'ഗുണ്ടയെയും എന്നെയും ഒരുമിച്ചിരുത്തി, ഗുണ്ടയെ ചോദ്യം ചെയ്യുന്നത് പോലെ എന്നെയും; അമ്മ പറഞ്ഞത് വിഷമിപ്പിച്ചു'
മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ. കരിയറിൽ വർഷങ്ങളായി തുടരുന്ന ഉണ്ണി മുകുന്ദന് ഹിറ്റുകളും പരാജയ സിനിമകളും ഒരുപോലെ വന്നിട്ടുണ്ട്. മാളികപ്പുറം, മേപ്പടിയാൻ തുടങ്ങിയ സിനിമകൾ ഉണ്ണി മുകുന്ദന്റെ താരമൂല്യം കുതിച്ചുയരാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമകളുടെ പേരിൽ നടന് കുറ്റപ്പെടുത്തലും കേൾക്കേണ്ടി വന്നു. ഉണ്ണി മുകുന്ദന് രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നും സിനിമകളിൽ അത് പ്രകടമാണെന്നുമായിരുന്നു ആരോപണം. മേപ്പടിയാന്റെ റിലീസിനടുത്താണ് ഉണ്ണി മുകുന്ദനെതിരെ ഇഡി അന്വേഷണം വരുന്നത്.
അന്ന് താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. കാൻ ചാനൽ മീഡിയയിലാണ് നടൻ മനസ് തുറന്നത്. മേപ്പടിയാൻ തനിക്ക് വെറുമൊരു സിനിമയല്ലെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. വ്യക്തിപരമായി ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയ സിനിമയാണ്. ഈ സിനിമയുടെ പേരിലാണ് ഇഡി റെയ്ഡ് ഉണ്ടായത്. ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്ത അധ്യായമാണ്. ഒരുപാട് പ്രശ്നങ്ങളുണ്ടായി.

റിലീസിന് പത്ത് ദിവസം മുമ്പാണ് റെയഡ് നടക്കുന്നത്. എന്റെ വലിയൊരു ബിസിനസ് ക്യാൻസലായി. ഇഡി റെയ്ഡെന്നാൽ ഐടി റെയ്ഡ് പോലെയല്ല. രാജ്യദ്രോഹമാണ് കുറ്റമായി വരുക. സിനിമയുമായി ബിസിനസ് സംസാരിച്ചവർ പിൻവലിച്ചു. ബിസിനസില്ലാതെയാണ് പുറത്ത് റിലീസ് ചെയ്യുന്നത്. ഈ സിനിമയെടുക്കാൻ എന്റെ വീടാണ് പണയം വെച്ചത്. സിംപതി കിട്ടാൻ വേണ്ടിയല്ല പറയുന്നത്. പ്രാക്ടിക്കൽ കാര്യമാണ്.
എനിക്ക് പൈസ കടം തന്നയാൾ ഒന്നോ രണ്ടോ വർഷത്തിന് ശേഷം ബിസിനസിൽ എന്തൊക്കെയോ പ്രശ്നത്തിൽ പെട്ടു. പുള്ളിയുടെ അക്കൗണ്ടിൽ നിന്ന് എനിക്ക് പൈസ കിട്ടിയത് കൊണ്ട് ഈ അക്കൗണ്ട് ഇഡി ട്രാക്ക് ചെയ്യുകയും ഫ്രീസ് ചെയ്യുകയും ചെയ്ത് കൊണ്ടിരിക്കവെ ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന കമ്പനിയിലേക്ക് പൈസ പോയിട്ടുണ്ടെന്ന് വ്യക്തമായി.

എന്റെ കഷ്ടകാലത്തിന് പ്രൊഡ്യൂസർമാരായി അച്ഛന്റെയും അമ്മയുടെയും പേര് സർപ്രെെസായി കൊടുത്തിരുന്നു. പിന്നെ എന്തിനത് ഞാൻ ചെയ്തു എന്നോർത്ത് കരഞ്ഞ ദിവസങ്ങൾ ഉണ്ട്. കാരണം ഇവർ എന്നെയല്ല, അച്ഛനെയും അമ്മയെയുമാണ് വിളിക്കുന്നത്. അച്ഛനെ വിളിച്ചപ്പോൾ അദ്ദേഹം പോയി മാനേജ് ചെയ്തു. അമ്മയെ വിളിച്ചപ്പോൾ ഇഡി ഓഫീസിൽ കയറവെ ഒരു ബോർഡുണ്ട്. അതിൽ എന്റെ ഫോട്ടോ ഒട്ടിച്ചിട്ടുണ്ട്.
ആ ദിവസം മാത്രമാണ് അമ്മ എന്നോട് സിനിമ നമുക്ക് വേണ്ട ഉണ്ണീ എന്ന് പറഞ്ഞത്. എനിക്കൊരുപാട് വിഷമം ആയി. ഞാനാ ഓഫീസറോട് ചോദിക്കുകയും ചെയ്തു. നിങ്ങൾ എന്തിനാണ് ഇത് ചെയ്തതെന്ന്. ഞാനതിൽ കടം വാങ്ങിയ ആളാണ്. എനിക്ക് പൈസ തിരിച്ച് കൊടുക്കാനും ബുദ്ധിമുട്ടില്ല. പ്രശ്നം എന്തെന്നാൽ എനിക്ക് അയാൾക്കും ഇഡിക്കും പൈസ കൊടുക്കാൻ പറ്റില്ല. ഒടുവിൽ ഇഡിക്ക് ആ പൈസ കൊടുത്ത് പുറത്ത് വന്നു. എന്തിന് ഈ സിനിമ ചെയ്തു എന്നൊക്കെ തോന്നിപ്പോയി.
അവരുടെ ഗ്രെെൻഡിംഗ് പ്രൊസീജിയർ ഉണ്ട്. അന്ന് ഞാൻ ഇഡി ഓഫീസിൽ പോയപ്പോൾ എന്റെ കൂടെ ഇരുത്തിയത് ഭയങ്കര ഗുണ്ടയെയാണ്. ഇയാളോട് സംസാരിക്കുന്ന അതേ രീതിയിലാണ് എന്നോട് സംസാരിച്ചത്. മേപ്പടിയാന് ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ അച്ഛനെ ചടങ്ങിലേക്ക് അയച്ചത് മകനെന്ന നിലയിലുള്ള അഭിമാന നിമിഷമായിരുന്നെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.


Click it and Unblock the Notifications