാൾ എന്നെ കാണാൻ വന്നു.
സാറെ ഞങ്ങൾ എല്ലാ എയർപോർട്ടിലും ആൾക്കാരെ നിർത്തിയിരിക്കുകയാണെന്ന് പറഞ്ഞു. എന്ത് പറ്റിയെന്ന് ഞാൻ ചോദിച്ചു. കലാഭവൻ മണി വന്നാൽ ഉടനെ അറസ്റ്റ് ചെയ്യാൻ വേണ്ടിയാണെന്ന് പറഞ്ഞു. കലാഭവൻ മണിയും അയാളുടെ ഫ്രണ്ടും ഭാര്യയും അതിരപ്പള്ളിയിൽ പോയി തിരിച്ച് വരുന്ന വഴി അവരുടെ കാർ ഫോറസ്റ്റുകാർ തടയുകയുണ്ടായി.

അങ്ങനെ ഇഷ്യുവായി, ഫോറസ്റ്റുകാരെ ആക്രമിച്ചു എന്ന് പറഞ്ഞ് കേസെടുത്തിരിക്കുകയാണെന്ന് പറഞ്ഞു. എന്താടോ ഒഫൻസ് എന്ന് ഞാൻ ചോദിച്ചു. കലാഭവൻ മണിയെ നിങ്ങൾ ഓടിച്ചിട്ട് പിടിക്കുന്നുണ്ടല്ലോ അങ്ങനെ മോഹൻലാലിനെയോ മമ്മൂട്ടിയെയോ ഇങ്ങനെ ചെയ്യുമോ എന്നും ഞാൻ ചോദിച്ചു. അയാൾ വളരെ പാവപ്പെട്ട പശ്ചാത്തലത്തിൽ നിന്നും ഒന്നുമില്ലാതെ വന്നതാണ്, അങ്ങനെയുള്ള ഗ്രൂപ്പിന് ആ പരിഗണന കൊടുക്കണ്ടേ. പൊലീസ് അസോസിയേഷന്റെ സമ്മേളനത്തിൽ ഞാൻ ഇക്കാര്യം പറഞ്ഞു.
പാെലീസിന്റെ സ്വഭാവം നമ്മൾ മാറ്റിയിട്ടില്ല, കറുത്തവരെ കാണുമ്പോൾ ചവിട്ടിക്കൂട്ടുകയും വെളുത്തവരെ കാണുമ്പോൾ സല്യൂട്ട് ചെയ്യുകയും ചെയ്യുന്ന സ്വഭാവമാണ് ഇപ്പോഴും നമ്മൾ ഫോളോ ചെയ്യുന്നത്. അത് മാറ്റണം എന്ന് പറഞ്ഞ് ഞാൻ പൊലീസിന് ഉപദേശമൊക്കെ കൊടുത്തതാണ്. ഇത് ഭയങ്കര സെൻസേഷനായി. ഫോറസ്റ്റുകാർ ഹെെക്കോടതിയിൽ കേസ് കൊടുത്തു. ഞാൻ പറഞ്ഞ കാര്യം അതിൽ മെൻഷൻ ചെയ്യുന്നുണ്ട്. ജഡ്ജ് അത് എടുത്ത് വെച്ച് ഞാനൊരു പ്രതി എന്ന നിലയിൽ ബിഹേവ് ചെയ്യാൻ തുടങ്ങി. തന്നോട് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വിരോധമാണ് തനിക്കെതിരെ ഇങ്ങനെയൊരു നീക്കം നടക്കാൻ കാരണമെന്നും ടിപി സെൻകുമാർ പറഞ്ഞു. ബ്രേവ് ടോക്സിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

പൊലീസും കലാഭവൻ മണിയും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് നേരത്തെ റിട്ട. എസ്പി ആർകെ ജയരാജൻ സംസാരിച്ചിരുന്നു. ഞാനൊരു കലാകാരൻ അല്ലേ, എന്തിനാണ് പൊലീസുകാർ എന്നെ വേട്ടയാടുന്നതെന്ന് താൻ ചാലക്കുടിയിൽ പൊലീസ് ഓഫീസറായി ചാർജെടുത്ത സമയത്ത് കലാഭവൻ മണി ചോദിച്ചിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞത്. മണിയുടെ ശക്തിയും ദൗർബല്യവും സുഹൃത്തുക്കളായിരുന്നു. ഒരു പ്രശ്നത്തിൽ സുഹൃത്തുക്കൾ പറഞ്ഞത് കേട്ട് പൊലിസുകാരെല്ലാം തനിക്കെതിരാണെന്ന് മണി കരുതിയെന്നും ആർകെ ജയരാജൻ അന്ന് പറഞ്ഞു.
2016 ലാണ് കലാഭവൻ മണി മരിച്ചത്. മരണ കാരണം സംബന്ധിച്ച് അന്ന് അഭ്യൂഹങ്ങൾ വന്നു. അന്വേഷണ സംഘത്തിന്റെ ഭാഗമായ ഉണ്ണിരാജൻ ഐപിഎസ് മണിയുടെ മരണത്തിന് അമിത മദ്യപാനമാണ് കാരണമെന്ന് തുറന്ന് പറഞ്ഞിരുന്നു. ഡയബറ്റിക് പേഷ്യന്റായിരുന്നു മണി. ടാബ്ലെറ്റ് കഴിച്ചാൽ അതിന്റെ കൂടെ മദ്യം കഴിക്കാൻ പറ്റില്ല. ന്റെ അസുഖം മണി അവഗണിച്ചു എന്നാണ് മനസിലായത്. മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബിയറാണ്. അഞ്ചാം തിയതിയാണ് ആശുപത്രിയിലാകുന്നത്. നാലാം തിയതി മണി കുടിച്ചത് 12 കുപ്പിയോളം ബിയറാണെന്നും ഇദ്ദേഹം തുറന്ന് പറഞ്ഞു. സഫാരി ചാനലിലായിരുന്നു തുറന്ന് പറച്ചിൽ.


Click it and Unblock the Notifications











