'ഒമ്പതാം വയസിൽ വീടിന്റെ ജപ്തി ഒഴിവാക്കി ആ ഭാരം തലയിൽ ഏറ്റിയവനാണ്, തന്ത വൈബാണെന്നുള്ള കമന്റ്സിൽ വിഷമമില്ല'
മലയാളത്തിൽ സംപ്രേഷണം ചെയ്യുന്നതിൽ ഏറ്റവും ജനപ്രിയമായ സിറ്റ്കോമാണ് ഉപ്പും മുളകും. സീസൺ ത്രീയാണ് ഇപ്പോൾ ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ബാലുവും നീലുവും അഞ്ച് മക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കടുത്ത സീരിയൽ വിരോധികളെപോലും ആരാധകരാക്കി മാറ്റിയ സിറ്റ്കോമാണ് ഉപ്പും മുളകും. 1200 എപ്പിസോഡുകൾ പൂർത്തിയാക്കിയായിരുന്നു ആദ്യ സീസൺ നിർത്തിയത്.
കണ്ണീർ സീരിയലുകളോടും കുടുംബാന്തരീക്ഷത്തിലുള്ള പരമ്പരകളോടുമൊക്കെ വൈമുഖ്യം കാണിക്കുന്ന യുവാക്കളെ പോലും ഉപ്പും മുളകും ടിവിക്ക് മുന്നിൽ പിടിച്ച് ഇരുത്തി. കുട്ടികളേയും യുവാക്കളെയും മുതിർന്നവരെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്ന ഉപ്പും മുളകിന്റെ യുഎസ്‌പി അധികം ഡ്രാമയില്ലാതെ പറഞ്ഞുപോകുന്ന പരമ്പരയുടെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാണ്.

ഉപ്പും മുളകിൽ അഭിനയിച്ച് ജനശ്രദ്ധ നേടിയവരിൽ ഒരാളാണ് ബാലതാരം അൽ സാബിത്ത്. ഉപ്പും മുളകിൽ ബാലുവിന്റെയും നീലുവിന്റെയും ഇളയ മക്കളിൽ ഒരാളായ കേശുവായാണ് അൽ സാബിത്ത് അഭിനയിക്കുന്നത്. ആറോ, ഏഴോ വയസുള്ളപ്പോൾ മുതൽ അൽ സാബിത്ത് ഉപ്പും മുളകിൽ അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് മലയാളികൾക്ക് തങ്ങളുടെ വീട്ടിൽ വളർന്ന കുട്ടിയായിട്ടാണ് അൽ സാബിത്തിനെ തോന്നാറ്.
അടുത്തിടെയായി വലിയ രീതിയിൽ സോഷ്യൽമീഡിയ ബുള്ളിയിങ് അൽ സാബിത്ത് അനുഭവിക്കുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥിയെപ്പോലെയല്ല മുതിർന്ന ചെറുപ്പക്കാരനെപ്പോലെയാണ് അൽ സാബിത്തിന്റെ പേരുമാറ്റവും സംസാരവുമെന്നാണ് താരത്തെ വിമർശിച്ച് വരുന്ന കമന്റുകൾ. കിളവൻ കേശു, തന്തവൈബ് തുടങ്ങിയ വിളികളെല്ലാം അൽ സാബിത്തിന് കേൾക്കേണ്ടി വരാറുണ്ട്.
എന്നാൽ തന്റെ പെരുമാറ്റത്തെ തന്തവൈബിനോട് ഉപമിക്കുന്നതിൽ അൽ സാബിത്തിനും അമ്മയ്ക്കും പരാതിയില്ല. ഇപ്പോഴിതാ വൺ ടു ടോക്ക് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് അൽ സാബിത്തും അമ്മയും. അൽ സാബിത്തിനെ കുറിച്ച് ആദ്യം അമ്മയാണ് സംസാരിച്ചത്. മോന്റെ പേജ് ഞാൻ തന്നെയാണ് ഹാന്റിൽ ചെയ്യുന്നത്. ഉമ്മയെ അമ്മയെന്ന് വിളിക്കുന്നതിൽ എന്താണ് കുഴപ്പം?.
എല്ലാ മതവിഭാഗക്കാരെയും ബഹുമാനിക്കുകയും എല്ലായിടങ്ങളിലും പോവുകയും ചെയ്യുന്നൊരാളാണ് ഞാൻ. മുസ്ലീം വിഭാഗത്തിലെ റാവുത്തർമാരാണ് ഞങ്ങൾ. പത്തനംതിട്ട, കൊല്ലം ഭാഗങ്ങളിൽ എല്ലാം അമ്മ, അത്ത എന്നിങ്ങനെയാണ് വിളിക്കുന്നത്. ബിഗ് ബോസിലെ ജാസ്മിൻ അച്ഛനെ അത്തയെന്ന് വിളിക്കുന്നതും അതുകൊണ്ടാണ്. ഒമ്പതാം വയസിൽ വീടിന്റെ ജപ്തി ഒഴിവാക്കി ആ ഭാരം മുഴുവൻ തലയിൽ ഏറ്റിയവനാണ് എന്റെ മോൻ.

കമന്റ്സെല്ലാം ഞങ്ങൾ കാണാറുണ്ട്. തന്ത വൈബ്, കിളവൻ കേശു എന്നൊക്കെ ആളുകൾ കമന്റിൽ എഴുതിയിടുന്നതും കാണാറുണ്ട്. എന്റെ മോന് തന്ത വൈബാണെന്ന് ആളുകൾ പറയുമ്പോൾ എനിക്ക് വിഷമം തോന്നാറില്ല. അഭിമാനമാണ്. കാരണം അങ്ങനെ വിളിക്കുമ്പോൾ അവനെ വീട്ടിലെ ഗൃഹനാഥന്റെ സ്ഥാനത്തേക്കാണല്ലോ കാണുന്നത്. അത് തന്നെയാണ് എന്റെ മോൻ. നിന്റെ വീട്ടിൽ നാളത്തേക്ക് അരിയുണ്ടോയെന്ന് ഇത്തരം കമന്റിടുന്നവരോട് ചോദിച്ചാൽ അവർക്ക് മറുപടിയുണ്ടാകില്ല.
പക്ഷെ എന്റെ മോൻ കൃത്യമായി ഉത്തരം പറയും. തന്ത വൈബ് എന്നതുകൊണ്ട് മെച്യൂരിറ്റിയുണ്ടെന്നല്ലേ അവർ ഉദ്ദേശിക്കുന്നത്. മോൻ മെച്വറാകുന്നത് എനിക്ക് നല്ലതാണ് എന്നാണ് അമ്മ ബിന പറഞ്ഞത്. പിന്നീട് അൽ സാബിത്താണ് സംസാരിച്ചത്. അമ്മയെ വിട്ടൊരു സന്തോഷം അൽ സാബിത്തിനില്ല. ഞാൻ ന്യൂ ജനറേഷനാണ്. പക്ഷെ യോ യോ സെറ്റപ്പ് എന്നെ കൊണ്ട് പറ്റില്ല.
ട്രൗസേർസ് പോലും ഇടാൻ എനിക്ക് ഇഷ്ടമല്ല. ത്രീ ഫോർത്ത് പോലും ഞാൻ ഇടാറില്ല. എനിക്ക് വലിയ ഫ്രണ്ട്സും ഇല്ല. ചുരുക്കം പേരോടെ സംസാരിക്കാറുള്ളു. യാത്രകൾ പോകുന്നത് പോലും അമ്മയുടെ കൂടെയാണ്. അമ്മ പിടിച്ച് വെക്കുന്നതല്ല. ഞാൻ പോകാറില്ല. പത്താം ക്ലാസിലെ ടൂറിന് പോലും പോകാൻ എനിക്ക് ഇഷ്ടമായിരുന്നില്ലെന്ന് അൽ സാബിത്ത് പറയുന്നു.


Click it and Unblock the Notifications