പറയേണ്ട സമയത്ത് പറയാത്തതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു; വ്യക്തത ലഭിക്കുമായിരുന്നു; മനസ് തുറന്ന് ഉർവശി
വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന ഉർവശി കരിയറിൽ പല ഘട്ടങ്ങൾ കണ്ടു. അന്നും ഇന്നും ഉർവശിയെ തേടി മികച്ച കഥാപാത്രങ്ങൾ എത്തുന്നു. ഉർവശിയുടെ അഭിനയ മികവിനെ നിരവധി പേർ പ്രശംസിച്ചിട്ടുണ്ട്. ഇന്ന് അവരും അഭിനയ പ്രതിഭയെന്ന് പറഞ്ഞ് പുകഴ്ത്തുന്നുണ്ടെങ്കിലും വ്യക്തി ജീവിതത്തിലെ ചില സംഭവങ്ങളുടെ പേരിൽ ഒരു കാലത്ത് ഉർവശി ഏറെ വിഷമിച്ചിരുന്നു. മനോജ് കെ ജയനുമായി വിവാഹ മോചനം നേടുന്ന ഘട്ടത്തിൽ നടിക്കെതിരെ ഒന്നിലധികം ആരോപണങ്ങൾ വന്നു. അന്ന് കടുത്ത ആക്ഷേപങ്ങൾ ഉർവശിക്ക് കേൾക്കേണ്ടി വന്നു.
ഇതിനിടെ സഹോദരിമാരുമായും അകന്നു. ജീവിതത്തിലെ ഏറ്റവും വിഷമമേറിയ കാലഘട്ടത്തിലും ഒരിക്കൽ പോലും മറ്റൊരാളെ കുറ്റപ്പെടുത്തി ഉർവശി സംസാരിച്ചില്ല. മനോജ് കെ ജയൻ അന്ന് മറ്റൊരു സ്ത്രീയുടെ ഭർത്താവാണ്. കുറ്റപ്പെടുത്തുന്നത് മര്യാദയല്ലെന്നാണ് ഒരിക്കൽ ഉർവശി പറഞ്ഞത്. അതേസമയം ഉർവശിക്ക് നേരെ മനോജ് കെ ജയൻ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

ഈ വിഷയത്തിന് പുറമെ തന്നെ ക്കുറിച്ച് വന്ന ഒരു വിവാദത്തിലും ഉർവശി അധികം പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ചില കാര്യങ്ങളിൽ വ്യക്തത വരുത്താത്തത് തന്നെ ബാധിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. പറയേണ്ട സമയത്ത് പറയാത്തതിന്റെ പേരിൽ ഒരുപാട് അനുഭവിച്ച ആളാണ് ഞാൻ. പറഞ്ഞിരുന്നെങ്കിൽ ക്ലാരിറ്റി കിട്ടുമായിരുന്നു.
ആരെയും വേദനിപ്പിക്കുന്ന തരത്തിൽ പബ്ലിക്കായി ഒന്നും പറയരുതെന്ന് അമ്മ നിരന്തരം ഉപദേശിച്ചിരുന്നു. ഒരാളെ വിഷമിപ്പിക്കാൻ എളുപ്പമാണ്. പക്ഷെ ഒരാളെ സന്തോഷിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ആ വ്യക്തിക്ക് കുറ്റബോധം തോന്നുന്ന രീതിയിൽ അവരെ സ്നേഹിക്കണം എന്ന് പറയും. ഓരോ സമയത്തും നമ്മൾ അത് ആലോചിക്കും. ഒരു കാലഘട്ടം കടന്ന് കഴിയുമ്പോൾ ഇത് നമ്മുടെ വ്യക്തിത്വം ഇല്ലാതാക്കുന്ന എന്ന ബോധം വരും.

എന്തും സഹിക്കുന്ന ഒരാളാണെന്ന് കരുതി അടിച്ചമർത്താൻ താൽപര്യമുള്ളവർ അതിന് ശ്രമിക്കുമെന്നും ഉർവശി പറഞ്ഞു. ഇതിന് ഉദാഹരണവും നടി ചൂണ്ടിക്കാട്ടി. പുരുഷൻമാർ ആരായാലും അവരെ ബഹുമാനിക്കണം, ഏത് പ്രായക്കാരായാലും നമ്മളുടെ റൂമിലേക്ക് വന്നാൽ എഴുന്നേറ്റ് നിൽക്കണം എന്ന് പഠിപ്പിച്ചു. കുടുംബത്തിൽ ആണുങ്ങൾ വരുമ്പോഴൊക്കെ ഞങ്ങൾ ഇപ്പോഴും എഴുന്നേറ്റ് നിൽക്കും.
അത് ഒരു ബുദ്ധിമുട്ടായി തോന്നാറില്ല. സാധാരണ സംഭവം പോലെ ചെയ്ത് ശീലിച്ച് വന്നതാണ്. എന്റെ ഇളയ ആങ്ങളയ്ക്ക് മീശ വെച്ചപ്പോൾ മക്കളേ ഒന്ന് അനങ്ങിയേച്ചെങ്കിലും ഇരിക്ക്, അവനൊരു ആൺ ചെറുക്കനല്ലേ എന്ന് പറയും. അതൊക്കെ നമ്മുടെ മനസിൽ പതിഞ്ഞ് പോയ കാര്യങ്ങളാണ്. ബഹുമാനിക്കേണ്ടവരെ മാത്രമേ ബഹുമാനിക്കാവൂ എന്ന് കൂടെ പഠിപ്പിക്കണമായിരുന്നു.
അടിച്ചമർത്തുന്നവനെയും ഉപദ്രവിക്കുന്നവനെയും നിങ്ങൾ ബഹുമാനിക്കേണ്ട കാര്യം ഇല്ല എന്ന് പഠിപ്പിക്കണമായിരുന്നു. അത് പഠിപ്പിക്കാൻ ആ തലമുറ മറന്നു. പാർവതി തിരുവോത്തിനെ പോലെ സ്വന്തം അഭിപ്രായം പറഞ്ഞ് സമാധാനമായി കിടന്ന് ഉറങ്ങുകയെന്ന് പറയുന്നത് വലിയ കാര്യമാണെന്നും ഉർവശി വ്യക്തമാക്കി.


Click it and Unblock the Notifications