വീട്ടിൽ വരുമ്പോൾ അതിനേക്കാൾ വലിയ ഭാരമാണ്, മനസിൽ വെക്കരുത്; വിവാഹ ജീവിതം അവസാനിച്ചപ്പോൾ: നിഷ സാരംഗ്
ഉപ്പും മുളകും എന്ന സിറ്റ്കോമിലൂടെ കരിയർ മാറി മറിഞ്ഞ നടിയാണ് നിഷ സാരംഗ്. കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായി നിഷ സാരംഗ് മാറി. ഇന്ന് സിനിമകളിൽ മികച്ച വേഷങ്ങൾ നിഷ സാരംഗ് ചെയ്യുന്നു. ജീവിതത്തിൽ വിഷമഘട്ടങ്ങളേറെ നിഷ സാരംഗിന് നേരിടേണ്ടി വന്നിട്ടുണ്ട്. ചെറു പ്രായത്തിലെ വിവാഹ മോചനം, രണ്ട് മക്കളെ വളർത്തൽ, കരിയറിലെ പ്രതിബന്ധങ്ങൾ എന്നീ സാഹചര്യങ്ങളെല്ലാം നിഷ സാരംഗ് അഭിമുഖീകരിച്ചു. തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നിഷ സാരംഗിപ്പോൾ.

കഥാപാത്രത്തിൽ നിന്നും പുറത്ത് വരാനാകാത്ത അവസ്ഥ എനിക്ക് തോന്നിയിട്ടില്ല. അഭിനയം മാത്രമല്ലല്ലോ ജീവിതം. നമ്മൾ അതും കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ അതിനേക്കാൾ വലിയ ഭാരമാണ്. ഒരുപാട് കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യണം. എന്നെ പോലെ ജീവിക്കുന്ന സ്ത്രീകൾക്ക് അത് മനസിലാകും. നൂറായിരം ടെൻഷനുകളിലൂടെയാണ് ജീവിതം പോകുന്നത്. അതിനിടയ്ക്ക് ഒരുപാട് പ്രശ്നങ്ങൾ അവിടെയും ഉണ്ടാകും. ഇതെല്ലാം കൂടെ അവിയൽ പരുവത്തിൽ പോകുമ്പോൾ കഥാപാത്രം മനസിൽ നിന്നിറങ്ങി പോകട്ടെ എന്ന് ചിന്തിക്കാത്തത് ആരാണെന്ന് നിഷ സാരംഗ് ചോദിക്കുന്നു.
എല്ലാം മനസിൽ വെച്ചോണ്ട് നടന്നാൽ പൊട്ടിപ്പോകും. എവിടെ കളയണോ അവിടെ കളഞ്ഞിട്ട് പോരുക. അടുത്തതെന്താണോ അതിലേക്ക് വരിക. ഒന്നും മനസിൽ വെക്കരുത്. അങ്ങനെ മനസിൽ വെച്ചാൽ ലെെഫ് പോക്കാണ്. മനസിൽ വെച്ച് പോകാനാണെങ്കിൽ ജീവിതത്തിൽ തന്നെ ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ മനസിൽ വെച്ചാൽ ഭാരമാകും. ജീവിതമെന്നത് യാത്രയാണ്. ആവശ്യമില്ലാത്തത് മാറ്റി വെക്കണം.

വർഷങ്ങൾക്ക് മുമ്പ് വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചും നിഷ സാരംഗ് സംസാരിച്ചു. അങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല. വിജയിക്കാൻ വേണ്ടിയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. വിവാഹത്തിൽ അപൂർവം ആൾക്കാർക്കാണ് 100 ശതമാനം സന്തോഷം കിട്ടുക. 90 ശതമാനം ആൾക്കാരും ഹാപ്പിയല്ല. അഡ്ജസ്റ്റ് ചെയ്ത് പോകും. അതും പറ്റാതെ വരുമ്പോഴാണ് ഡിവേഴ്സിലേക്ക് പോകുന്നത്. ഞാൻ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായിരുന്നു. പക്ഷെ അതെങ്ങനെയോ പോയി. പിന്നെ ജീവിക്കുക എന്നതാണ്.
രണ്ട് കുട്ടികളുമായപ്പോൾ ജീവിതമെന്ന യാത്ര എന്തായാലും മുന്നോട്ട് കൊണ്ട് പോയെ പറ്റൂ. നമ്മൾ ഒറ്റയ്ക്കാണെങ്കിൽ ഒരുപക്ഷെ യാത്ര അവസാനിപ്പിച്ചേക്കാം. എന്നാൽ മക്കളുടെ സ്വപ്നങ്ങൾക്ക് വേണ്ടി മുന്നോട്ട് പോകേണ്ടതായി വന്നെന്നും നിഷ സാരംഗ് വ്യക്തമാക്കി. പണ്ട് സീരിയലുകളിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും നടി പങ്കുവെച്ചു. ഇന്നത്തെ പോലെ സംഘടനകൾ അന്നില്ല. വെളുപ്പിന് രണ്ട് മണി വരെയൊക്കെ ഷൂട്ട് നീണ്ട് പോയിട്ടുണ്ടെന്നും നിഷ സാരംഗ് ഓർത്തു.


Click it and Unblock the Notifications











