'ബിടെക്കിലെ സ്മോക്കിങ് സീൻ മകൻ അനുകരിക്കുന്നത് കണ്ട് ഞാൻ ഒരു മിനിറ്റ് സ്റ്റെക്കായി പോയി'; ആസിഫ് അലി പറയുന്നു!
ഈയടുത്ത നാളുകളിലായി ഇറങ്ങുന്ന സിനിമകളില്‍ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിക്കുന്നവരുടെ ലഹരി ഉപയോഗം കുട്ടികളില്‍ തീര്‍ക്കുന്ന അനുകരണ ശീലത്തെപ്പറ്റി പലരും കുറിപ്പുകൾ എഴുതുകയും വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യുകയും ചെയ്യാറുണ്ട്.
സീനുകളില്‍ കാണിക്കുന്ന വിദ്യാര്‍ഥികളും യുവാക്കളുമുള്‍പ്പെടുന്നവരുടെയും ഉദ്യോഗസ്ഥരുടെയും പുകവലിയും മദ്യപാനവും ഒരു പരിധി വരെ, അവയുടെ ഉപയോഗത്തെ മഹത്വവല്‍ക്കരിക്കുകയും ജനകീയവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടാറുള്ളത്.
കഥാപാത്രങ്ങളുടെ ലഹരിയുപയോഗ സീനുകളും കഥാപാത്രം ആവശ്യപ്പെടുന്ന സീനെന്ന പേരില്‍ ഉള്‍പ്പെടുത്തുന്നത് സിനിമയില്‍ പതിവായിരിക്കുന്നുവെന്ന് കാണിച്ച് പലരും കോടതിയെ സമീപിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. അടുത്തിടെ ലഹരി ഉപയോഗത്തെ മഹത്വവൽക്കരിച്ചുവെന്ന് ആരോപിച്ച് വിവരാവകാശ പ്രവർത്തകനായ സെൽവം നടൻ വിജയ്ക്കെതിരെ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു.

താരത്തിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമയായ ലിയോയിലെ ഗാനത്തിൽ ലഹരി ഉപയോഗം പ്രചരിപ്പിച്ചെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട്ടിൽ സെൽവം എന്നയാൾ പരാതി നൽകിയത്.
സിനിമകളിലെ സീനുകളും ഡയലോഗുകളും കുട്ടികളിൽ വലിയ രീതിയിൽ സ്വാധീനമുണ്ടാക്കുന്ന വിഷയം വലിയ രീതിയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നടൻ ആസിഫ് അലി മകൻ ആഡത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ അഭിനയിച്ച ബിടെക്കിലെ സ്മോക്കിങ് സീൻ മകൻ അനുകരിച്ചതിനെ കുറിച്ച് ആസിഫ് അലി വെളിപ്പെടുത്തിയത്.
'ബിടെക് സിനിമ റിലീസായി വലിയ സക്സസാവുകയും അതിലെ സോങും സീനും എല്ലാം യുട്യൂബിലും മറ്റും നിരന്തരമായി വരികയും ചെയ്യുന്നൊരു സമയത്ത് ഞാൻ വീട്ടിലേക്ക് ചെന്നു. ഞാൻ അവിടെ എത്തിയപ്പോൾ എന്റെ മോൻ ആദു ഒരു ഡെനിം ജാക്കറ്റുമിട്ട് സൺഗ്ലാസും വെച്ച് ഒരു സ്ട്രോ കട്ട് ചെയ്ത് എടുത്ത് സിഗരറ്റ് വലിക്കുന്നതായി അനുകരിക്കുകയാണ്.'
'മോനെ അങ്ങനെ കണ്ടതും ഒരു മിനിറ്റ് ഞാൻ സ്റ്റെക്കായി. കാരണം ഞാൻ എന്റെ മോനെ ഇൻഫ്ലൂവൻസ് ചെയ്തു. സിഗരറ്റ് വലിക്കാനായി ഞാൻ അവനെ പ്രേരിപ്പിച്ചുവെന്നാണ് എനിക്ക് ആദ്യം തോന്നിയത്. അതോടെ ഞാൻ സിനിമയിൽ ഇനി അത്തരം സീനുകൾ ചെയ്യില്ലെന്ന് തീരുമാനിക്കാമെന്ന് ഉറപ്പിച്ചു.'

'ഇനി ഞാൻ പറയുന്നതിലെ പൊളിറ്റിക്കൽ കറക്ട്നെസ്സോ ഞാൻ പറയുന്നത് കൃത്യമാണോ എന്നും എനിക്ക് അറിയില്ല. ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ഓരോ ഇന്റിവിജ്വൽസാണ്. അവർക്കെല്ലാം ഓരോ സ്വഭാവമായിരിക്കും. അതുകൊണ്ട് തന്നെ നമ്മൾ ഒരു ക്യാരക്ടർ ചെയ്യുമ്പോൾ ആ ക്യാരക്ടറിന്റെ ഐഡന്റിറ്റി പല രീതിയിലുള്ളതായിരിക്കും.'
'അതുകൊണ്ട് തന്നെ ഒരു കഥാപാത്രം ചെയ്യുമ്പോൾ ഉദാഹരണത്തിന് ഗോവിന്ദ് എന്ന കഥപാത്രം ചെയ്യുമ്പോൾ ആസിഡ് ഒഴിക്കില്ലെന്ന് എനിക്ക് പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ കള്ളനായി അഭിനയിക്കുമ്പോൾ കള്ളനായിരിക്കണം അല്ലാതെ മര്യാദക്കാരനായ കള്ളനാകാൻ പറ്റില്ല.'
'സിനിമയെ സിനിമയായി കാണുക. സിനിമയിലെ സിറ്റുവേഷൻ ഡിമാന്റ് ചെയ്യുന്നത് അഭിനയിക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ വിശ്വാസം', എന്നാണ് ആസിഫ് അലി പറയുന്നത്. കാസർഗോൾഡാണ് ആസിഫ് അലിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ.
മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ആസിഫ് അലിക്ക് പുറമെ സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാസർഗോൾഡ്.


Click it and Unblock the Notifications