'കൂടെയുണ്ടായിരുന്നവർ ആരുമില്ല, ഉണ്ണി മുകുന്ദന് ഫ്രസ്‌ട്രേഷൻ'; മാർക്കോയിൽ നിന്നിറങ്ങിയില്ലേയെന്ന് കമന്റ്
നടൻ ഉണ്ണി മുകുന്ദനെതിരെ മാനേജർ വിപിൻ കുമാർ നൽകിയ പരാതി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ച് മർദ്ദിച്ചു എന്നാണ് ആരോപണം. പൊലീസിന് പുറമെ സിനിമാ സംഘടനയായ ഫെഫ്കയിലും ഉണ്ണി മുകുന്ദനെതിരെ വിപിൻ കുമാർ പരാതി നൽകിയിട്ടുണ്ട്. ഇൻഫോ പാർക്ക് പൊലീസ് പരാതിക്കാരന്റെ മൊഴിയെടുത്തു. ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് വിപിൻ കുമാർ സോഷ്യൽ മീഡിയ പോസ്റ്റിട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണമെന്നാണ് പരാതിയിൽ പറയുന്നത്. ഉണ്ണി മുകുന്ദന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ പരാജയമായിരുന്നു. ഇതിനിടെ മറ്റൊരു സിനിമയെ പ്രശംസിച്ച് മാനേജർ പോസ്റ്റിട്ടതാണ് നടനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം മാനേജരായി പ്രവർത്തിക്കുന്ന വ്യക്തിയാണ് പരാതിക്കാരൻ.


സംഭവത്തിൽ വ്യാപക വിമർശനമാണ് ഉണ്ണി മുകുന്ദനെതിരെ വരുന്നത്. ഇതാദ്യമായല്ല നടൻ ഇത്തരം വിവാദങ്ങളിൽ അകപ്പെടുന്നത്. തുടരെ വിവാദങ്ങൾ വരുന്നതിന് കാരണം നടന്റെ ഭാഗത്ത് തെറ്റുള്ളത് കൊണ്ട് തന്നെയാണെന്ന് വാദമുണ്ട്. മാർക്കോ എന്ന സിനിമ ചെയ്ത ശേഷം ഉണ്ണി മുകുന്ദൻ ആ കഥാപാത്രത്തിൽ നിന്നും ഇറങ്ങിയില്ലേ എന്നും കമന്റുകളുണ്ട്.
'മർദ്ദിക്കാനും മാത്രം അപകർഷതയും അരക്ഷിതത്വബോധവും പക്വത ഇല്ലായ്മയും ആണോ മറ്റൊരാളുടെ വിജയത്തിൽ?' എന്നാണ് ഒരാളുടെ ചോദ്യം. 'മാർക്കോ മോഡ് ഓൺ', 'ഇവൻ ടൊവിനോയുടെ ക്ലോസ് ഫ്രണ്ട് ആണെന്നൊക്കെ തള്ളിയത് വെറുതെ ആണല്ലേ, ഒരാളുടെ പടം നന്നാവുന്നത് കണ്ടിട്ട് അവന് സഹിക്കുന്നില്ല കഷ്ടം','ഇത് സത്യമായിരിക്കാം, കാരണം ഉണ്ണി പബ്ലിക്കായി മുൻകോപം പല തവണ കാണിച്ചിട്ടുണ്ട്', 'ഉണ്ണിയുടെ ഏറ്റവും വലിയ കോപറ്റീറ്റർ ആണ് ടൊവിനോ അവന്റെ പടം ഹിറ്റായാൽ ഉണ്ണിക്ക് സഹിക്കുമോ' എന്നിങ്ങനെ കമന്റുകൾ നീളുന്നു. അതേസമയം ഉണ്ണി മുകുന്ദന്റെ ഭാഗം കേൾക്കാതെ വിമർശിക്കരുതെന്ന് പറയുന്നവരുമുണ്ട്.

ഉണ്ണി മുകുന്ദനെതിരെ രൂക്ഷ വിമർശനമാണ് വിപിൻ കുമാർ മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചത്. ഇന്ന് രാവിലെ എന്നെ വിളിച്ച് താമസിക്കുന്ന സ്ഥലത്ത് നിന്നും പാർക്കിംഗിലേക്ക് വരാൻ പറഞ്ഞു. എന്നിട്ട് അസഭ്യം പറഞ്ഞ് മർദ്ദിക്കുകയായിരുന്നു. കൂടുതൽ കാര്യങ്ങൾ പിന്നീട് അറിയിക്കാം. ആറ് വർഷമായി പുള്ളിക്കൊപ്പം വർക്ക് ചെയ്യുന്നുണ്ട്. പുള്ളിയുടെ ടീസിംഗും കാര്യങ്ങളും കൊണ്ടാണ് നിന്നത്. ഈയടുത്ത കാലത്ത് പുള്ളിക്ക് കുറേ ഫ്രസ്ട്രേഷനും കാര്യങ്ങളുമുണ്ട്. മാർക്കോയ്ക്ക് ശേഷം ഒരു പടം കറക്ടായി കിട്ടിയിട്ടില്ല.
ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ടു. പിന്നെ പുള്ളി സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്നും ഗോകുലം മൂവീസ് പിന്മാറി. അതിന്റെ ഫ്രസ്ട്രേഷനുണ്ട്. കൂടെയുള്ളവരോടാണ് പുള്ളി ഫ്രസ്ട്രേഷൻ തീർക്കുന്നത്. കൂടെയുണ്ടായിരുന്ന ആരും ഇപ്പോൾ കൂടെയില്ല. അതെല്ലാം എനിക്ക് കേൾക്കാൻ പറ്റുമോ.
നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടപ്പോൾ പുള്ളിക്ക് പിടിച്ചില്ല. മാനേജർ പരിപാടി വേണ്ടെന്ന് പുള്ളി അന്ന് രാത്രി എന്നെ വിളിച്ച് പറഞ്ഞു. ഞാൻ ഓക്കെ പറഞ്ഞു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും അതൊക്കെ വഴിയേ പറയാമെന്നും പരാതി നൽകിയ ശേഷം വിപിൻ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിൽ മാധ്യമങ്ങളോട് ഉണ്ണി മുകുന്ദൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. മാർക്കോ സൂപ്പർഹിറ്റായി ഉണ്ണിയുടെ താരമൂല്യം കുതിച്ചുയർന്ന ഘട്ടത്തിലാണ് ആരോപണം വരുന്നത്. നടന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് മാർക്കോ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications