'ഉപജീവനമാര്‍ഗം സിനിമ, മറ്റൊന്നും ഉപജീവന മാര്‍ഗമാക്കുകയില്ല, ഇതുവരെയും ഞാൻ ഒന്നിന് പിന്നാലെയും ഓടിയിട്ടില്ല'
കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ നടൻ സുരേഷ് ഗോപി മോദി സർക്കാരിൻ്റെ മൂന്നാം മന്ത്രിസഭയിൽ നിന്ന് രാജിവെയ്ക്കുമെന്ന തരത്തിൽ ഒരിടയ്ക്ക് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകൾ അപ്പാടെ തള്ളി സുരേഷ് ഗോപി തന്നെ പിന്നീട് രംഗത്തെത്തി. പ്രധാനപ്പെട്ട നാല് സിനിമകൾക്ക് വാക്കുകൊടുത്തതാണ് താരത്തിന്റെ ഈ തീരുമാനത്തിന് കാരണമെന്ന തരത്തിലാണ് അന്ന് വാർത്തകൾ പ്രചരിച്ചത്. സിനിമ അഭിനയത്തിന്റെ കാര്യത്തിൽ സുരേഷ് ഗോപിക്ക് തടയിട്ടിരുന്നു കേന്ദ്രം.
പിന്നീട് വർഷത്തിൽ ഒരു സിനിമ മാത്രം എന്ന അമിത് ഷായുടെ നിർദേശം സുരേഷ് ഗോപി അംഗീകരിച്ചു. ഒപ്പം ചില നിർദേശങ്ങളും നൽകിയിരുന്നു. അതിന്റെ ഭാഗമായി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് സൈറ്റിൽ ഓഫീസ് തുറന്നിട്ടുണ്ട്. സിനിമ ഉപജീവനമാർഗമാണെന്നും മറ്റൊന്നും ഉപജീവന മാര്‍ഗമാക്കുകയില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും പറയുകയാണിപ്പോൾ നടൻ.

മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... കേന്ദ്രമന്ത്രി എന്ന റോൾ എഞ്ചോയ് ചെയ്യാൻ ശ്രമിക്കുകയാണ്. ഞാൻ ഒരു ഇമോഷണൽ ബീസ്റ്റാണ്. ഫ്രസ്ട്രേഷൻ എന്നിലേക്ക് കൊണ്ടുവന്ന് പമ്പ് ചെയ്യുന്ന ചില റിസോഴ്സ് ഫുൾ ഏരിയകളുണ്ട്.
എന്റെ വരുമാനം... എന്റെ പാഷൻ. എന്റെ പാഷനായിരിക്കണം എന്റെ വരുമാനത്തിന് വഴിയൊരുക്കേണ്ടതെന്ന് പറയുന്നത് എന്റെ നിർബന്ധമാണ്. ഇത് ആവണമെന്ന് നിർബന്ധമില്ല. പക്ഷെ ഇതാവേണ്ടത് സംവിധാനത്തിന്റെ നിർബന്ധമാണെങ്കിൽ വഴങ്ങി ഞാൻ ആ ജോലി ചെയ്യും. പക്ഷെ എന്റെ സമ്പാദന മാർഗം കൂടി നടന്നില്ലെങ്കിൽ ഉണ്ടാകുന്ന ഫ്രസ്ട്രേഷനുണ്ട്. ആര് വിചാരിച്ചാലും അത് തടയാൻ പറ്റില്ല.
ഇക്കാര്യങ്ങളെല്ലാം ലീഡർഷിപ്പ് മനസിലാക്കിയോ എന്ന് ചോദിച്ചാൽ മനസിലാക്കിയെന്ന് പറയേണ്ടി വരും. അതെങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ല. ഞാൻ അതിന് വേണ്ടി ശ്രമിച്ചതുമില്ല. രണ്ട് പ്രാവശ്യം കണ്ടപ്പോഴും ഞാൻ പറയുന്നത് ചെയ്യാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എല്ലാം ഹിന്ദിയിലാണ് പറഞ്ഞത്. എന്റെ പാഷൻ ഞാൻ ചെയ്ത് തുടങ്ങിയപ്പോൾ അമിത്ഷാ ജി മാത്രം അറിഞ്ഞു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
എന്റെ ഷൂട്ടിങ് സൈറ്റിൽ എനിക്ക് ഓഫീസുണ്ട്. സ്റ്റെ കണക്ടഡ് എന്ന സംവിധാനം ഇരുപത്തിനാല് മണിക്കൂറും ഉപയോഗിക്കുന്നുണ്ട്. ചിലപ്പോൾ വിനോദ് ഖന്ന, ചിരഞ്ജീവിയൊക്കെ ഇതുപോലെ ഷൂട്ടിങ് സൈറ്റിൽ ഓഫീസിട്ട് പ്രവർത്തിച്ചിട്ടുണ്ടാകും. ഈ രീതിയിൽ സ്മൂത്ത്നെസ് ഇല്ലെങ്കിലും എനിക്ക് കൂടുതലൊന്നും ഡിമാന്റ് ചെയ്യാൻ കഴിയില്ല. പിന്നെ എല്ലാവർഷവും സിനിമ ചെയ്യാൻ പറ്റില്ല.

സിനിമ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. സിനിമയാണ് എന്റെ ഉപജീവനമാര്‍ഗം. മറ്റൊന്നും ഉപജീവന മാര്‍ഗമാക്കാന്‍ ഞാൻ ഉദ്ദേശിച്ചിട്ടില്ല. എനിക്ക് എല്ലാം ദൈവം കൊണ്ട് തന്നതാണ്. രാഷ്ട്രീയ ജീവിതം പോലും. പാപ്പൻ സിനിമ പോലും സംഭവിച്ചതാണ്. നെഞ്ചത്ത് കൈവെച്ച് പറയാം ഞാൻ ഒന്നിന് പിന്നാലെയും ഓടിയിട്ടില്ല. അതുപോലെ മലയാളം ഞാൻ പഠിച്ചിട്ടില്ല. എനിക്ക് അക്ഷരമാല അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഞാൻ ഇതൊന്നും ആഗ്രഹിച്ചതുമല്ല മോഹിച്ചതുമല്ല. എന്റെ വിജയം ഒരു ചരിത്രമാണെന്ന് അവർ പറഞ്ഞു. അതിന്റെ മഹത്വം പറഞ്ഞപ്പോൾ എനിക്ക് വഴങ്ങേണ്ടിവന്നു. ഞാൻ എന്നും എന്റെ നേതാക്കളെ അനുസരിക്കും. സിനിമ എനിക്ക് പാഷനാണ്. അതില്ലെങ്കിൽ ഞാൻ ചത്തുപോകും എന്നാണ് സിനിമയിൽ അഭിനയിക്കുന്നതിൽ നിയന്ത്രണം വന്നപ്പോൾ മുമ്പ് സുരേഷ് ഗോപി പറഞ്ഞത്.
ഒറ്റകൊമ്പനാണ് അണിയറയിൽ ഒരുങ്ങുന്ന സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ. സിനിമ ഈ വർഷം തിയേറ്ററുകളിലെത്തിയേക്കും. സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇപ്പോൾ വളരെ സെലക്ടീവാണ് താരം.


Click it and Unblock the Notifications