ഇവനെ വേണ്ടെന്ന് ചിലർക്ക് തോന്നിയാൽ പിന്നെ വിളിക്കില്ല; കലാ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഉല്ലാസ് പന്തളം
മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഉല്ലാസ് പന്തളം. മിമിക്രിയില്‍ നിന്ന് വെള്ളിത്തിരയിലേക്ക് വരെ എത്തിയ താരം തന്റെ കരിയറിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോള്‍. കോമഡി സ്റ്റാര്‍സ് അടക്കം ടെലിവിഷന്‍ പരിപാടികളൊക്കെ കിട്ടിയത് ജീവിതത്തില്‍ വലിയൊരു അനുഗ്രഹമായിരുന്നു. കലാകാരന്‍ ആണെന്ന് കരുതി പ്രോഗ്രാം ഇല്ലാതെയാവുമ്പോള്‍ എന്ത് പണിയ്ക്കും ഇറങ്ങാറുണ്ടായിരുന്നു എന്നാണ് ഉല്ലാസിപ്പോള്‍ പറയുന്നത്. ഒരു കാലത്ത് പെയിന്റ് പണി അടക്കം പലതിനും പോയതിനെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നു.
കരിയറില്‍ പലപ്പോഴും അവസരങ്ങള്‍ ഇല്ലാതായി പോവുന്നതിന്റെ കാരണത്തെ കുറിച്ചും ഉല്ലാസ് സൂചിപ്പിച്ചിരുന്നു. ഇവനെ വേണ്ടെന്ന് തോന്നിയാല്‍ പിന്നെ വിളിക്കില്ല. അത്തരത്തില്‍ തനിക്കുണ്ടായ ചില അനുഭവങ്ങളെ കൂടി മുന്‍നിര്‍ത്തിയാണ് ഉല്ലാസ് തന്റെ കലാജീവിതത്തെ കുറിച്ചിപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായി വായിക്കാം...

ഉല്ലാസ് എന്നായിരുന്നില്ല ആദ്യം തനിക്ക് അച്ഛനിട്ട പേര്. നീല ലോഹിതദാസന്‍ എന്നായിരുന്നു. അമ്മ പറഞ്ഞ് കേട്ടിട്ടുള്ള അറിവാണിത്. പിന്നീട് അമ്മയുടെ അമ്മാവനാണ് ആ പേര് മാറ്റി തന്നത്. എന്നിട്ട് ഉല്ലാസ് എന്ന പേരിട്ടു. തന്റെ ആദ്യ പേര് മാറ്റി തന്നതില്‍ അമ്മയോട് വലിയ കടപ്പാടുണ്ട്. മോശമായത് കൊണ്ടല്ല. എന്നാല്‍ പ്രൊഫഷണല്‍ സ്റ്റേജില്‍ കയറുന്ന സമയം വരെയും എന്റെ പേര് ഉല്ലാസ് എന്നായിരുന്നു. സ്റ്റേജില്‍ കയറി തുടങ്ങിയപ്പോഴാണ് പേരിനൊപ്പം സ്ഥലപ്പേര് കൂടി ചേര്‍ത്ത് ഉല്ലാസ് പന്തളം ആയതെന്ന് താരം പറയുന്നു.

യാദൃശ്ചികമായി കലാകാരനായ വ്യക്തിയാണ് താനെന്ന് പറയുകയാണ് ഉല്ലാസ് പന്തളം. പ്രശസ്ത ഗായകനായ പന്തളം ബാലനാണ് എന്നെ പ്രൊഫഷണല്‍ ട്രൂപ്പിലേക്ക് കൊണ്ട് വരുന്നത്. അന്നൊക്കെ പന്തളം ബാലന്റെ ഗാനമേള ഒക്കെ പ്രശസ്തമായിരുന്നു. തിരുവനന്തപുരത്തെ സംഗീത കോളേജില്‍ ആയിരുന്നു എന്റെ ആദ്യ വേദി. അതിന് മുന്‍പ് സ്റ്റേജിലൊന്നും ഞാന്‍ കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സഭാകമ്പം ഉണ്ടായിരുന്നു. അതിപ്പോഴും തനിക്കൊപ്പം ഉണ്ടെന്നാണ് താരം പറയുന്നത്. പെയിന്റിന്റെ പണിയ്ക്ക് ഒക്കെ പോകുന്ന സമയത്താണ് മിമിക്രി ചെയ്ത് തുടങ്ങിയതും. പെയിന്റിങ്ങിന് കിട്ടുന്ന കൂലി തന്നെയാണ് സ്‌റ്റേജിലും കിട്ടുക. പലപ്പോഴും അതിനേക്കാളും കുറവുമായിരിക്കും. ലീഡിങ് കോമേഡിയന്‍ ആകണമെന്ന് ഞാനന്ന് ആഗ്രഹിച്ചു. അങ്ങനെയാണെങ്കില്‍ കൂടുതല്‍ പ്രതിഫലം കിട്ടും. തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 20 രൂപയാണെന്നും ഉല്ലാസ് പറയുന്നു.

മിമിക്രിക്കാരായി ജീവിക്കുന്നവര്‍ക്ക് സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളുണ്ട്. തനിക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളെ കുറിച്ച് ഉല്ലാസും പറഞ്ഞിരുന്നു. സീസണുകളില്‍ മാത്രമാണ് മിമിക്രി അവതരിപ്പിക്കാന്‍ അവസരം ലഭിക്കുക. ഓണം, ക്രിസ്മസ്, ഉത്സവങ്ങള്‍, കൂടാതെ ഒരു 10 പരിപാടികള്‍ വേറെയും കിട്ടുമായിരിക്കും. ബാക്കിയുള്ള സമയം നാട്ടില്‍ പണിക്ക് പോയാണ് ജീവിച്ചിരുന്നത്. പെയിന്റിങ് പണിക്ക് പോകുന്ന സമയത്താണ് കോമഡി സ്റ്റാര്‍സില്‍ അവസരം ലഭിക്കുന്നത്. അതു ജീവിതത്തില്‍ വലിയൊരു അനുഗ്രഹമായി.

അതേ സമയം പല കാരണങ്ങള്‍ കൊണ്ടും നമുക്ക് അവസരങ്ങള്‍ നഷ്ടപ്പെടാമെന്ന് കൂടി താരം വ്യക്തമാക്കുന്നു. ഇവനെ വേണ്ട എന്ന് ചിലര്‍ക്ക് തോന്നിയാല്‍ പിന്നെ അവര്‍ വിളിക്കില്ല. ചിലപ്പോഴൊക്കെ നമ്മുടെ നിലപാടുകള്‍ ഇഷ്ടപ്പെടാത്തത് കൊണ്ടാവും. എന്തൊക്കെ വന്നാലും എന്റെ ശരികള്‍ നോക്കിയാണ് ഞാന്‍ മുന്നോട്ട് പോവുന്നത്. കൊവിഡ് വന്നപ്പോള്‍ ഒരുപാട് കലാകാരന്മാര്‍ക്ക് ജോലി പോയി. അങ്ങനെ വന്ന സാഹചര്യത്തിലാണ് ഉല്ലാസ് പന്തളം എന്റര്‍ടെയിന്‍മെന്റ്‌സ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്ന് താരം പറയുന്നു.


Click it and Unblock the Notifications