ഞാൻ അനുകരിച്ച് കാണിച്ച ആ നടന്റെ ജീവിതം, എല്ലാം കേട്ട് ഞാൻ കരഞ്ഞു; ഉർവശി
ഒരു തമിഴ് സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും പിന്നീട് തനിക്കുണ്ടായ തിരിച്ചറിവുകളെക്കുറിച്ചും നടി ഉർവശി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. കുമരിമുത്ത് അണ്ണനും ഞാനും ഒരു സിനിമയിൽ അഭിനയിക്കുന്നു. കോംബിനേഷൻ സീനാണ്. കണ്ണ് അദ്ദേഹത്തെ പോലെ വെച്ച് അടുത്ത് നിന്ന് സംസാരിക്കുന്ന സീൻ ചെയ്യൂ എന്ന് സംവിധായകൻ പറഞ്ഞു. ഞാൻ ചെയ്തു. എല്ലാവരും പൊട്ടിച്ചിരിച്ചു. കുറേക്കാലം കഴിഞ്ഞു. ഒരിക്കൽ ഞാനദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തു. ഒരുപാട് ദാനധർമ്മങ്ങൾ ചെയ്യുന്ന ആളാണ് അദ്ദേഹം. വളരെ നല്ല മനുഷ്യൻ. കുട്ടിക്കാലത്തെ ആഗ്രഹങ്ങളെക്കുറിച്ചെല്ലാം ഞാനദ്ദേഹത്തോട് ചോദിച്ചു. പഠിക്കാൻ വിചാരിച്ചതൊന്നും കഴിഞ്ഞില്ല. പൊലീസ് ആകണമെന്ന് ആഗ്രഹിച്ചു. കണ്ണിന് കാഴ്ചക്കുറവാണ്. റെയിൽവേ ഗാർഡ് ആകാൻ ആഗ്രഹിച്ചു.
ഡ്രെെവിംഗ് പഠിക്കാൻ പോയപ്പോൾ പറഞ്ഞത് നല്ല കണ്ണുള്ളവനെ ശരിക്ക് ഓടിക്കുന്നില്ല, ഒന്നരക്കണ്ണ് വെച്ച് ഓടിക്കാൻ വന്നിരിക്കുന്നു എന്നാണ്. അത് മനസിനെ ബാധിച്ചു എന്നെല്ലാം അദ്ദേഹം പറഞ്ഞു. ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കെ ഞാൻ കരഞ്ഞു. അദ്ദേഹം സാധാരണ പോലെ സംസാരിക്കുന്നു. നിന്റെ കൂടെ അഭിനയിച്ചപ്പോൾ നീ എന്നെ പോലെ കണ്ണ് മിഴിച്ച് അഭിനയിച്ചില്ലേ എന്ന് പറഞ്ഞു. പത്ത് നിമിഷത്തേക്ക് ഞാൻ പുറത്ത് പോയി. എനിക്ക് വല്ലാതായി. എന്ത് പറ്റിയെന്ന് അദ്ദേഹം ചോദിച്ചു. ഒന്നുമില്ല, വെള്ളം കുടിച്ചിട്ട് വന്നതാണെന്ന് ഞാൻ. അതിന് ശേഷം അദ്ദേഹം പറഞ്ഞത് ഇപ്പോൾ ഇതല്ലേ എനിക്ക് ചോറ് തരുന്നത് എന്നാണ്. കളിയാക്കൽ എന്റെ ജീവിതത്തിൽ ഇനിയൊരിക്കലും ചെയ്യില്ലെന്ന് ഞാനന്ന് തീരുമാനിച്ചെന്നും ഉർവശി പറയുന്നു.



Click it and Unblock the Notifications