പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ജഡംപോലെ, അനക്കവും കരച്ചിലുമില്ല, കുഞ്ഞ് മരിച്ചെന്ന് കരുതി, ആ അച്ഛന്റെ ത്യാഗം!
ഉർവശി-ജയറാം-ഭരതൻ കോമ്പോയിൽ പിറന്നതിൽ എന്നേക്കും ക്ലാസിക്കായി നിലനിൽക്കുന്ന സിനിമയാണ് മാളൂട്ടി. ബേബി ശ്യാമിലിയായിരുന്നു ഉർവശിയുടെ മകളായി അഭിനയിച്ചത്. കുഴൽ കിണറിൽ കുട്ടി വീഴുന്ന രംഗങ്ങൾ ചിത്രീകരിച്ച സമയത്തെ നെഞ്ചിടിപ്പ് കൂട്ടുന്ന ഓർമകൾ വീണ്ടും പങ്കുവെക്കുകയാണ് ഉർവശി. കുഞ്ഞ് മരിച്ചെന്ന് കരുതിയ നിമിഷങ്ങൾ ഉണ്ടായിരുന്നുവെന്ന് നടി പറയുന്നു. ഒരു അമ്മയുടെ നിസ്സാഹായ അവസ്ഥ മുഴുവനുള്ള സിനിമയായിരുന്നു മാളൂട്ടി.
കണ്ടിട്ട് എനിക്ക് ഭയങ്കര പേടിയായ സിനിമയാണത്. കാരണം ആ സിനിമയിൽ ഏറെയും സീനുകൾ ആ കുട്ടിയെ വെച്ചിട്ടാണല്ലോ. ആ കുഞ്ഞിന് അന്ന് നാല് വയസേയുള്ളു. ആ സിനിമയുടെ ഷൂട്ടിങിൽ ബ്രേക്ക് വരുമ്പോഴെല്ലാം കുഞ്ഞിന് അതിന്റെ അച്ഛൻ അഞ്ജലി എന്ന സിനിമയ്ക്ക് വേണ്ടിയുള്ള റിഹേഴ്സൽ കൊടുക്കുന്നത് കാണാമായിരുന്നു.

ബുദ്ധിയില്ലാത്ത ഒരു കുഞ്ഞ്. ഒന്നാമതെ അത് വളരെ കുഞ്ഞാണ്. അഞ്ജലി സിനിമയുമായി സമാനതയുള്ള ഒരു സിനിമി വീഡിയോ കാസറ്റിൽ ഇട്ട് കാണിച്ചിട്ടാണ് പെർഫോം ചെയ്യാൻ ആ കുട്ടിയെ അദ്ദേഹം ട്രെയിൻ ചെയ്യിക്കുന്നത്. അത് നമുക്ക് മനസിലാകും. ആ കുട്ടി ഇടയ്ക്ക് ഓരോന്ന് പ്രാക്ടീസ് ചെയ്യുന്നതും കാണാം.
അതുപോലെ കുഴൽ കിണറിൽ വരുന്ന സീൻ ഷൂട്ട് നടന്ന സമയത്ത് ഓടി വന്ന് കമിഴ്ന്ന് വീഴണമെന്ന് പറഞ്ഞാൽ കുട്ടി ഓടി വന്ന് വീണ് ചെയ്യും. പക്ഷെ മാളൂട്ടിയിൽ എടുത്തിരിക്കുന്നത് ഒരു കുട്ടിക്ക് വീഴാൻ മാത്രം പാകത്തിനുള്ള ഒരു ഇടുങ്ങിയ കുഴിയാണ്. ഇതിൽ എങ്ങനെ ആ കുട്ടി വീഴും അഭിനയിക്കും എന്നൊക്കെ ഞാൻ ചിന്തിച്ചു. ആ ഷോട്ട് എടുക്കുന്നത് കാണുമ്പോൾ എന്റെ നെഞ്ച് ഇടിക്കുകയായിരുന്നു.
കുട്ടി എങ്ങനെ വീഴും, കുഴിക്കുള്ളിൽ വീണാൽ എങ്ങനെ എടുക്കും എന്നൊക്കെയുള്ള ടെൻഷനായിരുന്നു എനിക്ക്. സീനിൽ അഭിനയിക്കുമ്പോൾ പോലും ആ ടെൻഷൻ എന്റെ മുഖത്ത് ഉണ്ടായിരുന്നു. അറിയാതെ ബോധം കെടുന്ന സീനുണ്ട് സിനിമയിൽ. അത് അഭിനയിച്ചതല്ല ഇതെല്ലാം കണ്ട് ബോധം കെടുന്ന അവസ്ഥയിലായിരുന്നു ഞാൻ. കുട്ടിയിൽ കുഴിയിൽ വീഴുകയാണല്ലോ എന്നോർത്തുള്ള പരവേശവും വെപ്രാളവും ആയിരുന്നു എനിക്ക്.
കുഴൽ കിണറിൽ വീഴുന്ന സീൻ എടുക്കാനായി ഒരു കുഴി ആദ്യം കുത്തി കരിയില എല്ലാം ഇട്ട് മൂടി വെച്ചിരുന്നു. ആ കുഴി എവിടെയാണെന്ന് കുട്ടി കണ്ടിരുന്നു. അതുകൊണ്ട് തന്നെ ഷോട്ട് എടുക്കുന്ന സമയത്ത് ഓടി വന്നാലും കുഴിയുടെ അടുത്ത് എത്തുമ്പോൾ കുട്ടി കോൺഷ്യസാകും. വീഴുകയില്ല.

അങ്ങനെ ഒരുപാട് ടേക്ക് ആയപ്പോൾ കുട്ടിയെ അറിയിക്കാതെ മറ്റൊരു കുഴിയെടുത്ത് അവിടെ വെച്ച് ഷൂട്ട് ചെയ്തു. കുഞ്ഞിന്റെ അച്ഛനേയും കൂടി ഉൾപ്പെടുത്തിയാണ് അവർ ഇതെല്ലം പ്ലാൻ ചെയ്തത്. അങ്ങനെ കുട്ടി കുഴിയിലേക്ക് വീണു. ആ രംഗം കണ്ടതും ഞാൻ പിറകിൽ ഇരുന്ന് നിലവിളിയായിരുന്നു. തലയൊക്കെ കറങ്ങുന്നത് പോലെ തോന്നി. ആ കുഞ്ഞിന്റെ അച്ഛന് ഒരു സ്വർണ്ണ കപ്പ് എടുത്ത് കയ്യിൽ കൊടുക്കണം.
ആ സിനിമ നന്നാവാൻ വേണ്ടി ആ മനുഷ്യൻ ചെയ്ത ത്യാഗം അത്രത്തോളമാണ്. കുഴിയിലേക്ക് വീണശേഷം കുഞ്ഞ് കുറച്ച് സമയത്തേക്ക് അനങ്ങിയില്ല. കുഞ്ഞിനെ പുറത്തെടുത്തു. ജഡം വരുന്നത് പോലെയായിരുന്നു അപ്പോൾ കുഞ്ഞ്. കണ്ണ് തുറിപ്പിച്ച് ഇരിക്കുകയാണ് ഒരു അനക്കവുമില്ല. കുഞ്ഞ് മരിച്ചെന്ന് ഞാൻ കരുതി.
പ്രാർത്ഥിക്കുകയായിരുന്നു. എല്ലാവരേയും ഞാൻ ചീത്തവിളിച്ചു. കുഞ്ഞിനെ കൊണ്ടുവന്ന് ശരീരത്തിലൊക്കെ തടവി വെള്ളം തളിച്ച് പത്ത് മിനിറ്റ് കഴിഞ്ഞശേഷമാണ് അതൊന്ന് കരഞ്ഞത് എന്നും ഉർവശി ഓർത്തെടുത്തു.


Click it and Unblock the Notifications
















