എവിടെ പോയാലും എന്നേയും കൊണ്ടുപോകണം, ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ മോൻ കാലിൽ പിടിച്ചു; അൽസാബിത്തിന്റെ അമ്മ!
എത്ര വളർന്നാലും അൽസാബിത്തെന്ന കൊച്ചുമിടുക്കൻ മലയാളികൾക്ക് എന്നും ഉപ്പും മുളകിലെ കേശുവാണ്. കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തില്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത അൽസാബിത്ത് പുതുതലമുറയ്ക്ക് ഒരു മാതൃകയാണ്. പ്രാരാബ്ദവും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തിൽ നിന്ന് ഉമ്മ ബീനയെ കരകയറ്റിയത് അൽസാബിത്തിന്റെ കുട്ടിക്കാലം മുതലുള്ള കഠിനാധ്വാനമാണ്. ഇന്ന് ഉമ്മയാണ് അൽസാബിത്തിന്റെ ലോകം.
ഒരു സമയത്ത് ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് തുറന്ന് പറയുകയാണിപ്പോൾ ബീന. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അൽസാബിത്തും ഉമ്മയും. എല്ലാവരും എന്നെ ഒരു സമയത്ത് ഒറ്റപ്പെടുത്തിയിരുന്നു. അന്ന് എന്റെ ഒപ്പം ഉണ്ടായിരുന്നത് എന്റെ ഉമ്മ മാത്രമാണ്.

ഇപ്പോഴും ഉമ്മ എന്റെ കൂടെയുണ്ട്. ആരും ഒപ്പം നിൽക്കാതിരുന്നപ്പോഴും എനിക്ക് ധൈര്യം കിട്ടിയത് അൽസുവിന്റെ (അൽസാബിത്ത്) മുഖം കണ്ടപ്പോഴാണ്. ഞാൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. യാതൊരു വിധത്തിലും മുന്നോട്ട് പോകാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയപ്പോഴാണ് ആത്മഹത്യ എന്നതിലേക്ക് ഞാൻ നീങ്ങിയത്.
അന്ന് ഞങ്ങൾക്ക് ചെറിയൊരു കോഴിക്കടയുണ്ട്. അതും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യമാണ്. ഭർത്താവ് ഞങ്ങളെ വിട്ട് പോയ സമയമാണ്. ആ സമയത്ത് ഞങ്ങൾക്ക് ഒരുപാട് കടങ്ങളുണ്ടായിരുന്നു. കടയ്ക്ക് വേണ്ടിയും മറ്റും ഞാനും അദ്ദേഹവും വാങ്ങിയ കടങ്ങളാണ് അതെല്ലാം. അല്ലാതെ അദ്ദേഹം മാത്രമായി വാങ്ങിയതോ ഞാൻ മാത്രമോ വാങ്ങിയ കടങ്ങളായിരുന്നില്ല. വാങ്ങിയ പണം ആർക്കും തിരിച്ച് കൊടുക്കാൻ കഴിയുന്നില്ല.
മാത്രമല്ല മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യവുമാണ്. അങ്ങനെ ഒരു ദിവസം മകനെ കടയിൽ നിർത്തിയിട്ട് ഞാൻ വീട്ടിലേക്ക് വന്നു. ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ തന്നെയാണ് ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുറിയിൽ കയറി ഫാനിൽ തുണി കെട്ടി തൂങ്ങാനാണ് ശ്രമിച്ചത്. വാതിൽ കുറ്റിയിട്ടിരുന്നില്ല. ആരും വാതിൽ ചവിട്ട് പൊളിക്കേണ്ടെന്ന് കരുതി.
ആകെ ഈ വീട് മാത്രമെ ഞങ്ങൾക്കുള്ളു. എന്നെ കാണാതെയായപ്പോൾ മോനും കടയിലെ സഹായിയായ പയ്യനും സംശയം തോന്നി അവർ വീട്ടിലേക്ക് അന്വേഷിച്ച് വന്നു. ഞാൻ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന രംഗം കണ്ട് മോൻ വന്ന് എന്റെ കാലിൽ പിടിച്ചു. ഒപ്പമുണ്ടായിരുന്ന പയ്യൻ എന്നോട് ദേഷ്യപ്പെട്ടു. മരിക്കാൻ പോകാൻ മാത്രം പ്രശ്നങ്ങളുണ്ടോയെന്നാണ് ആ പയ്യൻ എന്നോട് ചോദിച്ചത്. അതുകേട്ട് അമ്മ എവിടെ പോയാലും എന്നേയും കൊണ്ടുപോകണമെന്ന് മോൻ എന്നോട് പറഞ്ഞു.

അവൻ കരുതി ഞാൻ എവിടെയോ യാത്ര പോവുകയാണെന്ന്. ആ വാക്ക് കേട്ടപ്പോഴാണ് ഞാൻ ആത്മഹത്യയെന്ന തീരുമാനത്തിൽ നിന്നും പിന്മാറിയത്. ഞാൻ ഇല്ലാതായാൽ എന്റെ കുഞ്ഞിന്റെ ലൈഫ് രക്ഷപ്പെടുമെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിച്ചത്. അവനെ അവന്റെ പപ്പ കൊണ്ടുപൊക്കോളും എന്നൊക്കെ എനിക്ക് തോന്നി.
അതൊക്കെ കൊണ്ടാണ് ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിച്ചത്. തീരുമാനത്തിൽ നിന്ന് പിന്മാറി താഴെ ഇറങ്ങി വന്നശേഷം മോനെ കെട്ടിപിടിച്ച് ഞാൻ ഒരുപാട് കരഞ്ഞു. അതിനുശേഷം പിന്നീട് ഞാൻ കട കൊടുത്ത് ആന്ധ്രയ്ക്ക് പോയി. അവിടെ സ്കൂളിൽ ജോലി ചെയ്തു- ബീന പറഞ്ഞു. ഉപ്പും മുളകിലേക്കും എത്തും മുമ്പ് കുട്ടി പട്ടാളം എന്ന ഷോയില്‍ അല്‍സാബിത്ത് പങ്കെടുത്തിരുന്നു.
ശ്രീ ശബരീശന്‍ എന്ന ഒരു ആല്‍ബത്തിലാണ് അല്‍സാബിത്ത് ആദ്യമായി അഭിനയിക്കുന്നത്. അൽസാബിത്തിനെ സ്വന്തം വീട്ടിലെ കുട്ടിയെന്നപോലെയാണ് മലയാളികൾ അന്നും ഇന്നും സ്നേഹിക്കുന്നത്.


Click it and Unblock the Notifications