അഭിനയമോഹം കൊണ്ട് ഗുജറാത്തിൽ നിന്നും കേരളത്തിലെത്തി, വീട് പണയം വെച്ച് സിനിമയെടുത്തു, വില്ലനും നായകനുമായ ഉണ്ണി
പതിനാല് വർഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ് ഉണ്ണി മുകുന്ദൻ. ബോംബെ മാർച്ച് 12 എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ നസ്ലിന്റെ പ്രായമെ ഉണ്ണിക്കുണ്ടായിരുന്നുള്ളു. മകന്റെ സിനിമാ മോഹത്തിന് മാതാപിതാക്കളും പിന്തുണ അറിയിച്ചതോടെയാണ് ഗുജറാത്തിൽ നിന്ന് കേരളത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളുമായി ഉണ്ണി എത്തുന്നത്. ഗോഡ്ഫാദറോ സിനിമ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമോ അല്ലാതിരുന്നതുകൊണ്ട് തന്നെ ഇനിയങ്ങോട്ടുള്ള വഴി കഠിന്യമേറിയതാണെന്ന് ഉണ്ണിക്ക് ഉറപ്പായിരുന്നു.
ആഗ്രഹിച്ച് നേടിയെടുക്കാൻ രാപ്പകൽ ഇല്ലാതെ അധ്വാനിച്ചു. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. മലയാള സിനിമയുടെ മുൻനിരയിൽ സിനിമാ മോഹം അവസാനിക്കും വരെ താനും ഉണ്ടാകണമെന്ന് ഉണ്ണിക്ക് നിർബന്ധമുണ്ട്. മല്ലു സിങ്ങിന്റെ വിജയത്തിനുശേഷമാണ് പോരാടാനുള്ള ധൈര്യം താരത്തിന് ലഭിച്ചത്. പലതവണ വീണിട്ടും പരിശ്രമം തുടർന്നുകൊണ്ടേയിരുന്നു.

പതിനാല് വർഷത്തിലേറെയായുള്ള കഠിനാധ്വാനത്തിന്റെ ഫലമായാണ് മാർക്കോയ്ക്ക് ലഭിച്ച വരവേൽപ്പിനെ ഉണ്ണി കണ്ടത്. എന്നാൽ വിവാദങ്ങൾ നടനെ വിട്ടൊഴിയുന്ന മട്ടില്ല. മർദ്ദിച്ചുവെന്ന മുൻ മാനേജരുടെ പരാതി കേസായതോടെ നടന്റെ കരിയർ വീണ്ടും തുലാസിലായിരിക്കുകയാണ്. എന്നാൽ താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്ന നിലപാടിൽ തന്നെയാണ് നടൻ ഉറച്ച് നിൽക്കുന്നത്.
മർദ്ദിച്ചുവെന്ന് തെളിഞ്ഞാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമാ അഭിനയം താൻ അവസാനിപ്പിക്കുമെന്നാണ് വാർത്താസമ്മേളനത്തിൽ നടൻ പറഞ്ഞത്. ഒരു ലോബിയുടേയും ഗ്യാങ്ങിന്റേയും ഭാഗമല്ലായെന്നതാണ് നടന് നിരന്തരമായി തിരിച്ചടികൾ ഉണ്ടാകാനും കരിയറിൽ വീഴ്ചകൾ വരാനും കാരണമെന്നാണ് സിനിമാ പ്രേമികളായ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. തനിക്കെതിരെ ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നതിനെ കുറിച്ച് ഉണ്ണിയും ബോധവാനാണ്.
വിപിൻ കുമാർ എന്നെ കുറിച്ച് പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ പറഞ്ഞത് എന്റെ സ്വഭാവത്തിന് പ്രശ്നമുണ്ടെന്നാണ്. എന്താണ് എന്റെ സ്വഭാവത്തിന് പ്രശ്നം?. ഞാൻ ആരോട് എന്ത് ചെയ്തുവെന്നാണ് പറയുന്നത്. സാധാരണ ആളുകളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എനിക്ക് വേറെ രീതിയിൽ വന്നു. ഞാൻ അത് ഫെയ്സ് ചെയ്തു. പറയുന്ന സമയത്ത് കോടതിയിൽ പോയിട്ടുണ്ട്. മീഡിയയുടെ മുന്നിൽ വന്നിട്ടുണ്ട്. എല്ലാവരുടേയും ചോദ്യത്തിന് ഉത്തരവും കൊടുത്തിട്ടുണ്ട്.
അല്ലാതെ ഞാൻ എവിടെ എങ്കിലും ഓടിപ്പോയോ?. മേപ്പടിയാൻ സിനിമ ഇറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ എഴുതി പ്രചരിപ്പിച്ചത്. ഈ സിനിമ സംഘം ഫണ്ട് ചെയ്ത സിനിമയാണെന്നാണ്. പക്ഷെ അങ്ങനെയല്ല. എന്റെ വീട് പണയം വെച്ചിട്ടാണ് ഞാൻ ആ സിനിമ ചെയ്തത്.

ഇത് ഞാൻ മുമ്പ് പറയാതിരുന്നതിന് കാരണം എന്നെ ഗൺ പോയിന്റിൽ നിർത്തി ആരും സിനിമ എടുക്കാൻ പറഞ്ഞിട്ടില്ല. ഞാൻ എന്റെ ആഗ്രഹം കൊണ്ട് എടുത്തതാണ്. വീട് പണയം വെച്ചോട്ടെയെന്ന് അച്ഛനോടും അമ്മയോടും ചോദിച്ചു. അവർ സമ്മതിച്ചു. ടൊവിനോയുടെ സിനിമ സൂപ്പർ ഹിറ്റടിക്കണം. മാർക്കോ ഹിറ്റായപ്പോൾ അവനൊപ്പമാണ് ഞാൻ രാത്രിയിൽ ഇരുന്നത്. അവന്റെ എആർഎം ഹിറ്റായപ്പോൾ ഞാനാണ് ആദ്യം വിളിച്ച് അഭിനന്ദിച്ചത്.
പല സ്ഥലത്തും പബ്ലിക്കലി ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഈ സംഭവങ്ങൾ ഉണ്ടായ അന്ന് തന്നെ ഞാൻ ടൊവിനോയെ വിളിച്ചിരുന്നു. എനിക്ക് തടയിടാൻ ആളുകൾ ശ്രമിക്കുന്നുണ്ടെന്ന ബോധ്യമുണ്ട്. അവരുടെ പേരും അഡ്രസും വരെ അറിയാം. അത് ഞങ്ങൾ തമ്മിൽ ഡീൽ ചെയ്തോളാം. സിസിടിവി ദൃശ്യങ്ങൾ കിട്ടിയശേഷം അതിൽ വിപിൻ കുമാർ എന്ന പാവപ്പെട്ടവനെ ഉണ്ണി മുകുന്ദൻ അടിച്ചുവെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിൽ സിനിമാ അഭിനയം ഞാൻ നിർത്താം. സീരിയസായിട്ട് തന്നെ പറഞ്ഞതാണ്.
ഇതിന് മുകളിൽ എനിക്കൊന്നും പറയാനില്ല. എന്നെ കുറിച്ച് ഇതുപോലെ വാർത്തകൾ വരികയാണെങ്കിൽ നിങ്ങൾ എനിക്ക് ഒരു കൺസിഡറേഷൻ തരണം. ഒരു ക്രിമിനലായി നിങ്ങൾ എന്നെ ഡീൽ ചെയ്യരുത്. എല്ലാ വർഷവും ഓരോ പുതിയ പ്രശ്നവുമായി ബന്ധപ്പെട്ട് വന്ന് ഇങ്ങനെ സംസാരിക്കാൻ വലിയ ബുദ്ധിമുട്ടാണ് എന്നാണ് വിവാദത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ജനങ്ങൾക്കിടയിൽ നായകൻ ഇമേജ് മാത്രമല്ല തുടരെ തുടരെ വിവാദങ്ങൾ വന്നതോടെ വില്ലൻ ഇമേജും രൂപപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications











